ബെംഗളുരു : തന്റെ വീട്ടിൽ നിന്ന് സ്വർണ്ണവും വെള്ളിയും പണവും കവർന്ന് കാമുകന് നൽകി പെൺകുട്ടി. തുടർച്ചയായ മോഷണം പിതാവ് കൈയ്യോടെ പൊക്കിയതോടെ എല്ലാത്തിനും കാരണം കാമുകനാണെന്ന് പിതാവിനെ വിശ്വസിപ്പിക്കാനും 17കാരി ശ്രമിച്ചു.
തന്റെ സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് സ്വർണ്ണവും പണവും 20 കാരനായ കാമുകന് നൽകിയതെന്നാണ് പെൺകുട്ടി പിതാവിനോട് കുറ്റസമ്മതം നടത്തിയത്.
ഇത് കേട്ട പിതാവ് പെൺകുട്ടിയുടെ കാമുകനെതിരെ പൊലീസിൽ പരാതി നൽകുകയും പണവും ആഭരണങ്ങളും കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ബെംഗളുരുവിലെ ബ്യാതരായനപുര പൊലീസ് കവർച്ചയ്ക്കും പോക്സോ നിയമപ്രകാരവും ആടി ആക്ട് പ്രകാരവും യുവാവിനെതിരെ കേസെടുത്തു. പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന 45 കാരനായ പിതാവ് കടുത്ത മാനസ്സിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പൊലീസ് പറഞ്ഞു.
2018-ൽ പിതാവും 2021-ൽ ഭാര്യയും മരിച്ചത് മുതലാണ് ഇയാൾ വിഷാദാവസ്ഥയിലായത്. ജൂലൈയിൽ, ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ ഇവരുടെ വീട് സന്ദർശിക്കുകയും സ്വർണാഭരണങ്ങൾക്കുള്ള പ്രീമിയം അടയ്ക്കാൻ പിതാവിനോട് ആവശ്യപ്പെടുകയും അല്ലെങ്കിൽ പോളിസി കാലഹരണപ്പെടുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ആഗസ്റ്റ് എട്ടിന്, സ്വർണ്ണ ഇൻഷുറൻസ് ബോണ്ടിനായി അലമാര തിരയാൻ തുടങ്ങിയപ്പോൾ, പിതാവിനെ മകൾ തടയാൻ ശ്രമിച്ചു. തുടർന്നാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
പിതാവ് ചോദ്യം ചെയ്തപ്പോൾ കൗമാരക്കാരി തന്റെ കാമുകനെക്കുറിച്ച് പറയുകയും താൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അവനുമായി ഡേറ്റിംഗിലാണെന്ന് സമ്മതിക്കുകയും ചെയ്തു.
ഫോട്ടോകൾ മോർഫ് ചെയ്ത് പിതാവിനെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്നാണ് സ്വർണ്ണവുമ പണവും കാമുകന് നൽകിയതിന് പെൺകുട്ടി പറഞ്ഞ കാരണം.
രണ്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടക്കത്തിൽ 2,500, 5,000, 10,000 എന്നിങ്ങനെ നൽകി. അവൻ ചില ചിത്രങ്ങൾ മോർഫ് ചെയ്‌ത് തന്റെ കോളേജിന്റെ ചുവരുകളിൽ ഒട്ടിക്കുമെന്ന് പറഞ്ഞു.
തനിക്ക് മയക്ക മരുന്ന് കലക്കിയ പാനീയം നൽകി വീഡിയോ റെക്കോർഡ് ചെയ്തുവെന്നും മയക്കുമരുന്ന് കഴിക്കുന്നുവെന്ന് അവകാശപ്പെട്ട് വീഡിയോ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമെല്ലാമാണ് പിതാവിനോട് പെൺകുട്ടി പറഞ്ഞത്.
കഴിഞ്ഞ വർഷം മുതൽ 1.9 കിലോ സ്വർണാഭരണങ്ങളും 3 കിലോ വെള്ളി കട്ടികളും 2 കിലോ വെള്ളി പ്ലേറ്റുകളും മറ്റ് സാധനങ്ങളും പെൺകുട്ടി മോഷ്ടിച്ചിരുന്നു. പെൺകുട്ടിയുമായി ഡേറ്റിംഗ് നടത്തുന്നുണ്ടെന്ന് യുവാവ് സമ്മതിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അവൾ ആഭരണങ്ങൾ മോഷ്ടിച്ച് തനിക്ക് നൽകിയെന്നും എന്നാൽ ബ്ലാക്ക് മെയിൽ ചെയ്തിട്ടില്ലെന്നും യുവാവ് ആവർത്തിച്ചു. അവൾ നൽകിയ 300 ഗ്രാം ആഭരണങ്ങളും തിരികെ നൽകിയതായും ഇയാൾ അവകാശപ്പെട്ടു. പെൺകുട്ടി ആഭരണങ്ങൾ മറ്റ് സുഹൃത്തുക്കൾക്ക് നൽകിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
The girl stole gold, silver and money from her house and gave it to her lover; Case against the youth