കൊല്ലം: (truevisionnews.com) വിദേശത്തേക്ക് പോകാൻ ക്ലിയറൻസ് സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിച്ചയാളിൽ നിന്നും കൈക്കൂലി വാങ്ങിയ സീനിയർ സിവിൽ പൊലീസ് ഓഫീസറെ വിജിലൻസ് പിടികൂടി. ഏഴുകോൺ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ പ്രദീപാണ് അറസ്റ്റിലായത്. കമ്പോഡിയയിലേക്ക് പോകുന്നതിനായി എഴുകോൺ സ്വദേശിയായ യുവാവ് അപേക്ഷ നൽകിയിരുന്നു. എന്നാൽ യുവാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി 500 രൂപ കൈക്കൂലി മേടിക്കുന്നതിനിടയിലാണ് വൈകിട്ട് പ്രദീപിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

മെയ് 25 നാണ് പരാതിക്കാരൻ പാസ്പോർട്ട് ഓഫീസ് മുഖേന ഓൺലൈനായി പൊലീസ് ക്ലിയറൻസിന് അപേക്ഷ സമർപ്പിച്ചത്. പരിശോധനയ്ക്ക് ഏഴുകോൺ എസ്എച്ച്ഒ, സീനിയർ സിപിഒ ആയ പ്രദീപിനെയാണ് ചുമതലപ്പെടുത്തിയിരുന്നത് . മൂന്ന് ദിവസം മുൻപാണ് പ്രദീപ് യുവാവിന്റെ വീട്ടിലെത്തിയത്. പിന്നീട് ഇന്നലെ പൊലീസ് സ്റ്റേഷനിലേക്ക് എത്താനും ആവശ്യപ്പെട്ടു. അതെ തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിനോട് 'ചില ചടങ്ങുകളൊക്കെ ഉണ്ട്, വേണ്ട രീതിയിൽ കണ്ടാലേ സർട്ടിഫിക്കറ്റ് കിട്ടൂ' - എന്നും പ്രദീപ് പറഞ്ഞുവെന്നാണ് യുവാവിന്റെ പരാതി.
ഇന്ന് രാവിലെ പ്രദീപ് വീണ്ടും യുവാവിനെ ഫോണിൽ വിളിക്കുകയും 'അത് തരാതെ കിട്ടില്ല' - എന്ന് പറയുകയും ചെയ്തു . മറ്റുവഴികളില്ലാതെ യുവാവ് വിജിലൻസിനെ വിവരമറിയിച്ചു. തുടർന്ന് വിജിലൻസ് സംഘം കെണിയൊരുക്കി സ്റ്റേഷനിൽ കാത്തിരുന്നു. വൈകീട്ട് ആറ് മണിയോടെ സ്റ്റേഷനിലെത്തിയ യുവാവിന്റെ പക്കൽ നിന്നും പ്രദീപ് 500 രൂപ വാങ്ങുകയും കണ്ടുനിന്ന വിജിലൻസ് സംഘം കൈയ്യോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു . തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് സംഘം അറിയിച്ചു.
Policeman asking for bribe; The young man was caught by the vigilantes