തിരുവനന്തപുരം: (truevisionnews.com) പൂജപ്പുര സെന്‍ട്രൽ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നില നിൽക്കുന്നത്. ഡോക്ടർമാർ അനുവദിച്ചാൽ അഫാന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അഫാൻ മുണ്ടുപയോഗിച്ച് ശുചിമുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ് അഫാൻ. രണ്ടാം വട്ടമാണ് അഫാൻ ആത്മഹത്യക്ക് ശ്രമിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലെ സുരക്ഷ ബ്ലോക്കായ യുടിബി ബ്ലോക്കിലെ സെല്ലിലാണ് ഒരു തടവുകാരനൊപ്പം അഫാനെ പാർപ്പിച്ചിരുന്നത്.
.gif)
പ്രത്യേക നിരീക്ഷണം വേണ്ട ഏഴു തടവുകാരാണ് ഈ ബ്ലോക്കിലുള്ളത്. നേരത്തെ അഫാൻ ആത്മഹത്യാശ്രമം നടത്തിയ സാഹചര്യത്തിലാണ് സെല്ലിൽ ഒരു തടവുകാരനെ കൂടി പാർപ്പിച്ചിരുന്നത്. രാവിലെ 11.30യോടെ ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോണ്‍ വിളിക്കാനായി പോയി. മറ്റ് തടവുകാര്‍ വരാന്തയിൽ ടിവി കാണാൻ ഇറങ്ങി. ഈ സമയത്താണ് അഫാൻ ശുചിമുറിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയത്.
അലക്കി ഉണക്കാൻ ഇട്ടിരുന്ന മുണ്ടുപയോഗിച്ചാണ് അഫാൻ കഴുത്തിൽ കുരുക്കിട്ടത്. ഞെരക്കം കേട്ട് ജയിൽ ഉദ്യോഗസ്ഥൻ ശുചിമുറിയിലേക്ക് പോയി തൂങ്ങിനിന്ന അഫാനെ പൊക്കിയ ശേഷം മറ്റ് തടവുകാരെ വിളിച്ചു. തടവുകാരും ജയിൽ ഉദ്യോഗസ്ഥനും ചേര്‍ന്ന് കഴുത്തിലെ കെട്ടഴിച്ച് നിലത്ത് കിടത്തി അഫാന് പ്രാഥമിക ശുശ്രൂഷ നൽകി. ആംബുലൻസിൽ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മെഡിക്കൽ ഐസിയുവിൽ വെന്‍റിലേറ്റര്‍ സഹായത്തിലാണ് അഫാന്‍ ഇപ്പോള്‍. 24 മണിക്കൂറിന് ശേഷമേ ആരോഗ്യനിലയിൽ പുരോഗതിയുണ്ടോയന്ന് പറയാനാകൂവെന്ന് ഡോക്ടർമാർ ജയിൽ അധികൃതരെ അറിയിച്ചു. മൊഴിരേഖപ്പെടുത്തണമെന്ന് പൊലിസിന്‍റെ ആവശ്യം ഇന്നലെ ഡോക്ടര്‍മാര്‍ അനുവദിച്ചില്ല.
Afan's suicide attempt take statement today if doctors allow
