(truevisionnews.com) ഹിമാചൽ പ്രദേശിലുണ്ടായ മേഘവിസ്ഫോടനത്തിൽ മരണം മൂന്നായി. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ കനത്ത നാശനഷ്ടം. 20 ഓളം പേരെ കാണാതായി. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഹിമാചൽ പ്രദേശിലെ സൈഞ്ച് താഴ്വരയിലുൾപ്പെടെയുണ്ടായ മേഘവിസ്ഫോടനത്തെതുടർന്ന് പല മേഖലകളും വെള്ളത്തിനടിയിലായി. കുളു, മണാലി, ഷിംല, മാണ്ഡി, ലാ ഹൗൾ, കാൻഗ്ര എന്നീ ജില്ലകളിൽ കനത്ത നഷ്ടങ്ങളാണുണ്ടായത്, ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
.gif)

ബിയാസ്, സത്ലജ് നദികൾ കരകവിഞ്ഞൊഴുകിയതോടെ വാഹനങ്ങളടക്കം ഒഴുകിപ്പോയി, പാലങ്ങൾ തകർന്ന് ഗതാഗതം തടസ്സപ്പെട്ടു. മണാലി ചണ്ഡീഗട്ട് ദേശീയപാത ഭാഗീകമായി തകർന്നു. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ലാഹൗൾ,സ്പിറ്റി എന്നിവിടങ്ങളിൽ മണ്ണടിച്ചിലും രൂക്ഷമാണ്. കമ്പോൾ, മണികരൺ, പാർവതി വാലി തുടങ്ങിയ വിനോദസഞ്ചാര മേഖലകളിൽ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്. ധർമശാലക്ക് സമീപം നിരവധി തൊഴിലാളികളെ കാണാതായി. സംസ്ഥാന ദുരന്തനിവാരണ സേന, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
Cloudburst Himachal Death toll rises three over twenty missing
