ദില്ലി: ( www.truevisionnews.com) ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു സ്ഥിരീകരിച്ച് പ്രതിരോധ സേന. 35 മുതൽ 40 വരെ പാക്കിസ്ഥാൻ സൈനികർ മരിച്ചിട്ടുണ്ട്. മരിച്ച സൈനികരുടെ എണ്ണം നമ്മൾ നോക്കിയില്ല. കാരണം അവരായിരുന്നില്ല നമ്മുടെ ലക്ഷ്യമെന്നും സേന വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ അനിശ്ചിതത്ത്വത്തിലാണെന്ന് സേന സ്ഥിരീകരിച്ചു.

പാകിസ്ഥാൻ എന്തു ചെയ്യും എന്ന് നിരീക്ഷിച്ചുവരികയാണ്. പാകിസ്ഥാൻ ഇതുവരെ ഡിജിഎംഒ നൽകിയ സന്ദേശത്തോട് പ്രതികരിച്ചിട്ടില്ലെന്നും സേന വ്യക്തമാക്കി. രാത്രിയോടെയാണ് പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചിട്ടുള്ളത്. അതിനാൽ തന്നെ അതിർത്തിയിലെ സാഹചര്യം നിരീക്ഷിച്ച് വരികയാണ്. എന്തെങ്കിലും ആക്രമണമുണ്ടായാൽ കനത്ത തിരിച്ചടി നൽകുമെന്നും സേന വ്യക്തമാക്കി.
ഇന്നത്തെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ഡിജിഎംഒ ലഫ്. ജനറൽ രാജീവ് ഘയ് പറഞ്ഞു. മൂന്ന് സേനകളും സംയുക്തമായി പ്രവർത്തിച്ചു. ഉപയോഗിച്ച ആയുധങ്ങളെ കുറിച്ച് വെള്ളിപ്പെടുത്താൻ കഴിയില്ല. അവരുടെ എത്രപേർ മരിച്ചുവെന്നു നമ്മൾ നോക്കുന്നില്ല. അതവർ എണ്ണട്ടെ. പാക്കിസ്ഥാൻ വെടിനിർത്തൽ ധാരണ ലംഘിക്കുമെന്നത് പ്രതീക്ഷിച്ചതാണ്. ധാരണ ലംഘിച്ചുള്ള പാക്കിസ്ഥാന്റെ നടപടികളെ ശക്തമായി നേരിട്ടു.
അവരുടെ നിരവധി പോർ വിമനാങ്ങൾ വീഴ്ത്തി. കൃത്യമായ എണ്ണം പറയാൻ കഴിയില്ല. പാകിസ്ഥാൻ കര മാർഗമോ കടൽ മാർഗമോ അതിർത്തി ലംഘിച്ചിട്ടില്ല. അവർ വ്യോമാതിർത്തിയാണ് ലംഘിച്ചത്, അത് വ്യാപകമായ ആക്രമണമായിരുന്നു. ഓരോന്നും ഭീകരവാദികളാണോ, പാക് സൈന്യമാണോ എന്ന് വേർതിരിച്ച് പറയാൻ കഴിയില്ല. പക്ഷേ ഓരോ ആക്രമണങ്ങളെയും ശക്തമായി ചെറുത്തു. അതിർത്തിയിലെ സാഹചര്യം നിരീക്ഷിച്ച് വരികയാണ്. എന്തെങ്കിലും ആക്രമണമുണ്ടായാൽ തിരിച്ചടി കനത്തതായിരിക്കും.
കറാച്ചിയിൽ ആക്രമണ ശ്രമമുണ്ടായോ എന്ന ചോദ്യത്തിന് ഇന്ത്യൻ നാവികസേന പാക് നാവികസേനയേക്കാൾ പതിൻമടങ്ങ് ശക്തമെന്നായിരുന്നു വൈസ് അഡ്മിറൽ എ എൻ പ്രമോദിൻ്റെ മറുപടി. പാകിസ്ഥാന് ഇതറിയാം, എന്തെങ്കിലും തരം ആക്രമണങ്ങളുണ്ടായാൽ ഏത് തരം തിരിച്ചടിയുണ്ടാകും എന്നും അവർക്കറിയാമെന്നും സേന വ്യക്തമാക്കി.
5 indian soldiers killed india pakistan ceasefire
