അടിയന്തരാവസ്ഥയോ - അതെന്താ ... ഇളം തലമുറകളിൽപെട്ടവർ ചോദിച്ചേക്കാം. സ്വാഭാവികമാണത്. അന്നത്തെ കൊടുംഭീകരത കേട്ടറിഞ്ഞവർപോലും നാല്പതിന് താഴെ പ്രായമുള്ളവരിൽ കുറവായിരിക്കുമല്ലോ. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ പൊലീസ് രാജ് . പട്ടാളവാഴ്ചയ്ക്ക് ഏതാണ്ട് തുല്യം. സ്വതന്ത്ര ഇന്ത്യയിൽ അങ്ങനെയും ഒരു കെട്ട കാലം ഉണ്ടായിരുന്നു - 1975 ജൂൺ 25 അർധരാത്രി മുതൽ 1977 ജനുവരി 18 വരെ (പൗരാവകാശ വിലക്കുകൾക്ക് ആദ്യം അയവ് വരുത്തിയതേയുള്ളൂ. പൂർണമായി പിൻവലിച്ചത് തുടർന്ന് മാർച്ച് 21നും .) അതിനിന്ദ്യമായ ജനാധിപത്യക്കശാപ്പിന്റെ ആ ഇരുണ്ട ദിനങ്ങൾ അനുഭവിച്ച ആർക്കും മറക്കാനാവില്ല.
.gif)

എണ്ണമറ്റ ധീര ദേശാഭിമാനികളുടെ ജീവത്യാഗമുൾപ്പെടെ , വിവരണാതീതമായ യാതനകളും വേദനകളും സഹിച്ച് പൊരുതിനേടിയ സ്വാതന്ത്ര്യവും ജനാധിപത്യവും ഓർക്കാപ്പുറത്ത് അട്ടിമറിക്കപ്പെടുകയായിരുന്നു. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാഷ്ട്രത്തെ കാൽക്കീഴിലമർത്താൻ തുനിഞ്ഞതോ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുകൂടിയായ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും . അതിന്റെ കാരണമാകട്ടെ, അധികാരത്തിൽ എങ്ങനെയും അള്ളിപ്പിടിച്ച് നിൽക്കാനുള്ള അടങ്ങാത്ത അത്യാർത്തിയും.
അന്ന് ആഭ്യന്തര രാഷ്ട്രീയമാകെ ഇളകി മറിയുകയായിരുന്നു. ഒരു ഭാഗത്ത് , രാജ്യവ്യാപകമായി കോൺഗ്രസ് ദുർഭരണത്തിനെതിരെ ആഞ്ഞടിച്ചുയരുന്ന പ്രക്ഷോഭം . മറുവശത്ത് തനിക്കെതിരായ തെരഞ്ഞെടുപ്പുകേസിലെ അലഹാബാദ് ഹൈക്കോടതി വിധിയും , അതിന്റെ മേലുള്ള അപ്പീലും അഴിയാത്ത നിയമക്കുരുക്കുകളും . പോരാത്തതിന് സ്വന്തം പാർട്ടിയിൽ എങ്ങും പടർന്ന് മൂർച്ഛിച്ചുവരുന്ന ചേരിപ്പോരും. അതിനെയെല്ലാം അടക്കിയൊതുക്കി ഭരണമുറപ്പിക്കാൻ ഇന്ദിരാ ഗാന്ധി അവലംബിച്ച ഭരണകൂട ധിക്കാരം. അതായിരുന്നു സ്വേച്ഛാധിപത്യത്തിന്റെ രഥവാഴ്ചയിലാണ്ട അടിയന്തരാവസ്ഥ .
1971 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിലായിരുന്നു ഇന്ദിരാഗാന്ധി മത്സരിച്ച് ജയിച്ചത് . ആ വിജയം നേർവഴിക്ക് നേടിയതായിരുന്നില്ലെന്ന് തെരഞ്ഞെടുപ്പുകേസ് വിചാരണയിൽ അലഹബാദ് ഹൈക്കോടതി കണ്ടെത്തി. അധികാര ദുർവിനിയോഗവും അഴിമതിയും ആരോപിച്ച് എതിർ സ്ഥാനാർത്ഥി സോഷ്യലിസ്റ്റ് പാർട്ടിയിലെ രാജ് നാരായൺ ഫയൽ ചെയ്തതാണ് കേസ്. അതിൽ ഇന്ദിരാ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത് ജസ്റ്റിസ് ജഗ് മോഹൻലാൽ സിഹ്ന അസാധുവാക്കി.
പാർലമെന്റിൽ അവർക്ക് വോട്ടവകാശം നിഷേധിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആറ് വർഷത്തേക്ക് വിലക്കും ഏർപ്പെടുത്തി. പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് നീക്കിയ കല്പന സുപ്രീം കോടതി താല്ക്കാലികമായി സ്റ്റേ ചെയ്തെങ്കിലും മറ്റിളവുകൾ അപ്പീലിൽ കിട്ടിയില്ല. ഇതായിരുന്നു പെട്ടെന്നുള്ള അമിതാധികാര പ്രയോഗത്തിലേക്ക് ഇന്ദിരയെ നയിച്ചത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്നുരാത്രിതന്നെ ജയപ്രകാശ് നാരായൺ , എ ബി വാജ്‌പേയ് എന്നിവരടക്കമുള്ള ആയിരക്കണക്കിന് പ്രതിപക്ഷ നേതാക്കളെയും രണ്ട് ലക്ഷത്തിൽപരം പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. " മിസ " എന്ന ദേശീയ സുരക്ഷാ നിയമപ്രകാരം അവരെയെല്ലാം കൽത്തുറുങ്കിലാക്കി. വിമതസ്വരമുയർത്തിയ സഹപ്രവർത്തകരെ വീട്ടുതടങ്കലിലാക്കി. വർത്തമാന പത്രങ്ങളുടെ നാവരിയുന്ന സെൻസർഷിപ്പ് ഏർപ്പെ ടുത്തി. സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം തടഞ്ഞു. ആരെയും എവിടെനിന്നും പൊലീസിന് പിടികൂടാം.
എത്ര ദിവസം വേണമെങ്കിലും കസ്റ്റഡിയിൽ വെക്കാം. പീഡിപ്പിക്കാം. ഒരു കോടതിയിലും ഹാജരാക്കേണ്ട . ജനാധിപത്യപരമായ പൗരാവകാശങ്ങളുടെ പരിപാലനത്തിനുള്ള രാഷ്ട്ര ഭരണഘടയിലെ 14ാം വകുപ്പും ജീവനും സ്വത്തിനും ഉറപ്പ് നൽകുന്ന 21ാം വകുപ്പും റദ്ദാക്കി. കാരണം കാണിക്കാതെ ആളുകളെ അറസ്റ്റ് ചെയ്യാനോ തടങ്കലിൽ വെക്കാനോ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന 22-ാം വകുപ്പും ദുർബലപ്പെടുത്തി. പേയിളകിയപോലെ ഇറങ്ങിയ കാക്കിപ്പടയുടെ നരനായാട്ടിൽ നാടാകെ ഞെട്ടിവിറച്ചു. എന്ത് സംഭവിച്ചാലും പുറത്തറിയില്ല. പൊലീസിന്റെ അതിരുവിട്ട നടപടികളൊന്നും റിപ്പോർട്ട് ചെയ്യാനേ പാടില്ല.
ഇന്ദിരാഗാന്ധിയും അനുചരവൃന്ദവും ആജ്ഞാപിക്കുന്നതെന്തോ അതേ നടക്കൂ, അതിലപ്പുറം ഒരു നിയമവുമില്ല. എങ്ങും ഭീതിയും ഭീകരതയും നിറഞ്ഞ അന്തരീക്ഷം. എന്നാൽ ഇതിനെല്ലാം മറയിടാനും ജനങ്ങളെ കബളിപ്പിക്കാനും ഇരുപത്തിനാലിന പരിപാടിപോലുള്ള പൊള്ളയായ വാഗ്ദാനങ്ങൾ കേന്ദ്ര ഭരണക്കാർ കോരിച്ചൊരിഞ്ഞുകൊണ്ടിരുന്നു.
കരിനിയമങ്ങൾ ഇരുമ്പുചട്ട തീർത്ത ചുറ്റുപാടായിട്ടും ജനാധിപത്യ ധ്വംസനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നു. രാജ്യത്തെങ്ങും സി പി ഐ -എമ്മിന്റെയടക്കം സമുന്നത നേതാക്കൾ മുതൽ വിദ്യാർത്ഥിസംഘടനാ പ്രവർത്തകരെവരെ പൊലീസ് വേട്ടയാടി. പലേടത്തും പ്രക്ഷോഭകരെ തോക്കും ലാത്തിയുമായി നേരിട്ടു. നിരവധി വിദ്യാർത്ഥികളെ ഇന്ത്യൻ പ്രതിരോധ നിയമം (ഡി ഐ ആർ) അനുസരിച്ച് കേസ് ചുമത്തി ജയിലിലാക്കി. ബീഹാറിലെ ലാലു പ്രസാദ് യാദവ് ഉൾപ്പെടെ ഒട്ടേറെ സർവകലാശാലാ യൂണിയൻ ഭാരവാഹികളെ അറസ്റ്റ് ചെയ്തു.
കേരളത്തിൽ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം എ ബേബിയും സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടക്കം അനേകം പേരെ കരുതൽ തടങ്കലിലാക്കി. മുൻ ഐ എസ് ഒ നേതാവും കാലിക്കറ്റ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയുമായ അബ്രഹാം ബെൻഹർ (വയനാട് മീനങ്ങാടി) മുതൽ ചിലരെ നക്സലൈറ്റ് ബന്ധം ആരോപിച്ചും കസ്റ്റഡിയിലെടുത്ത് ജയിലിൽ സിങ്കിൾ സെല്ലിലടച്ചു. പല ക്യാമ്പസ്സുകളിലും പൊലീസ് അഴിഞ്ഞാടി. നിരവധിയിടങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാർത്ഥികളെ പൊലീസ് അതിക്രൂരമായി മർദ്ദിച്ചു.
മുടി മൊട്ടയടിച്ചും നഗ്നരാക്കിയും പൊതു നിരത്തിലൂടെ നടത്തിച്ചു. കോഴിക്കോട് റീജിനൽ എൻജിനിയറിങ് കോളേജ് ( നിലവിലെ എൻ ഐ ടി ) വിദ്യാർത്ഥി പി രാജനെ പിടിച്ചുകൊണ്ടുപോയി കക്കയം ക്യാമ്പിലിട്ട് അടിച്ചും ഇടിച്ചും കൊന്നു. മൃതദേഹത്തിൽ കല്ലുകെട്ടി ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് വലിച്ചെറിഞ്ഞെന്ന പരാതിയുമുണ്ടായി. മണ്ണാർക്കാട് എം ഇ എസ് കോളേജ് വിദ്യാർത്ഥി മുഹമ്മദ് മുസ്തഫയെ ജയിലിലിട്ട് പീഡിപ്പിച്ച് കൊന്നു. കണ്ണൂരിലെ തൊഴിലാളിനേതാവ് എൻ അബ്ദുള്ള ജയിലിൽ യഥാസമയം ചികിത്സ കിട്ടാതെ പിടഞ്ഞുമരിച്ചു.
ശാസ്തമംഗലം ക്യാമ്പിൽ കൊല്ലപ്പെട്ട വർക്കല വിജയൻ , വെള്ളത്തൂവൽ ദാസ് , നാദാപുരത്തുനിന്ന് പിടിച്ചുകൊണ്ടുപോയി ചവിട്ടിക്കൊന്ന കക്കുഴി കണ്ണൻ ... ഇങ്ങനെ കേരളത്തിൽ മാത്രം പൊലീസ് പീഡനങ്ങളിൽ ജീവഹാനി നേരിട്ട ധാരാളം പേരുണ്ട്. ഉരുട്ടലിനും പിരട്ടലിനും ഇരയായി മൃതപ്രായരാവർ വേറെയും.
ലോകത്തിനു മുമ്പിൽ ഭാരതം നാണം കെട്ട് തലതാഴ്ത്തി നിൽക്കേണ്ടിവന്ന കാലഘട്ടമായിരുന്നു അടിയന്തരാവസ്ഥ . ഇന്ത്യ എന്നാൽ ഇന്ദിര, ഇന്ദിര എന്നാൽ ഇന്ത്യ, നാവടക്കൂ പണിയെടുക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഔദ്യോഗിക ജിഹ്വകൾതന്നെ പ്രചരിപ്പിച്ചു. ഇന്ദിരയുടെ ഇളയ പുത്രൻ സഞ്ജയ് ഗാന്ധിയുടെയും പാർശ്വവർത്തികളുടെയും അധികാരഹുങ്ക് പാരമ്യത്തിലെത്തി. തലസ്ഥാനത്തും മറ്റു വൻ നഗരങ്ങളിലും അവർ നടപ്പാക്കിയ ചേരിനിർമാർജനവും നിർബന്ധിത വന്ധ്യംകരണവും അസഹ്യമായ തലത്തിലെത്തി.
ദില്ലിയിലെ തുർക്ക്മാൻ ഗേറ്റ് - ജുമാ മസ്ജിദ് സംഭവങ്ങൾ അതിക്രൂരവും ദാരുണവുമായിരുന്നു. അന്നത്തെ അതിക്രമങ്ങളും അരുതായ്മകളും പിന്നീട് ജനതാ പാർട്ടി ഭരണത്തിൽ ജസ്റ്റിസ് ഷാ കമ്മീഷൻ അന്വേഷിക്കുകയുണ്ടായി. കമ്മീഷന്റെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും ലോകശ്രദ്ധയാകർഷിച്ച ചർച്ചയായി. ശുപാർശകൾ ഉപസംഹരിച്ചുകൊണ്ട് ജസ്റ്റിസ് ഷാ ഇങ്ങനെ രേഖപ്പെടുത്തി- " വ്യക്തിപരമായ താല്പര്യങ്ങൾക്കുവേണ്ടി രാജ്യത്തിന്റെ ഭരണസംവിധാനം അട്ടിമറിക്കപ്പെടില്ലെന്ന് ഭാവിയിൽ ഉറപ്പാക്കേണ്ടതുണ്ട്. " മാത്രമല്ല, "പത്രസ്വാതന്ത്ര്യമില്ലായ്മയും കടുത്ത സെൻസർഷിപ്പും വാക്കാൽ നൽകുന്ന ഉത്തരവുകളും രാജ്യത്തെ വാർത്താ വിനിമയരംഗം മലീമസമാക്കിയതും " കമ്മീഷൻ ചൂണ്ടിക്കാണിച്ചിരുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തികച്ചും ഇന്ദിരാ ഗാന്ധിയുടെ തന്നിഷ്ടപ്രകാരമായിരുന്നു. കോൺഗ്രസ് ദേശീയ പ്രവർത്തക സമിതിയിലോ , കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളുമായോ വിഷയം ചർച്ച ചെയ്തിരുന്നില്ല. രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിനെക്കൊണ്ട് ഇതുസംബന്ധിച്ച വിജ്ഞാപനത്തിൽ ഒപ്പിടീച്ചതുപോലും പിറ്റേന്ന് രാവിലെയായിരുന്നു. 1975 ജൂൺ 12 നാണ് തെരഞ്ഞെടുപ്പു കേസിൽ അലഹബാദ് ഹൈക്കോടതിയിൽനിന്ന് പ്രതികൂലവിധി വന്നത്.
അത് മാനിച്ച് രാജിവെക്കുന്നതിനു പകരം തന്റെ വിശ്വസ്തരുമായി ഇന്ദിര ഗൂഢാലോചന തുടങ്ങി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സിദ്ധാർത്ഥ ശങ്കർ റേ, ഡി കെ ബറുവ, ആർ കെ ധവാൻ, സഞ്ജയ് ഗാന്ധി, ധീരേന്ദ്ര ബ്രഹ്മചാരി എന്നിവരായിരുന്നു അന്ന് പ്രധാന ഉപദേഷ്ടാക്കൾ. ജഗ്ജീവൻ റാം, വൈ ബി ചവാൻ തുടങ്ങിയ മുതിർന്ന നേതാക്കളെ തീർത്തും അകറ്റിനിർത്തി. മാത്രമല്ല, അവർക്കുമേൽ രഹസ്യസേനാ നിരീക്ഷണവും ഉണ്ടായി. ഭിന്നാഭിപ്രായക്കാരായ സഹപ്രവർത്തകരെ ഒറ്റപ്പെടുത്തി ഒതുക്കലും പിന്തുടർന്ന് വേട്ടയാടലും അവരുടെ ശൈലിയായിരുന്നു. സ്തുതിപാഠകരെ മാത്രം കേട്ടുകൊണ്ടാണ് അടിയന്തരാവസ്ഥ എന്ന അവസാന അടവിലേക്ക് ഇന്ദിര നീങ്ങിയത്. സ്ഥിതി അനുകൂലമെന്ന് കരുതി 19 മാസത്തിനുശേഷം ലോക്സഭാ തെരഞ്ഞെടുപ്പ് തീരുമാനിച്ചതും അങ്ങനെത്തന്നെ.
പക്ഷേ, കനത്ത തോൽവിയാണ് ഉത്തരേന്ത്യയിലെ കോൺഗ്രസ് കോട്ടകളിലടക്കം ഏറ്റുവാങ്ങേണ്ടിവന്നത്. ഇന്ദിരാ ഗാന്ധിയടക്കം അരലക്ഷത്തിലേറെ വോട്ടുവ്യത്യാസത്തിൽ പരാജയപ്പെട്ടു. 30 വർഷത്തെ ഏക കക്ഷി ഭരണത്തിനും അതോടെ അന്ത്യമായി. 1977 മാർച്ചിലെ തെരഞ്ഞെടുപ്പിൽ , ജനാധിപത്യം വീണ്ടെടുക്കാൻ പ്രതിപക്ഷ കക്ഷികൾ ജനതാ പാർട്ടി എന്ന പേരിൽ ഒരുമിച്ചാണ് മത്സരിച്ചത്.
ഇടതു പാർട്ടികളും അതിനെ പിന്തുണച്ചു. ആ യോജിച്ച മുന്നേറ്റം കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ വൻ വിജയം നേടുകയും ചെയ്തു. അതിനെത്തുടർന്ന് മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ അധികാരമേറ്റ പുതിയ കേന്ദ്ര മന്ത്രിസഭയുടെ ശുപാർയനുസരിച്ചാണ് അടിയന്തരാവസ്ഥയുടെ കറുത്ത അധ്യായത്തിന് പൂർണ വിരാമമിട്ടത് ; 1977 മാർച്ച് 21-ന് ആക്ടിങ് പ്രസിഡന്റ് ബി ഡി ജട്ടിയുടെ പ്രത്യേക വിജ്ഞാപനത്തിലൂടെ.
= കെ വി കുഞ്ഞിരാമൻ

Article by കെ വി കുഞ്ഞിരാമൻ
ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം, ന്യൂസ് എഡിറ്റർ
Emergency and student poaching
