ന്യൂഡൽഹി: (truevisionnews.com) ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകൾ ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, എസ്. സി. ശർമ്മ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് പരിഗണിക്കും.
കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് കുറ്റവാളികൾ നൽകിയ അപ്പീലുകൾ ഈ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് ഈ അപ്പീലുകൾ സുപ്രീം കോടതി പരിഗണിക്കുന്നത്.
കേസിൽ ശിക്ഷിക്കപ്പെട്ട പത്താം പ്രതി കെ.കെ. കൃഷ്ണൻ, 18-ാം പ്രതി വാഴപ്പടച്ചി റഫീഖ് എന്നിവരുടെ ഹർജികളാണ് ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിന് മുമ്പാകെ നിലവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
കേസിലെ ആദ്യ അഞ്ച് പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, മുഹമ്മദ് ഷാഫി എന്നിവർക്കും ഏഴാം പ്രതിയായ ഷിനോജിനും ഹൈക്കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
ഇതിനെതിരെ ഈ കുറ്റവാളികളും സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിട്ടുണ്ട്. ഈ അപ്പീലുകളും തിങ്കളാഴ്ച്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയേക്കും.
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ അന്തരിച്ച സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്റെ ഭാര്യ വി.പി. ശാന്തയും സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.
കേസിൽ കുഞ്ഞനന്തൻ കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധിക്ക് എതിരെയാണ് ശാന്ത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കുഞ്ഞനന്തന് ഒരു ലക്ഷം രൂപ പിഴ വിചാരണ കോടതി വിധിച്ചിരുന്നു.
കുഞ്ഞനന്തൻ മരിച്ചതിനാൽ ഈ തുക ശാന്ത നൽകണം എന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് സുപ്രീം കോടതിയിൽ ഫയൽചെയ്ത ഹർജിയിൽ ശാന്ത ആവശ്യപ്പെട്ടിരിക്കുന്നത്.
ലംബു പ്രദീപന്റെ ഹർജി ജസ്റ്റിസ് കെ.വി. വിശ്വനാഥൻ ചേമ്പറിൽ പരിഗണിക്കും
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ 31-ാം പ്രതി ലംബു പ്രദീപൻ കീഴടങ്ങാൻ കൂടുതൽ സമയംതേടി നൽകിയ ഹർജി സുപ്രീം കോടതി ജഡ്ജി കെ.വി. വിശ്വനാഥൻ ചേമ്പറിൽ പരിഗണിക്കും.
മൂന്നു വർഷം കഠിനതടവാണ് ലംബു പ്രദീപന് വിധിച്ച ശിക്ഷ. ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ തീരുമാനമാകുന്നതുവരെ കീഴടങ്ങുന്നതിന് ഇളവ് തേടിയാണ് ലംബു പ്രദീപൻ സുപ്രീം കോടതിയെ സമീപിച്ചത്.
#TPmurdercase #Appeals #Justice #Bela #bench #chaired #MTrivedi #consider #Monday