'വി എസ് അറസ്റ്റിൽ'; അൻപതാണ്ട് മുമ്പ് എം എൽ എ ആയിരിക്കെ വീട് വളഞ്ഞ് അറസ്റ്റ് - അടിയന്തരാവസ്ഥയുടെ ഒരു കറുത്ത രാത്രി

'വി എസ് അറസ്റ്റിൽ'; അൻപതാണ്ട് മുമ്പ് എം എൽ എ ആയിരിക്കെ വീട് വളഞ്ഞ് അറസ്റ്റ് - അടിയന്തരാവസ്ഥയുടെ ഒരു കറുത്ത രാത്രി
Jun 26, 2025 03:29 PM | By VIPIN P V

( www.truevisionnews.com ) 'തുടരെത്തുടരെ വാതിലിൽ മുട്ടുന്നതും വെളിയിലെ ശബ്ദവും കേട്ടുണർന്ന വി എസ് പുറത്തിറങ്ങിയപ്പോൾ ചുറ്റും കാക്കിധാരികളായിരുന്നു'. സംസ്ഥാനത്ത് പല ഭാഗങ്ങളിലും സി പി ഐ -എം നേതാക്കളെയും പ്രവർത്തകരെയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്നുതന്നെ പൊലീസ് വേട്ടയാടിയിരുന്നു. ഇ എം എസ്, എ കെ ജി , കെ ചാത്തുണ്ണി മാസ്റ്റർ, എം കെ കേളുഏട്ടൻ മുതലായ അപൂർവം ചില നേതാക്കളെയേ ഒഴിവാക്കിയിരുന്നുള്ളൂ. എം എൽ എ മാരും എം പിമാരുമായ നേതാക്കളെ പലരെയും പിറ്റേന്നാണ് പിടികൂടിയത്.


വി എസ് അച്യുതാനന്ദൻ അന്ന് അമ്പലപ്പുഴ മണ്ഡലത്തിൽനിന്നുള്ള നിയമസഭാ അംഗമാണ്. ജനപ്രതിനിധി ആയതിനാൽ ഒഴിവാക്കിയേക്കുമെന്ന് കരുതിയിരുന്നു. അതിനാൽ ഒളിവിൽ പോയിരുന്നില്ല. എന്നാൽ രണ്ടാം ദിവസം പുലർച്ചെ ആലപ്പുഴയിൽനിന്നുള്ള പൊലീസ് സംഘമെത്തി വീട് വളഞ്ഞ് കസ്റ്റഡിയിലെടു ക്കുകയായിരുന്നു.


സംസ്ഥാനത്ത് അന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി ഭരണമാണ്. സി പി ഐയിലെ സി അച്യുതമേനോൻ മുഖ്യമന്ത്രി ; കോൺഗ്രസിലെ കെ കരുണാകരൻ ആഭ്യന്തര മന്ത്രിയും. കനത്ത സേനാസന്നാഹത്തോടെ മൂന്നു മണിക്കാണ് പറവൂരിലെ വീട്ടിൽനിന്ന് വി എസിനെ പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോയത്.

തുടരെത്തുടരെ വാതിലിൽ മുട്ടുന്നതും വെളിയിലെ ശബ്ദവും കേട്ടുണർന്ന വി എസ് പുറത്തിറങ്ങിയപ്പോൾ ചുറ്റും കാക്കിധാരികളായിരുന്നു. കൂട്ടത്തിൽ മുതിർന്ന പൊലീസുദ്യോഗസ്ഥൻ മുന്നോട്ടുവന്ന് ദേശരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നതായി അറിയിച്ചു. ലുങ്കിയും ബനിയനും ധരിച്ച വി എസ് വസ്ത്രം മാറ്റിവന്ന് കല്പനയ്ക്ക് വഴങ്ങി.

ഭാര്യ വസുമതി അപ്പോൾ ജില്ലാ ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. ചെറിയ മക്കളും വസുമതിയുടെ അമ്മ പാർവതിഅമ്മയും സഹോദരീപുത്രൻ സുഭഗനുമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഏഴുവയസ്സുകാരിയായ മകൾ ആശയും അനുജൻ അപ്പു എന്ന അരുൺകുമാറും ഉറക്കത്തിലായിരുന്നു. അവർ ഒന്നും അറിഞ്ഞതേയില്ല. രാവിലെ ഉണർന്ന് തിരക്കിയപ്പോൾ അച്ഛൻ പുറത്തേക്ക് പോയെന്ന് പറഞ്ഞു. അതികാലത്ത് സുഭഗൻ നേരിട്ട് പോയാണ് വലിയമ്മ വസുമതിയെ കാര്യങ്ങൾ ധരിപ്പിച്ചത്. ഇന്നത്തെപ്പോലെ ടെലഫോൺ സൗകര്യമൊന്നും അന്നില്ല.

പൂജപ്പുര സെൻട്രൽ ജയിലിൽ വി എസിനെ വസുമതി ഇടക്കിടെ ചെന്ന് കാണും. മക്കളെ ആദ്യത്തെ പ്രാവശ്യമേ കൂട്ടിയിരുന്നുള്ളൂ. ജയിൽകവാടത്തിലെ പരിശോധനയും ഉദ്യോഗസ്ഥ സമീപനവുമെല്ലാം പരുക്കൻമട്ടിലായിരുന്നു . ഓറഞ്ച് കൊണ്ടുപോകാൻപോലും സമ്മതിച്ചിരുന്നില്ല. എന്നാൽ , രാഷ്ടീയത്തടങ്കലിൽ ആയതിനാൽ വി എസിന് എ ക്ലാസ് പരിഗണന കിട്ടിയിരുന്നു. കരിനിയമങ്ങൾ ഇരുമ്പുചട്ട തീർത്ത ആ ചുറ്റുപാടിൽ വി എസിനെപ്പോലെ മറ്റു പ്രതിപക്ഷ പാർട്ടികളുടെ സമുന്നത നേതാക്കളെയും ഇവിടെ കൽത്തുറുങ്കിൽ അടച്ചിരുന്നു. അഖിലേന്ത്യാ മുസ്ലീം ലീഗിലെ സെയ്ദ് ഉമ്മർ ബാഫഖി തങ്ങൾ, പി എം അബൂബക്കർ, സോഷ്യലിസ്റ്റ് പാർട്ടിയിലെ എം പി വീരേന്ദ്രകുമാർ മുതലായവർ അവരിൽ പെടും.

അടിയന്തരാവസ്ഥയിൽ അയവ് വരുത്തിയശേഷം 1977 മാർച്ചിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് ഉത്തരേന്ത്യയിലെ സ്വന്തം കോട്ടകളിലടക്കം കോൺഗ്രസിന് ഏറ്റുവാങ്ങേണ്ടിവന്നത്. ഇന്ദിരാ ഗാന്ധി ഉൾപ്പെടെ അരലക്ഷത്തിലേറെ വോട്ടുവ്യത്യാസത്തിൽ പരാജയപ്പെട്ടു. (കേരളത്തിലേ അവരുടെ മുന്നണിക്ക് ആശ്വാസജയം നേടാനായുള്ളൂ ). 30 വർഷത്തെ ഏക കക്ഷിഭരണത്തിന് അതോടെ അന്ത്യമായി.

ആ തെരഞ്ഞെടുപ്പിൽ , ജനാധിപത്യം വീണ്ടെടുക്കാൻ പ്രധാന പ്രതിപക്ഷ കക്ഷികൾ ജനതാ പാർട്ടി എന്ന പേരിൽ ഒരുമിച്ചാണ് മത്സരിച്ചത്. ഇടതുപാർട്ടികളും അതിനെ പുറത്തുനിന്ന് പിന്തുണച്ചു. ആ യോജിച്ച മുന്നേറ്റം കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ വൻ വിജയം നേടുകയും ചെയ്തു. അതിനെത്തുടർന്ന് മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ അധികാരമേറ്റ പുതിയ കേന്ദ്ര മന്ത്രിസഭയുടെ ശുപാർയനുസരിച്ചാണ് അടിയന്തരാവസ്ഥയുടെ കറുത്ത അധ്യായത്തിന് പൂർണ വിരാമമിട്ടത് ; മാർച്ച് 21-ന് ആക്ടിങ് പ്രസിഡന്റ് ബി ഡി ജട്ടിയുടെ പ്രത്യേക വിജ്ഞാപനത്തിലൂടെ. അതിനിടയ്ക്ക് മറ്റു നേതാക്കൾക്കൊപ്പം വി എസും ജയിൽമോചിതനായി.

(ഒരേ ഒരാൾ വി എസ് എന്ന പുസ്തകത്തിൽനിന്ന് - കെ വി കുഞ്ഞിരാമൻ)

V S arrested House surrounded and arrested fifty years ago while MLA dark night of the Emergency

Next TV

Related Stories
കൊല്ലത്ത് ഗുണ്ടാ വിളയാട്ടം പെരുകുന്നു; ക്രൈം റെക്കോർഡ് കുത്തനെ ഉയർന്നു

May 16, 2025 10:43 AM

കൊല്ലത്ത് ഗുണ്ടാ വിളയാട്ടം പെരുകുന്നു; ക്രൈം റെക്കോർഡ് കുത്തനെ ഉയർന്നു

കുപ്രസിദ്ധ ഗുണ്ടാ നേതാക്കളുടെ വിളനിലമാണ് ഇന്ന് കൊല്ലം...

Read More >>
മെയ് 15 കുടുംബ ദിനം; പരസ്പര ബന്ധമില്ലാതവരുടെ കൂടാരമാണോ നിങ്ങളുടെ കുടുംബം?

May 14, 2025 01:41 PM

മെയ് 15 കുടുംബ ദിനം; പരസ്പര ബന്ധമില്ലാതവരുടെ കൂടാരമാണോ നിങ്ങളുടെ കുടുംബം?

സ്നേഹബന്ധങ്ങളാൽ കെട്ടുപിണഞ്ഞ ഒരു സാമൂഹ്യ കൂട്ടായ്മയാണ്...

Read More >>
Top Stories