ആലപ്പുഴ: അയൽവാസിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പാതിരാപ്പള്ളി ജ്യോതിനിവാസ് കോളനിയിൽ സേവ്യറിനെയാണ് ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്. അയൽവാസിയായ ബിനുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.

2013 ജൂൺ 16നാണ് സംഭവം നടന്നത്. മണ്ണഞ്ചേരി പൊലീസ് ആണ് കേസ് അന്വേഷിച്ചത്. സേവ്യറിന്റെ വീട്ടിൽ പതിവായി ഒരു യുവാവ് എത്തിയിരുന്നത് കോളനിയിലെ താമസക്കാർ എതിർത്തു. ഇതിൽ മുന്നിൽ നിന്നത് ബിനു ആയിരുന്നു. ഇത് സംബന്ധിച്ച് ബിനുവും സേവ്യറുമായി പലതവണ വഴക്കും ഉണ്ടായി. സംഭവ ദിവസം രാവിലെയും വൈകിട്ടും തർക്കം ഉണ്ടായി.
വൈകിട്ട് നാലരയോടെ സേവ്യറിന്റെ ഭാര്യയും മരിച്ച ബിനുവുമായി തർക്കമുണ്ടായി. ഇത് കണ്ട സേവ്യർ കത്തിയുമായി ഓടിവന്നു കുത്തുകയായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 23 സാക്ഷികളെയും പ്രതിഭാഗത്തുനിന്ന് പ്രതിയുടെ ഭാര്യയുടെയും മൊഴി രേഖപ്പെടുത്തി.
പിഴത്തുകയായ ഒരു ലക്ഷം രൂപ മരിച്ച ബിനുവിന്റെ ഭാര്യയ്ക്ക് നൽകണം. അല്ലാത്തപക്ഷം ആറുമാസം കൂടി തടവ് അനുഭവിക്കണം. മാരാരിക്കുളം ഇൻസ്പെക്ടർ ആയിരുന്ന കെ സുഭാഷ് ആണ് കേസന്വേഷണം നടത്തിയത്. ഉദ്യോഗസ്ഥരെ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ അനുമോദിച്ചു.
The accused who stabbed his neighbor to death was sentenced to life imprisonment and a fine of Rs.
