അഹ്മദാബാദ്: (www.truevisionnews.com) അഹ്മദാബാദിൽ ടേക്ക് ഓഫിനു പിന്നാലെ തകർന്നുവീണ എയർ ഇന്ത്യയുടെ എ.ഐ 171 വിമാനം പറത്തിയിരുന്നത് പരിചയസമ്പന്നരായ പൈലറ്റുമാർ. ക്യാപ്റ്റൻ സുമീത് സബർവാൾ, ഫസ്റ്റ് ഓഫിസർ ക്ലൈവ് കുന്ദർ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. അഹ്മദാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനത്തിൽ യാത്രക്കാരും ജീവനക്കാരുമായി 242 പേരാണ് ഉണ്ടായിരുന്നത്.
ക്യാപ്റ്റൻ സബർവാളിന് 8,200 മണിക്കൂർ വിമാനം പറത്തി പരിചയസമ്പത്തുണ്ട്. സഹപൈലറ്റായ ക്ലൈവിന് 1,100 മണിക്കൂർ പരിചയസമ്പത്തുണ്ടെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു. വിമാനത്താവളത്തിലെ റൺവേ 23ൽനിന്ന് ഉച്ചയ്ക്ക് 1.39നാണ് വിമാനം പറന്നുയർന്നത്. വിമാനം ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ തന്നെ എയർ ട്രാഫിക് കൺട്രോളിന് അപായ സൂചന നൽകിയിരുന്നു.
.gif)

എന്നാൽ, എയർ ട്രാഫിക് കൺട്രോളിൽനിന്ന് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിമാനവുമായി ആശയവിനിമയം നഷ്ടപ്പെട്ടു. ഫ്ലൈറ്റ് ട്രാക്കിങ് പ്ലാറ്റ് ഫോമായ ഫ്ലൈറ്റ് റഡാറില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് 625 അടി ഉയരത്തില്‍ നിന്നാണ് വിമാനം അപകടത്തില്‍പ്പെടുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍, അഹ്മദാബാദ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
വിമാനത്താവളം പ്രവര്‍ത്തനം നിർത്തിയെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ വിമാനങ്ങളും സര്‍വിസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ 53 യു.കെ പൗരന്മാരും ഒരു കനേഡിയൻ പൗരനും ഏഴ് പോർചുഗീസുകാരും ഉൾപ്പെടെ 61 വിദേശ പൗരന്മാരാണ് ഉണ്ടായിരുന്നത്. 11 വർഷം പഴക്കമുള്ളതാണ് അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനം. അപകടത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രിയുമായി സ്ഥിതിഗതികൾ വിലയിരുത്തി. അമിത് ഷായും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവും അഹ്മദാബാദിൽ എത്തും.
pilots who flied crashed air india flight hours flying experience
