Sep 22, 2023 01:11 PM
| By Susmitha Surendran
കണ്ണൂർ: (truevisionnews.com) ദുരന്തം എന്നു കേൾക്കുമ്പോൾ സിപിഎമ്മുകാർക്കും മുഖ്യമന്ത്രി പിണറായി വിജയനും പ്രത്യേക സന്തോഷമാണെന്ന് പരിഹസിച്ച് മുസ്‍ലിം ലീഗ് നേതാവ് കെ.എം.ഷാജി.

ദയവു ചെയ്ത് നിപയെ ഒരു അവസരമാക്കി എടുക്കരുതെന്ന് ഷാജി അഭ്യർത്ഥിച്ചു. നിപ എന്നു പറഞ്ഞാൽ ഇപ്പോൾ ആദ്യം ഓർമ വരുന്നത് വവ്വാലിനെയാണ്.
ദുരന്തം എന്നു കേൾക്കുമ്പോൾ മുഖ്യമന്ത്രിയെയും. ഈ കപ്പൽ കുലുങ്ങില്ല സാർ എന്ന നിയമസഭയിലെ പ്രസംഗത്തിന് വീണാ ജോർജിന് കിട്ടിയ പ്രതിഫലമാണ് ആരോഗ്യമന്ത്രി സ്ഥാനമെന്നും ഷാജി പരിഹസിച്ചു. മാസപ്പടിയുമായി ബന്ധപ്പെട്ട പട്ടികയിലെ ‘പിവി’ താനല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, വീണ തന്റെ മകളല്ലെന്നു പറയരുതെന്നും ഷാജി പരിഹസിച്ചു.
ഷാജിയുടെ പ്രസംഗത്തിൽനിന്ന്:
ഇവർക്ക് ദുരന്തം എന്നു കേൾക്കുമ്പോൾ ഒരു സന്തോഷമാണ്. പിരിവെടുക്കാൻ പറ്റിയ പണിയാണ്, ആൾക്കാരെ ബുദ്ധിമുട്ടിക്കാൻ പറ്റിയ പണിയാണ്, വൈകുന്നേരം വന്ന് മുഖ്യമന്ത്രിക്ക് വാർത്താ സമ്മേളനം നടത്താൻ പറ്റിയ പണിയാണ്.
ആൾക്കാരെ പേടിപ്പിച്ചു നിർത്താം. പിന്നെ ആൾക്കാർ ഒന്നും ആലോചിക്കില്ലല്ലോ. മോൾക്കു കക്കാം, മോനു കക്കാം. മോന്റെയും മോളുടെയും അമ്മായിയപ്പൻമാർക്ക് ഒന്നിച്ചിരുന്നു കക്കാം.
അതിനിടയിലൂടെ നിപയൊക്കെ വന്നുപോകും എന്നു കരുതുന്ന ഈ വൃത്തികെട്ട ചിന്തയല്ലേ? ശാസ്ത്രീയമായി ഈ നിപയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തു റിപ്പോർട്ടാണ് തരാനാകുക എന്നാണ് എന്റെ ചോദ്യം.
ഇപ്പോൾ ഒരു ആരോഗ്യമന്ത്രിയുണ്ട്. നേരത്തേ ആ ഷൈലജ ടീച്ചർ വലിയ പ്രഗദ്ഭയൊന്നുമല്ലെങ്കിൽ, നല്ലൊരു സംഘാടകയായിരുന്നു. പക്ഷേ, അവരെ വെട്ടിക്കളഞ്ഞു. അവർ മന്ത്രിസഭയിൽ വന്നില്ല.
പിന്നെ ആരാ വന്നത്? ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോർജാണ്. എന്താ യോഗ്യത? ഈ കപ്പൽ കുലുങ്ങില്ല സാർ... നല്ല പ്രസംഗമായിരുന്നു. ആ പ്രസംഗത്തിനുള്ള സമ്മാനമാണ് ഈ കിട്ടിയത്.
അന്തോം കുന്തോം തിരിയാത്ത ഒരു സാധനമാണ് ഇപ്പോൾ കേരളത്തിൽ ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ള ഈ മന്ത്രി. അവർക്ക് ഒരു കുന്തോം അറിയില്ല. ഇങ്ങനെ വാടകമടിച്ചും മുഖ്യമന്ത്രിയെ സ്തുതിച്ചും നടക്കാമെന്നല്ലാതെ ഒന്നിനും കഴിയില്ല.
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് ഇവിടെ കൊണ്ടുവന്ന 14 മെഡിക്കൽ കോളജുകളുണ്ട്.
അവിടെയുള്ള സൗകര്യങ്ങൾ എന്താണ്? നിങ്ങളൊന്ന് പോയി നോക്കൂ. എന്തു മാറ്റമാണ് ഈ മെഡിക്കൽ കോളജുകളിൽ ഉണ്ടാക്കിയത് എന്ന് നിങ്ങൾ പരിശോധിക്ക്. ഒന്നുമില്ല. ഈ നിപയെ ഒരു അവസരമാക്കി എടുക്കരുത് എന്നാണ് എനിക്ക് സിപിഎമ്മുകാരോടും മുഖ്യമന്ത്രി പിണറായി വിജയനോടും പറയാനുള്ളത്.
അതിന്റെ പേരിൽ പിരിവു നടത്തരുത്. സക്കാത്തിന്റെ പൈസ എന്തായാലും ചോദിക്കരുത്. പണ്ട് അതു തരില്ലെന്നു പറഞ്ഞതിനാണ് എന്റെ പേരിൽ കേസൊക്കെ തുടങ്ങിയത്. അതുകൊണ്ട് പിരിക്കാൻ നിൽക്കരുത്. എങ്ങനെയാണ് ഈ നിപ വരുന്നത്? ഏതു വഴിക്കാണ്? എങ്ങനെയാണ് ഇതിനെ തടുക്കാനാകുക? ഇതൊക്കെയൊന്നു പരിശോധിക്കണം.
ഇപ്പോൾ സത്യം പറഞ്ഞാൽ നിപ എന്നു പറഞ്ഞാൽ നമുക്ക് ഓർമ വരിക വവ്വാലിനെയാണ്. ദുരന്തം എന്നു പറഞ്ഞാൽ ഓർമ വരിക മുഖ്യമന്ത്രിയേയും. രണ്ടും ഒരുപോലെയാണ്. എന്തൊരു സങ്കടമാണ് മുഖ്യമന്ത്രീ ഇത്? നിങ്ങൾ ഇത്രമേൽ പരിഹാസ്യനായിപ്പോയല്ലോ.
എന്നിട്ട് ഏഴു മാസം കഴിഞ്ഞ് നിപയ്ക്കു വരാമെന്നു കരുതിയ കുപ്പായമൊക്കെയിട്ട് അദ്ദേഹത്തിന്റെ വാർത്താ സമ്മേളനം. അവിടെ മാധ്യമപ്രവർത്തകരുടെ ഒറ്റ ചോദ്യത്തിന് നേർക്കുനേർ മറുപടിയില്ല.
മാസപ്പടിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ പിവി എന്ന പേരുണ്ടല്ലോയെന്ന് പത്രക്കാർ ചൂണ്ടിക്കാട്ടി. അത് പിണറായി വിജയനാണെന്ന് പറയുന്നുണ്ടല്ലോയെന്നും ചോദിച്ചു. അത് ഞാനല്ല എന്ന് മുഖ്യമന്ത്രിയുടെ മറുപടി. എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ. വീണ എന്റെ മകളല്ല എന്നു കൂടി അങ്ങ് പറയരുത്.
#When #you #say #nipah #think #bat #If #you #say #disaster #then #ChiefMinister #Shaji #scoffed