തിരുവനന്തപുരം: ( www.truevisionnews.com ) റിപ്പോർട്ടർ ടിവി ചാനൽ വിട്ട് ഏഷ്യാനെറ്റ് ന്യൂസില്‍ ഇന്നലെ ജോലിക്ക് പ്രവേശിക്കാൻ ഇരിക്കെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷണന്റെ ജോയിനിംഗ് തീയതി നീട്ടി ഏഷ്യനെറ്റ് മാനേജ്‌മെന്റ്. ദേശാഭിമാനി വാരികയില്‍ മോദി സര്‍ക്കാരിനെ വിമർശിച്ച് എഴുതുന്ന ലേഖന പരമ്പരയാണ് ഏഷ്യനെറ്റിനെ വെട്ടിലാക്കിയത്. ഇക്കാര്യത്തിൽ ഉണ്ണി ബാലകൃഷണനോട് ഏഷ്യനെറ്റ് വിശദീകരണം ചോദിച്ചു.
‘ജനാധിപത്യം കൊല ചെയ്യപ്പെട്ട 11 വര്‍ഷങ്ങള്‍’ എന്ന പേരിലാണ് ഉണ്ണി ബാലകൃഷ്ണൻ്റെ ലേഖന പരമ്പര തുടങ്ങുന്നത്. ലേഖനത്തിലെ ഉള്ളടക്കം ആശ്രയിച്ചാവും ഉണ്ണിയുടെ ഏഷ്യാനെറ്റിലെ ഭാവി എന്ന സൂചനയുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ചാനലില്‍ മോദി സര്‍ക്കാരിന്റെ നിലപാടുകളെ വിമര്‍ശിക്കുന്ന ഒരാളെ എങ്ങനെ സുപ്രധാന സ്ഥാനത്ത് ഇരുത്തും എന്നതാണ് ഇപ്പോൾ ചൂടുള്ള ചർച്ച.
.gif)

റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡിജിറ്റല്‍ ഹെഡായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് ഏഷ്യാനെറ്റിലേക്ക് ഉണ്ണി കൂടുമാറിയത്. മുന്‍ നിശ്ചയിച്ചത് പ്രകാരം ജൂണ്‍ 10ന് ഏഷ്യാനെറ്റ് ന്യൂസ് കണ്‍സള്‍ട്ടിംഗ് എഡിറ്ററായി ജോയിന്‍ ചെയ്യാനായിരുന്നു തീരുമാനം. ഇതിനിടയിലാണ് ദേശാഭിമാനി വാരികയില്‍ ജൂണ്‍ 15ന് പ്രസിദ്ധീകരിക്കാന്‍ തുടങ്ങുന്ന ലേഖന പരമ്പരയുടെ കവര്‍ ചിത്രം സഹിതം ഉണ്ണി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചത്. ഈ പോസ്റ്റിന്റെ ലിങ്ക് അദ്ദേഹം തന്നെ വ്യാപകമായി ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മാനേജ്‌മെന്റ് വിശദീകരണം ചോദിക്കുകയും ലേഖന പരമ്പര അവസാനിച്ചിട്ട് വന്നാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കയും ചെയ്തു എന്നാണ് പുറത്തുവരുന്ന വിവരം. റിപ്പോര്‍ട്ടറില്‍ ജോലി ചെയ്ത കാലത്ത് എഴുതി നല്‍കിയ പരമ്പരയാണെന്ന വിശദീകരണമാണ് ഉണ്ണി നല്‍കിയിരിക്കുന്നത്. പരമ്പരയുടെ ഭാഗമായ ആദ്യ ലേഖനം അടങ്ങിയ വാരിക ഇന്ന് വിതരണം തുടങ്ങിയിട്ടുണ്ട്.
‘ഫാസിസത്തിലേക്ക് ഇനിയെത്ര ദൂരം?’ എന്നാണ് തലക്കെട്ട്. സ്വാതന്ത്ര്യസമരകാലത്ത് ആര്‍എസ്എസും ഹിന്ദുമഹാസഭയും സ്വീകരിച്ച നിലപാടുകളെ രൂക്ഷമായി ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. നരേന്ദ്രമോദി 2024ലെ തിരഞ്ഞെടുപ്പ് കാലത്ത് മുസ്ലീങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളടക്കം ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. മോദി സര്‍ക്കാരിന്റെ നിലപാടുകള്‍ക്കും നയങ്ങള്‍ക്കും ഫാസിസ്റ്റ് സ്വഭാവമുണ്ടെന്ന വാദമാണ് ലേഖനത്തിലുടനീളം ഉണ്ണി ബാലകൃഷ്ണൻ എഴുതിയത്.
സംസ്ഥാന ബിജെപി അധ്യക്ഷനും നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന മുൻ കേന്ദ്രമന്ത്രി കൂടിയാ രാജീവ് ചന്ദ്രശേഖര്‍ തന്റെ ഉടമസ്ഥതയിലുള്ള ചാനലിലെ ഒരു മുതിര്‍ന്ന ജേണലിസ്റ്റ് ഇത്തരമൊരു ലേഖന പരമ്പര സിപിഎമ്മിന്റെ വാരികയില്‍ എഴുതിയതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കാഞ്ഞിരുന്ന് കാണാം. ഏഷ്യാനെറ്റ് ന്യൂസിലെ എച്ച് ആർ പോളിസി പ്രകാരം അവിടുത്തെ ജീവനക്കാര്‍ക്ക് പുറമേയുള്ള പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നതിന് വിലക്കുണ്ട്.
മാനേജ്‌മെന്റിന്റെ അനുമതിയോടെ മാത്രമേ കലാസൃഷ്ടികള്‍ എഴുതാന്‍ പാടുള്ളു എന്നാണ് ഏഷ്യാനെറ്റ് കമ്പിനി ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സിപിഎമ്മിന്റെ രേഖകള്‍ ഉദ്ധരിച്ചാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. സിപിഎം നിലപാടുകളെ ഊട്ടിയുറപ്പിച്ച്, ഒപ്പം സംസ്ഥാന ഭരണകൂടത്തെ സർവാത്മനാ പിന്താങ്ങിയാണ് പരമ്പര തയ്യാറാക്കിയിരിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ മനസിലാവും.
Article series Deshabhimani Unni Balakrishnan did not take charge Asianet management asks for explanation
