തുറയൂർ : (truevisionnews.com) അട്ടക്കുണ്ട് ഈളുവയലിൽ മുഹമ്മദിന്റെ മരണത്തിൽ മകൻ സംശയം പ്രകടിപ്പിച്ച് പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം നടത്താൻ പോലീസ് തീരുമാനം. തുറയൂർ ചരിച്ചിൽപള്ളി കബർസ്ഥാനിൽ അടക്കംചെയ്ത മുഹമ്മദിന്റെ (58) മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുക്കും. ഇൻക്വസ്റ്റും നടത്തും. 10.30-ന് കോഴിക്കോട് ആർഡിഒ, മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം ഡോക്ടർമാർ, അന്വേഷണ ഉദ്യോഗസ്ഥൻ പയ്യോളി സി.ഐ. എ.കെ. സജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
വർഷങ്ങളായി ഒറ്റയ്ക്കുതാമസിക്കുന്ന മുഹമ്മദിനെ മേയ് 26-നാണ് മരിച്ചനിലയിൽ കണ്ടെത്തുന്നത്. മുൻപ് പ്രവാസിയായിരുന്നു. മുഹമ്മദിനെ വീടിനുപുറത്ത് കാണാതിരുന്നപ്പോൾ അയൽവാസിയായ സ്ത്രീ ജനാലയിലൂടെ നോക്കിയപ്പോഴാണ് കസേരയിൽ അനക്കമില്ലാതെ മുഹമ്മദ് ഇരിക്കുന്നത് കണ്ടത്. തുടർന്ന് നാട്ടുകാർ എത്തുകയും വാതിൽ പൊളിച്ച് അകത്തുകടക്കുകയുമായിരുന്നുവെന്ന് പറയുന്നു. തുടർന്ന്, മൃതദേഹം, മുഹമ്മദിന്റെ അനുജന്റെ വീട്ടിലേക്ക് മാറ്റുകയും വൈകീട്ട് അടക്കംചെയ്യുകയും ചെയ്തു.
.gif)
പിന്നീട് നാട്ടിലെത്തിയ മകൻ മുഫീദ് പിതാവിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. പിതാവ് മരിച്ചതായി കണ്ടെത്തിയ വീടിന്റെ വാതിൽ പൊളിച്ചനിലയിൽ കാണുന്നില്ലെന്നും മരിച്ചതിനുശേഷവും പിതാവിന്റെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതുമായാണ് മകൻ മുഫീദ് പയ്യോളി പോലീസിനോട് പരാതിപ്പെട്ടത്. തിടുക്കത്തിലാണ് മൃതദേഹം അടക്കിയതെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം.
Money transaction in account after death Son suspects father death body exhumed
