വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിന്റെ ലീഡ് വാർത്ത വായിച്ച് സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞിട്ടുണ്ടാവണം. സമീപകാലത്ത് വിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച അഭിമാനകരമായ നേട്ടത്തിന്റെ നല്ലൊരു വശം അംഗീകരിക്കാൻ മകരാദി മാധ്യമങ്ങളിലൊന്നെങ്കിലും തയ്യാറായല്ലോ … കുട്ടികൾ കൂടി; എൽ പി അധ്യാപകനിയമനം റെക്കോഡിലേക്ക് എന്ന മുഖ്യവാർത്തയുടെ ഒന്നാം തലക്കെട്ട് എന്നും വിദ്യാഭ്യാസക്കച്ചവടക്കാർക്ക് കൂട്ടുനിന്നുപോന്ന യു ഡി എഫ് നേതൃത്വത്തിനു നേർക്കുനോക്കി കൊഞ്ഞനംകുത്തുന്നതുമാണ്.

ആവശ്യമുണ്ട് അധ്യാപകരെ എന്ന രണ്ടാം ഡെക്കർ തലവാചകത്തിന്റെ ചുവട്ടിൽ നക്ഷത്രചിഹ്നമിട്ട് ചേർത്ത നാലുവരിയെങ്കിലും വായിക്കാൻ സന്മനസ്സുകാട്ടുമോ പ്രതിപക്ഷ നേതൃത്വം – മൂന്ന് അധ്യയന വർഷങ്ങളിലായി അഞ്ചുലക്ഷം കുട്ടികൾ വർധിച്ചു – എന്ന ഭാഗം… എന്നിട്ട്, വിദ്യാഭ്യാസമേഖലയാകെ വ്യാപാരതാല്പര്യത്തിലപ്പുറം മറ്റൊന്നിലേക്കും ബുദ്ധി ചെല്ലാത്ത മുസ്ലീം ലീഗിന് സ്വൈരവിഹാരത്തിന് വിട്ടുകൊടുത്ത നിരുത്തരവാദിത്തത്തിന് നിങ്ങൾ സ്വഗതമെങ്കിലും മാപ്പുപറയുമോ …?
എന്തായിരുന്നു സംസ്ഥാനത്ത് യു ഡി എഫ് വാഴ്ചയിൽ വിദ്യാഭ്യാസരംഗത്തെ അവസ്ഥ ; പ്രത്യേകിച്ച് പ്രാഥമിക സ്കൂളുകളിൽ.
ഓരോ പൊതുവിദ്യാലയത്തിന്റെയും ചിറകരിഞ്ഞ് പരിമിതസൗകര്യങ്ങളിൽ വീർപ്പുമുട്ടിച്ച് ചുറ്റും അൺ എയ്ഡഡ് സ്കൂളുകൾക്ക് ചാകര ഒരുക്കുകയായിരുന്നില്ലേ ഔദ്യോഗിക ഒത്താശയോടെ . എത്രയെത്ര പൊതുവിദ്യാലയങ്ങളാണ് അങ്ങനെ കുട്ടികൾ കൊഴിഞ്ഞുപോയി പൂട്ടേണ്ടിവന്നത്.
ആ മോശപ്പെട്ട സമ്പ്രദായത്തിനാണ് ഇടതുപക്ഷ – ജനാധിപത്യ മുന്നണി ഗവർമെണ്ട് സുല്ലിട്ടത്. നാലരക്കൊല്ലത്തിനിടെ സർക്കാർ – എയ്ഡഡ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ മാറ്റം കണ്ണഞ്ചിപ്പിക്കുന്നതാണ്.
പല തലങ്ങളിലായുള്ള ആലോചനയിലൂടെയും ചർച്ചയിലൂടെയും ജനപിന്തുണയാർജിച്ച് നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വെറും മേനി പറച്ചിലായിരുന്നില്ല.
നഴ്സറിഘട്ടം മുതൽ പ്ലസ് ടു വരെ ഹൈടെക് മികവിലേക്ക് വിദ്യാലയങ്ങളെ കൈപിടിച്ചുയർത്താൻ മുമ്പൊരു കാലത്തുമില്ലാത്തത്ര ഉൽസാഹത്തോടെയാണ് എൽ ഡി എഫ് സർക്കാർ പ്രവർത്തിച്ചത്. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഹൃദയപൂർവം അതിനെ പിന്തുണച്ചു.
അപൂർവം ചില സ്ഥലങ്ങളിലൊഴികെ കക്ഷിരാഷ്ട്രീയം മറന്നുതന്നെ തദ്ദേശ സ്വയംഭരണ സമിതികൾ ആ വലിയ യജ്ഞത്തിൽ സഹകരിച്ചു. അതിന്റെ സദ്ഫലമാണ് സർക്കാർ വിദ്യാലയങ്ങളിൽ വിദ്യാർത്ഥിപ്രവേശനത്തിലെ വർധനയിൽ തെളിയുന്നത്.
പൊതുവിദ്യാലയങ്ങളിൽ മൊത്തം കൂടിയ കുട്ടികളിൽ 2.10 ലക്ഷം പേർ സർക്കാർ സ്കൂളിൽ ചേർന്നവരാണ്. ഇതു വഴി പി എസ് സി മുഖേനയുള്ള അധ്യാപക നിയമനത്തിൽ റെക്കോഡ് പുരോഗതി ഉണ്ടായതിലാണ് മാതൃഭൂമി റിപ്പോർട്ട് കൂടുതൽ ഊന്നുന്നത്.
നിലവിലുള്ള റാങ്ക് പട്ടികയിൽനിന്ന് 14 ജില്ലകളിലായി 4653 പേർക്ക് പുതുതായി നിയമന ശുപാർശ കിട്ടിയതായും അതിൽ പറയുന്നു. സ്കൂൾ തുറക്കാത്തതിനാലാണ് കുറച്ചുപേർക്ക് നിയമന ഉത്തരവ് വൈകുന്നത്. ഇനിയും ഒരു വർഷം കാലാവധിയുള്ളതാണ് റാങ്ക് ലിസ്റ്റ് .
ആയിരക്കണക്കിന് ഒഴിവുകൾ പിന്നെയും വരുമെന്നതിനാൽ പുതിയ റാങ്ക് പട്ടിക തയ്യാറാക്കാനുള്ള തിരക്കിട്ട നടപടികളിലാണ് പി എസ് സി. നവംബറിൽ എൽ പി – യു പി വിഭാഗങ്ങളിലേക്കുള്ള ഒ എം ആർ പരീക്ഷ നടത്തിക്കഴിഞ്ഞു. അടുത്ത അധ്യയന വർഷത്തിനുമുമ്പേ റാങ്ക് ലിസ്റ്റ് പുറത്തുവരും.
നിലവിലെ ലിസ്റ്റിൽനിന്ന് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ നിയമന ശുപാർശ ഉണ്ടായത് – 1179 പേർക്ക്.
യു ഡി എഫ് അനുഭാവമുള്ള ചില റാങ്ക് ഹോൾഡേഴ്സ് സംഘടനക്കാർ നിയമനക്കാര്യത്തിൽ ഈയിടെയായി ഉന്നയിച്ചുവരുന്ന വ്യാജ ആരോപണങ്ങളുടെയും മുനയൊടിക്കുന്നതാണ് ഇന്നത്തെ മാതൃഭൂമിയുടെ പ്രധാന വാർത്ത. എന്നാലും ബന്ധപ്പെട്ടവർ സത്യം തിരിച്ചറിഞ്ഞ് നിലപാട് തിരുത്തുമോ എന്ന് കണ്ടറിയണം.
– കെ വി –
News from our Regional Network
RELATED NEWS
English summary: Education: The Makaradi media will have to admit some truths