തിരുവനന്തപുരം : കോൺഗ്രസ് നേതാവ് പ്രൊഫ: ജി ബാലചന്ദ്രൻ്റെ ആത്മകഥ "ഇന്നലെയുടെ തീരത്ത് "കേരള രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു. കേരളത്തിൻ്റെയും, കോൺഗ്രസ്സിൻ്റെയും ഒരു കാലഘട്ടത്തിലെ ഉൾപ്പിരിവുകളും, ഉൾപ്പാർട്ടി നീക്കങ്ങളും അനാവരണം ചെയ്യുന്ന ആത്മകഥ ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടി. എ.കെ ആൻ്റണി കെ.കരുണാകരനോട് പൊട്ടിത്തെറിക്കാനിടയായ രാഷ്ട്രീയ സാഹചര്യം ആത്മകഥയിൽ ബാലചന്ദ്രൻ വിവരിക്കുന്നു.
പ്രൊഫ: ജി ബാലചന്ദ്രൻ്റെ ആത്മകഥയില്‍ നിന്നുള്ള ഭാഗം
1987 സെപ്റ്റംബര്‍ 7ന് ഏ.കെ. ആന്‍റണി പ്രസിഡന്‍റായി. എന്നാലും രണ്ടു കൂട്ടര്‍ക്കും തൃപ്തിയില്ല. മോരും മുതിരയും പോലെ ഇരുകൂട്ടരും ഇടഞ്ഞുതന്നെ നിന്നു. ഐക്യമില്ലായ്മയായിരുന്നു കോണ്‍ഗ്രസ്സിന്‍റെ പ്രശ്നം; അന്നും ഇന്നും ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസ്സിനെ പുനരുദ്ധരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈക്കമാന്‍റ് പദ്ധതിയിട്ടു.
കോണ്‍ഗ്രസ്സിനുള്ളില്‍ സംഘടനാ തെരഞ്ഞെടുപ്പു നടത്താന്‍ തീരുമാനിച്ചു. ബൂത്തുതലം മുതല്‍ എ.ഐ.സി.സി.വരെ തെരഞ്ഞെടുപ്പു നടത്താനുള്ള സന്നാഹമൊരുക്കി. അഞ്ചു വര്‍ഷം ഏ.കെ. ആന്‍റണി പ്രസിഡന്‍റായിരുന്നു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് മെമ്പര്‍ഷിപ്പു വിതരണം നടത്തിയത്.
നേതൃത്വം പിടിച്ചെടുക്കാന്‍ ഇരുഭാഗത്തുമുള്ള നേതാക്കളെല്ലാം അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങി. തലമുടിനാരിഴ കീറിമുറിച്ചാണ് അംഗത്വ പരിശോധന നടത്തിയത്. 1992 ജനുവരി 31 ന് തിരുവനന്തപുരം നന്ദാവനത്തുള്ള മുസ്ലീം അസോസിയേഷന്‍ ഹാളില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ്. ഒന്നായി നിന്നവര്‍ ഭിന്നിച്ച് പരസ്പരം മാറ്റുരയ്ക്കുന്നു.
തെരഞ്ഞെടുപ്പു ഫലം കണ്ണിലെണ്ണയൊഴിച്ച് കേരളം ഉറ്റുനോക്കി. നൂറുകണക്കിനു പത്രക്കാരും ടെലിവിഷന്‍കാരും തെരഞ്ഞെടുപ്പു ഹാളിനു ചുറ്റും തമ്പടിച്ചിട്ടുണ്ട്. ഏ.ഐ. മത്സരത്തിനുള്ള കളമൊരുങ്ങി. ഏ.കെ. ആന്‍റണി ഏയുടെ സ്ഥാനാര്‍ത്ഥി. ഐയുടെ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പു സമയത്തിനു തൊട്ടു മുന്‍പാണ് പ്രഖ്യാപിച്ചത്.
വയലാര്‍ രവി അതിനകം ലീഡറുടെ വിശ്വസ്തനായിക്കഴിഞ്ഞിരുന്നു. തന്‍റെ വളര്‍ച്ചയ്ക്കു തടസ്സം നില്‍ക്കുന്നത് ഏ.കെ. ആന്‍റണിയാണെന്നു വയലാര്‍ രവി കരുതി. ഗ്രൂപ്പു വിട്ടു ലീഡറോടൊപ്പം ചേരാനുള്ള യജ്ഞത്തിനു കളമൊരുക്കിയത് മേഴ്സി രവിയാണ്. ലീഡറും മേഴ്സി രവിയും നിരന്തരമായി ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ് വയലാര്‍ രവി ഐ ഗ്രൂപ്പിലേക്ക് വന്നത്. ഐ ഗ്രൂപ്പില്‍ പുത്തന്‍കൂറ്റുകാരനായ വയലാര്‍ രവിയെ കെ.പി.സി.സി. പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ചെറിയ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു.
എം.പി. ഗംഗാധരനും എസ്. കൃഷ്ണകുമാറും പ്രസിഡന്‍റ് പദത്തിന്‍റെ ഭൈമീകാമുകരായിരുന്നു. ആന്‍റണിക്കുവേണ്ടിയും വയലാര്‍ രവിക്കുവേണ്ടിയും രണ്ടു ഗ്രൂപ്പുകാരും രംഗത്തിറങ്ങി. വോട്ടെടുപ്പു സമയമായി. അപ്പോള്‍ ലീഡര്‍ ഏതോ രഹസ്യം പറയുവാനായി ആന്‍റണിയുടെ സമീപത്തേക്ക് ചെന്നു. ആന്‍റണിയാകട്ടെ പൊട്ടിത്തെറിച്ചുകൊണ്ട് ڇഎന്നോട് ഇനി നാടകം വേണ്ടാڈ എന്നുപറഞ്ഞ്വെട്ടിത്തിരിഞ്ഞു. ലീഡര്‍ക്ക് അതല്‍പ്പം ക്ഷീണമായി. നിഷ്പ്രയാസം ജയിക്കുമെന്നാണ് ഏ.കെ. ആന്‍റണി കരുതിയത്. വോട്ടെടുപ്പിനുള്ള നടപടിക്രമങ്ങള്‍ നടന്നു. തെരഞ്ഞെടുപ്പില്‍ വയലാര്‍ രവി ജയിച്ചു. ആന്‍റണി തോറ്റു. വൈസ് പ്രസിഡന്‍റിന്‍റേയും ട്രഷററുടേയും തെരഞ്ഞെടുപ്പു നടക്കുന്നതിനിടയില്‍ ഏ ഗ്രൂപ്പുകാര്‍ ഹാള്‍ വിട്ടിറങ്ങിപ്പോയി. അത് വീണ്ടും ഗ്രൂപ്പു സമവാക്യങ്ങളെ തെറ്റിച്ചു. അകല്‍ച്ച രൂക്ഷമായി. അതേക്കുറിച്ച് ലീഡര്‍ എന്നോടു പറഞ്ഞത് ڇതെരഞ്ഞെടുപ്പു ഒഴിവാക്കാനാണ് ഞാന്‍ ആന്‍റണിയെ സമീപിച്ചത്. ആന്‍റണി അനുനയിച്ചിരുന്നെങ്കില്‍ ആന്‍റണിയെ എതിരില്ലാതെ തെരഞ്ഞെടുക്കാനാണ് ഞാന്‍ പ്ലാനിട്ടത്. എന്തുചെയ്യാം അയാളതു തെറ്റിച്ചു.ڈ
ആ പറഞ്ഞത് സത്യമാകാനാണിട. കാരണം എന്തും നാടകീയമായി ഝടുതിയില്‍ ചെയ്യുന്ന പ്രകൃതം കെ. കരുണാകരനുണ്ടായിരുന്നു. വയലാര്‍ രവി പ്രസിഡന്‍റും കെ. മുരളീധരന്‍ വൈസ് പ്രസിഡന്‍റുമായി. പ്രസിഡന്‍റിനെക്കാള്‍ അധികാരകേന്ദ്രം മുരളീധരനായി.
Prof. G Balachandran's autobiography is being discussed in Congress politics.