അസംഗഢ്: ( www.truevisionnews.com ) യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ മുൻ ആൺസുഹൃത്ത് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ അസംഗഢിലാണ് സംഭവം. സംഭവത്തിൽ രാം ജനം സിങ് പട്ടേൽ എന്ന യുവാവിനേയും രണ്ട് സുഹൃത്തുക്കളേയുമാണ് അറസ്റ്റ് ചെയ്തത്.

പ്രണയത്തിൽനിന്ന് പിന്മാറി മറ്റൊരു വിവാഹത്തിന് തയ്യാറായതാണ് യുവാവിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. 25-കാരി യുവതിക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. യുവതിയുടെ പിതാവ് നേരത്തെ മരിച്ചതാണ്.
സഹോദരൻ ചെറുപ്പമായതിനാൽ വിവാഹ ഒരുക്കങ്ങൾ യുവതി തന്നെ നടത്തുകയായിരുന്നു. മേയ് -27നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹാവശ്യത്തിനായി ബാങ്കിൽനിന്ന് പണം എടുത്ത് വരുന്ന വഴിക്ക് ബൈക്കിലെത്തിയ യുവാവും സുഹൃത്തുക്കളും ആഡിഡ് ആക്രമണം നടത്തുകയായികുന്നു.
നീ എന്റേതായില്ലെങ്കിൽ മറ്റാരുടേതുമാകില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു യുവാവ് യുവതിയുടെ മേൽ ആസിഡ് ഒഴിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. യുവതിയുമായി രാം ജനം സിങ് പട്ടേൽ നേരത്തെ അടുപ്പത്തിലായിരുന്നു. മറ്റൊരാളുമായി യുവതിയുടെ വിവാഹം ഉറപ്പിക്കുന്നതിനെ ഇയാൾ ശക്തമായി എതിർത്തിരുന്നു.
വ്യാഴാഴ്ച ബാങ്കിൽ നിന്ന് 20000 രൂപ പിൻവലിച്ചു മടങ്ങുകയായിരുന്ന യുവതിയെ തടഞ്ഞു നിർത്തിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ യുവതിയുടെ മുഖത്തും തോളിലും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റു. ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. 60 ശതമാനം പൊള്ളലേറ്റ യുവതി സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികൾ കൃത്യത്തിനുപയോഗിച്ച ബൈക്ക് കണ്ടെടുത്തിട്ടുണ്ട്. യുവതിയുടെ വിവാഹം നടക്കാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ആക്രമണത്തിന് മുതിർന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചതായാണ് വിവരം.
Acid attack young woman backed out love prepared another marriage
