കണ്ണൂർ : (truevisionnews.com) അപകീർത്തി കേസിൽ യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്ക് ജാമ്യം. മാഹി സ്വദേശിനി ഗാനാ വിജയൻറെ പരാതിയിലാണ് സൈബർ പോലീസ് കഴിഞ്ഞദിവസം ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തത്. സമൂഹത്തിൽ മോശം സ്ത്രീയെന്നു വരുത്തി തീർക്കാൻ വ്യാജവാർത്തകൾ നൽകിയെന്നായിരുന്നു പരാതി.

അതേസമയം, താൻ ആരെക്കുറിച്ചും അശ്ലീല പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന് ജാമ്യം ലഭിച്ച ശേഷം ഷാജൻ സ്കറിയ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഡിസംബർ 23നാണ് കേസിന് ആസ്പദമായ വീഡിയോ യൂട്യൂബ് ചാനൽ വഴി സംപ്രേഷണം ചെയ്തത്.
ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ ഉടമയും എഡിറ്ററുമാണ് ഷാജന്‍ സ്‌കറിയ. പിണറായി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വാര്‍ത്ത നല്‍കുന്നതിന്റെ പ്രതികാരമാണ് അറസ്റ്റെന്നും മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ ഷാജന്‍ സ്‌കറിയ മാധ്യമങ്ങളോടു പ്രതികരിച്ചു.
ഷാജന്‍ സ്‌കറിയയെ അദ്ദേഹത്തിന്റെ തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് തിരുവനന്തപുരം സൈബര്‍ പോലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. പൊലീസ് എത്തുമ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന താന്‍. ഷര്‍ട്ട് ധരിക്കാന്‍ പോലും അനുവദിക്കാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും തനിക്കെതിരായ കേസ് എന്താണെന്ന് പോലും പറഞ്ഞില്ലെന്നും ഷാജന്‍ സ്‌കറിയ മാധ്യമങ്ങളോട് പറഞ്ഞു.
'പിണറായിസം തുലയട്ടെ', 'അഴിമതി വീരനാണ് കേരളത്തിലെ മുഖ്യമന്ത്രി' എന്നീ മുദ്രാവാക്യങ്ങളും ഷാജന്‍ സ്‌കറിയ മുഴക്കി. ജനാധിപത്യം സംരക്ഷിക്കാനാണ് താന്‍ ജയിലിലേക്കു പോകുന്നതെന്നും തനിക്കെതിരേ ചുമത്തിയതെല്ലാം കള്ളക്കേസാണെന്നും പറഞ്ഞു. അവസാന ശ്വാസം വരെ പിണറായിയുടെ വൃത്തികേടിനെതിരെ പോരാടുമെന്നും ഷാജന്‍ സ്‌കറിയ പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 75(1)(4), കെപി ആക്ട് 120(o) എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്.
ShajanSkaria arrested defamation case granted bail
