തൃശൂർ : തൃശൂരിൽ രക്തം ഛർദ്ദിച്ച് അമ്പത്തിയേഴുകാരൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്പത്തിയേഴുകാരന്റെ മരണം ഭക്ഷ്യവിഷബാധയല്ലെന്നും കൊലപാതകമെന്നും കണ്ടെത്തിയിരുന്നു.
ആയുർവേദ ഡോക്ടറായ മകൻ ആണ് കടലക്കറിയിൽ വിഷം കലർത്തിയതെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. ആയുർവേദ ഡോക്ടറാണ് 25 കാരനായ മയൂര നാഥൻ. ഇയാൾ വിഷം സ്വയം നിർമിക്കുകയായിരുന്നു. ഓൺലൈനിൽ വിഷ വസ്തുക്കൾ വരുത്തിയാണ് സ്വയം വിഷം നിർമ്മിച്ചത്.
അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് ക്രൂരതയിലേക്ക് നയിച്ചത്. അവണൂർ സ്വദേശിയായ ശശീന്ദ്രൻ (57) കൊല്ലപ്പെട്ടത് ഇന്നലെയാണ്. ശശീന്ദ്രന്റെ അമ്മയും ഭാര്യയും രണ്ടു വീട്ടുപണിക്കാരും കടലിക്കറി കഴിച്ചിരുന്നു. മെഡിക്കൽ കോളജ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം,അമ്പത്തിയേഴുകാരൻ മരിച്ച സംഭവത്തിൽ വിഷാംശം ഏതാണെന്ന് കണ്ടെത്താൻ പോസ്റ്റ്മോർട്ടത്തിൽ കഴിഞ്ഞില്ല. ആന്തരിക അവയവങ്ങളുടെ സാംപിൾ പരിശോധനക്കായി ലാബുകളിലേക്ക് അയച്ചു. മരിച്ച ശശീന്ദ്രനൊപ്പം ഇഡ്ഡലി കഴിച്ച ഭാര്യയും അമ്മയും മറ്റ് രണ്ട് പേരും ചികിത്സയിലാണ്.
അവനൂർ സ്വദേശിയായ ശശീന്ദ്രന്റെ ഉള്ളിൽ ചെന്ന വിഷാംശം ഏതെന്ന് വിശദപരിശോധനയിലേ വ്യക്തമാകൂ എന്നാണ് ഫോറൻസിക് സർജൻ പൊലീസിനെ അറിയിച്ചത്. ആന്തരീക അവയവങ്ങളുടെ സാംപിൾ പരിശോധനക്ക് അയച്ചു.
പതോളജി, വൈറോളജി ഫലങ്ങൾ ഒരാഴ്ചക്കുള്ളിൽ ലഭിക്കുമെങ്കിലും റീജിയണൽ കെമിക്കൽ ലബോറട്ടറി ഫലം ഒരുമാസമെടുത്തേക്കാം. പരിശോധന ഫലം ലഭിച്ച ശേഷം ഡോക്ടർമാരുടെ സംഘം ഇത് വിലയിരുത്തും. തുടർന്നേ അന്തിമ നിഗമനത്തിലെത്താൻ കഴിയൂ എന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്.
വീട്ടിൽ നിന്ന് ഇഡ്ഡലിയും ചമ്മന്തിയും കടലക്കറിയും ചായയും ശശീന്ദ്രൻ കഴിച്ചത്. ഇതേ ഭക്ഷണം കഴിച്ച ഭാര്യ ഗീത, അമ്മ കമലാക്ഷി തെങ്ങുകയറ്റ തൊഴിലാളികളായ രാമചന്ദ്രൻ, ചന്ദ്രൻ എന്നിവരും ശശീന്ദ്രന്റെ സമാന ലക്ഷണങ്ങളോടെ ചികിത്സയിൽ തുടരുകയാണ്. ഒരേ വിഷമാകാം എല്ലാവരുടെയും ഉള്ളിൽ ചെന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഭക്ഷണത്തിൽ എങ്ങനെ വിഷാംശം കലർന്നു എന്ന അന്വേഷണം മെഡിക്കൽ കോളേജ് പൊലീസ് തുടരുകയാണ്. ശശീന്ദ്രന്റെ മകൻ മയൂരനാഥും ഇതേ വീട്ടിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. ആയുർവേദ ഡോക്ടറായ മകൻ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നുമില്ല. ആന്തരീക അവയവങ്ങളുടെ പരിശോധനാ ഫലം വേഗത്തിലാക്കാനുള്ള ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
Fifty-seven-year-old man died after vomiting blood in Thrissur; More info out