(truevisionnews.com) ദിനം പ്രതി ഒരുപാട് മനുഷ്യ ജീവനുകളാണ് വന്യ ജീവി ആക്രമണം മൂലം കേരളത്തിലും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമായി പൊലിഞ്ഞു കൊണ്ടിരിക്കുന്നത്. ഒടുവിൽ കാടിറങ്ങി വരുന്ന കാട്ടുമൃഗങ്ങളെ തടയാൻ സംസ്ഥാനങ്ങൾ കൈകോർത്തത് ആശാവഹമായ കാര്യം തന്നെ.
വനം-വന്യജീവി വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഓരോ വര്‍ഷവും മനുഷ്യ-വന്യജീവി ആക്രമണത്തിന്റെ തോത് വര്‍ദ്ധിച്ചുവരികയാണ്.കേരളത്തിന്റെ വനമേഖലയോടും മലയോര പ്രദേശങ്ങളിലും ജീവിക്കുന്ന മനുഷ്യരുടെ ജീവിതം തീര്‍ത്തും സംഘര്‍ഷ ഭരിതമായ അവസ്ഥയിലൂടെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടന്നു പോയി കൊണ്ടിരിക്കുന്നത്.
കാടുമായി ബന്ധപെട്ട് ജീവിക്കുന്ന ആളുകള്‍ ഏക്കാലവും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നം ഇത്തരത്തിലുളള ആക്രമണങ്ങള്‍ തന്നെയാണ്. എന്നിരുന്നാലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെയും ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെയും കണക്ക് പരിശോധിച്ചാല്‍ ആക്രമണത്തിന്റെ തോതും അതിലൂടെ പൊലിഞ്ഞ ജീവനുകളുടെയും എണ്ണവും നാശനഷ്ടത്തിന്റെ കണക്കും വളരെയധികം കൂടികൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ ആകെ വിസ്തീര്‍ണ്ണത്തില്‍ വനവിസ്തൃതി 29.101% മാത്രമാണ്. ഇത്രയും വിസ്തൃതിയില്‍ വനമേഖല നിലനില്‍ക്കുന്നുണ്ടോ എന്നത് ഇന്ന് ചര്‍ച്ച ചെയ്യേണ്ട പ്രധാന വസ്തുതയാണ്. കാരണം പ്രകൃതിയുമായിട്ടുള്ള മനുഷ്യന്റെ ഇടപെടല്‍ നാള്‍ക്കുനാള്‍ സംഗീർണമായി കൊണ്ടിരിക്കുന്ന ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ഇങ്ങനെയുള്ള ഒരു ചോദ്യത്തിന് വ്യാപ്തി കൂടുതലാണ്.
സംസ്ഥാനത്ത് 2022-23 ല്‍ കാട്ടാന ആക്രമണത്തില്‍ മാത്രം മരിച്ചത് 27 പേരാണ്. 2024 വന്ന് മൂന്നു മാസം പിന്നിടുമ്പോഴേക്കും മരണം 9 ആയിരിക്കുന്നു.
ഇതില്‍ ഇടുക്കിയില്‍ മാത്രം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 5 പേരാണ്. ഇവയെക്കൂടാതെ ആന, കടുവ, കാട്ടുപോത്ത്, കാട്ടു പന്നി, പുലി, പാമ്പ് തുടങ്ങിയ ജീവികളുടെ ആക്രമണമേറ്റ് ഇതുവരെ പരിക്കേറ്റതും മരണപെട്ടതുമായ അളുകളുടെ എണ്ണം വേറെയും ഉണ്ട്. നാഗര്‍ഹോള, ബന്ദിപ്പൂര്‍, മുതുമലൈ എന്നീ സംരക്ഷിത വന പ്രദേശങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ വന്യജീവി സങ്കേതമാണ് വയനാട് വന്യജീവി സങ്കേതം.
ആയതുകൊണ്ട് തന്നെ ഇവിടെ മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ വന്യജീവി സംഘര്‍ഷങ്ങള്‍ കൂടുതലാണ്. കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ മാത്രം ഇവിടെ വന്യജീവികളുടെ ആക്രമണത്തില്‍ 37 പേര്‍ മരണപ്പെടുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
വിളനാശത്തിന്റെതായി 567 കേസുകളും കന്നുകാലി നാശത്തിന്റെതായി 789 കേസുകളും മറ്റ് വസ്തുവകകളുടെ നാശവുമായി ബന്ധപ്പെട്ട് 7890 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തു കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 909 പേരാണ്. 7492 പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തു. 68 കോടിയോളം രൂപയാണ് നാശനഷ്ടം. 2020-21 കാലത്താണ് ഏറ്റവും കൂടുതല്‍ (988) ആളുകള്‍ക്ക് പരിക്കേറ്റത്.
ഒട്ടേറെ വാദപ്രതിവാദങ്ങള്‍ നിലനില്കുന്ന വിഷയമാണ് വന്യമൃഗ ആക്രമണത്തിനുള്ള കാരണവും അവയ്ക്കുളള പരിഹാര മാര്‍ഗങ്ങളും എന്നത്. മനുഷ്യനും ജീവികളും പ്രകൃതി വസ്തുക്കള്‍ പങ്കിട്ട് എടുക്കുന്നതില്‍ നിലനില്‍ക്കുന്ന അതെല്ലങ്കില്‍ നിലനിന്നു പോരുന്നതിലെ അനിശ്ചിതത്വമാണ് വന്യമൃഗ ആക്രമണത്തിന് മൂല കാരണം എന്നുള്ളത് അംഗീകരിക്കപ്പെടേണ്ട യാഥാര്‍ഥ്യമാണ്.
എന്നാല്‍ ഇതിന് ഒരു മറുവശം കൂടിയുണ്ട്. വര്‍ഷാവര്‍ഷം വന്യ മൃഗങ്ങളുടെ എണ്ണം പെരുകി കൊണ്ടിരിക്കുന്നതാണ് അവ കാടിറങ്ങി നടാക്രമിക്കാന്‍ പോരുന്നതിന് കാരണം എന്നതാണ് മറുവാദം.
വാദങ്ങളും പ്രധിവാദങ്ങളും എന്തുതന്നെ ആണെങ്കിലും അടിസ്ഥാനപരമായി നമ്മളിപ്പോള്‍ ചര്‍ച്ച ചെയ്യണ്ട കാര്യം എന്നത് ആക്രമണം കൊണ്ട് പൊലിയുന്ന ജീവനുകളുടെ എണ്ണം കുറക്കാന്‍ എന്ത് ചെയ്യാന്‍ കഴിയും എന്നതിനെ പറ്റിയുള്ള വിശദമായ പ്രതിവിധികളും അതിനെ പറ്റിയുള്ള പഠനങ്ങളും പദ്ധതിയാസൂത്രണങ്ങളുമാണ്.
വേലി നിര്‍മ്മാണം (കമ്പി, സോളാര്‍), കിടങ്ങുനിര്‍മ്മാണം, കന്മതില്‍ നിര്‍മ്മാണം എന്നിവയാണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ സാധാരണയായി നടപ്പിലാക്കി വരുന്ന പ്രധാനപ്പെട്ട പദ്ധതികള്‍. ഇവയുടെ നിര്‍മ്മാണത്തിനും നിലവിലുള്ളവയുടെ അറ്റകുറ്റ പണികള്‍ക്കുമായി വനം വകുപ്പ് ഓരോ വര്‍ഷവും ലക്ഷ കണക്കിന് രൂപയാണ് ചെലവാക്കി കൊണ്ടിരിക്കുന്നത്.
ആക്രമണം ലഘൂകരിക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ കലാകാലങ്ങളായി സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും അവയെ കൊണ്ട് ഒന്നും തന്നെ നിലവിലുള്ള സംഘര്‍ഷത്തിന്റെ തോതും തീവ്രതയും കുറയ്ക്കുന്നതിന് പൂര്‍ണമായും സഹായകമാകുന്നില്ല എന്നതാണ് നിലവിലെ അവസ്ഥ സൂചിപ്പിക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തില്‍ ഇനി എന്ത് ചെയ്യാം എന്നതിനെ സംബന്ധിച് കൂടുതല്‍ വിശദമായ പഠനങ്ങള്‍ നടക്കേണ്ടത് അനിവാര്യമാണ്. വന്യ ജീവികളുടെ എണ്ണം കൂടുന്നതിന് ശാസ്ത്രീയമായി പരിഹാരം കണ്ടെത്തി സംഘര്‍ഷ സാധ്യത ഉള്ള ഇടങ്ങളില്‍ നിന്ന് ആളുകളുടെ ഇടപെടലുകള്‍ കുറക്കുന്നതിനും ആവിശ്യമായ നടപടികള്‍ സര്‍ക്കാരുകള്‍ കൊണ്ടുവരേണ്ടതുണ്ട്.
പ്രിയപെട്ടവരുടെ ജീവനും, ഒരു ജീവിതകാലം മൊത്തം അധ്വാനിച്ചു സ്വരുകൂട്ടിയതു മെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായി പോവുന്നത് കാണുമ്പോള്‍ തീര്‍ത്തും നിസഹായരായി നോക്കി നില്‍ക്കാനേ ആളുകള്‍ക്കാവുന്നൊള്ളു.
ഭീതിയില്ലാതെ പകലും രാത്രിയും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം സര്‍വ്വ മനുഷ്യര്‍ക്കും ഒരു പോലെ അവകാശപ്പെട്ടതാണ്.
പ്രത്യേക ദുരന്തം
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വര്‍ധിച്ചു വന്ന വന്യജീവി ആക്രമണ സംഭവങ്ങള്‍ കണക്കിലെടുത്ത് മനുഷ്യ-വന്യ ജീവി സംഘര്‍ഷം സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി കേരള സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി.
മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കിഫ്ബി വഴി ഇപ്പോള്‍ അനുവദിച്ചിട്ടുള്ള 100 കോടി രൂപയ്ക്കു പുറമെ 110 കോടി രൂപ കൂടി അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടി ഇതില്‍ ഉള്‍പ്പെടുത്തി ഏകോപിപ്പിക്കും.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കാനും മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുമുള്ള ദീര്‍ഘകാല- ഹ്രസ്വകാല പദ്ധതികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അന്തര്‍ദേശീയ-ദേശീയ വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു വിദ്ഗ്ധ സമിതി രൂപീകരിക്കാനുമായി സര്‍ക്കാര്‍ എടുത്ത തീരുമാനം വളരെ ആശ്വാസകരമായതാണ്.
അന്തര്‍ സംസ്ഥാന ബില്‍
വന്യ മൃഗ ആക്രമണവുമായി ബന്ധപ്പെട്ട് കേരളവും കര്‍ണാടക സര്‍ക്കാരും തമ്മില്‍ ഒപ്പു വച്ച അന്തര്‍ സംസ്ഥാന ബില്‍ വന്യ മൃഗ ആക്രമണ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരെടുത്ത ഏറ്റവും പുതിയ തീരുമാനമാണ്.
മനുഷ്യ വന്യമൃഗ സംഘര്‍ഷ മേഖല അടയാളപ്പെടുത്തുക, വന്യമൃഗ ശല്യത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തുക, പ്രശ്നം ലഘൂകരിക്കാന്‍ ഉളള വഴികള്‍ തേടുക ,പ്രശ്നങ്ങളില്‍ നടപടി എടുക്കുന്നതില്‍ കാലതാമസം ഒഴിവാക്കി അതിവേഗ ഇടപെടലിനു നടപടി എടുക്കുക തുടങ്ങി വളരെ സുപ്രധാനമായ തീരുമാനങ്ങള്‍ക്കാണ് ബില്ലില്‍ കരാറായത്.
#human #wildlife #conflict; #promising #states #joined #hands