തിരുവനന്തപുരം: (truevisionnews.com) സർക്കാർ ജീവനക്കാർക്ക് പങ്കാളിത്ത പെൻഷനു പകരമായി പ്രഖ്യാപിച്ച ‘ഉറപ്പായ പെൻഷൻ’ (അഷ്വേർഡ് പെൻഷൻ) നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുക്കംതുടങ്ങി. കേന്ദ്രസർക്കാർ നടപ്പാക്കിയ ഏകീകൃത പെൻഷൻ പദ്ധതിക്കു (യുപിഎസ്) സമാനമായി ജീവനക്കാരുടെ പങ്കാളിത്തമുള്ളതാവും പുതിയ പെൻഷൻ.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുൻപ് നടപ്പാക്കാവുന്നവിധത്തിൽ മുന്നോട്ടുപോവാൻ ധനവകുപ്പിന് സിപിഎം രാഷ്ട്രീയാനുമതിയും നൽകിക്കഴിഞ്ഞു. മന്ത്രിതലത്തിലുള്ള കൂടിയാലോചനകളും തുടങ്ങി. ശുപാർശകൾക്കായി ഉദ്യോഗസ്ഥസമിതിയെ നിയോഗിച്ചു.
.gif)

ഏപ്രിലിലാണ് കേന്ദ്രത്തിൽ യുപിഎസ് പ്രാബല്യത്തിൽ വന്നത്. തൊട്ടുപിന്നാലെ മഹാരാഷ്ട്ര, ഒഡിഷ, ഉത്തരാഖണ്ഡ്, ഹരിയാണ സംസ്ഥാനങ്ങൾ യുപിഎസിലേക്കു മാറി. ഇവിടങ്ങളിലെ പദ്ധതിനിർവഹണം പഠിച്ചശേഷമായിരിക്കും കേരളത്തിലെ പുതിയ പെൻഷൻ രീതി. നടപ്പാക്കിയ സംസ്ഥാനങ്ങളിലെ താരതമ്യപഠനം നടത്തി റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ഉൾപ്പെട്ട സമിതിയോട് സർക്കാർ ആവശ്യപ്പെട്ടു.
2023-ലെ ബജറ്റിൽ ‘ഉറപ്പായ പെൻഷൻ’ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കാൻ ഇതുവരെ കാര്യമായ ശ്രമമുണ്ടായിരുന്നില്ല. ജീവനക്കാർക്ക് വിരമിച്ചശേഷം സാമ്പത്തികസ്ഥിരതയോടെ ജീവിക്കാൻ പാകത്തിലുള്ള പെൻഷൻ പാക്കേജ് ആവിഷ്കരിക്കാനാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നിർദേശം.
പങ്കാളിത്ത പെൻഷനിൽ പത്തുശതമാനമേ സർക്കാർവിഹിതമുള്ളൂ. വിരമിച്ചശേഷം നല്ലൊരു ശതമാനം ജീവനക്കാർക്കും നാമമാത്ര പെൻഷനേ ലഭിക്കുന്നുള്ളൂവെന്നാണ് പ്രശ്നം. ഇതു പരിഹരിക്കാനാണ് സർവീസിൽ അവസാന 12 മാസത്തെ ശരാശരി ശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കുന്നതരത്തിൽ കേന്ദ്രം യുപിഎസ് നടപ്പാക്കിയത്.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നാണ് എൽഡിഎഫിന്റെ പ്രഖ്യാപിതനയം. പക്ഷേ, പങ്കാളിത്ത പെൻഷനിൽനിന്ന് പിന്മാറാൻ പ്രായോഗികമായി തടസ്സങ്ങളുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
Assured Pension State government begins preparations implement scheme
