(truevisionnews.com) വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി തന്നെ മാനസികമായി തളര്‍ത്തി എന്ന് ആരോപിച്ച് പ്രതിശ്രുത വരന്‍ ഉത്തര്‍പ്രദേശിലെ വാരണാസിയിൽ ജീവനൊടുക്കി. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ ഹരേറാം സത്യപ്രകാശ് പാണ്ഡെ (36) എന്ന യുവാവാണ് ജീവനൊടുക്കിയത്.

മോഹിനി പാണ്ഡെ എന്ന യുവതിയുമായി ഹരേറാമിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹ നിശ്ചയം നടന്ന ദിവസം മോഹിനി തന്‍റെ ആണ്‍സുഹൃത്തായ സുരേഷ് പാണ്ഡെ എന്ന യുവാവിനെ ആലിംഗനം ചെയ്ത് നില്‍ക്കുന്നത് ഹരേറാം കണ്ടു.
ഇതിന്‍റെ പേരില്‍ രണ്ടാളും തർക്കമാവുകയും സുരേഷുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാമെങ്കില്‍ മാത്രമേ വിവാഹവുമായി മുന്നോട്ട് പോകാനാകൂ എന്ന് ഹരേറാം മോഹിനിയോട് പറയുകയും ചെയ്തു. എന്നാല്‍ സ്ത്രീധന പീഡനത്തിന് ഹരേറാമിനും കുടുംബത്തിനുമെതിരെ പരാതി നല്‍കുമെന്ന് മോഹിനി ഭീഷണിപ്പെടുത്തിയതോടെ യുവാവ് മാനസിക സമ്മര്‍ദത്തിലായി.
യുവാവ് താമസിച്ചിരുന്ന വീടിനു പുറത്ത് ദിവസങ്ങളായി പാല്‍ പാക്കറ്റുകൾ കൂടിക്കിടക്കുന്നത് കണ്ട അയല്‍ക്കാര്‍ സംശയം തോന്നി പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഹരേറാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്ന കാര്യങ്ങള്‍ പുറത്തറിഞ്ഞാല്‍ സമൂഹത്തില്‍ തന്‍റെ വില പോകും എന്ന് കുറിപ്പ് എഴുതിവച്ചാണ് ഹരേറാം ജീവനൊടുക്കിയത്.
യുവാവിന്‍റെ സഹോദരന്‍ പ്രതിശ്രുത വധുവായിരുന്ന മോഹിനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി യുവതിക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് ഹരേറാമിന്‍റെ കുടുംബം ആവശ്യപ്പെടുന്നത്.
മോഹിനിയുടെ ആണ്‍സുഹൃത്ത് സുരേഷ്, അച്ഛന്‍ മായങ്ക് മുനേന്ദ്ര പാണ്ഡെ എന്നിവര്‍ക്കെതിരെയും കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
#girl #hugs #boyfriend #engagement #day #groom #suicide
