സംസ്ഥാനത്ത് ഗതാഗത നിയമലംഘകരെ പിടികൂടാനായി പുതുതായി സ്ഥാപിച്ച എ.ഐ ക്യാമറകൾക്ക് മുൻപിൽ ജൂൺ അഞ്ചിന് സമരം നടത്തുമെന്ന് യു.ഡി.എഫ് അറിയിച്ചു.
എ.ഐ ക്യാമറകൾ സ്ഥാപിക്കുന്നതിൽ അഴിമതി ആരോപണമുൾപ്പെടെ യു.ഡി.എഫ് ഉയർത്തിരുന്നു. ഇതിനെ തുടർന്ന്, ക്യാമറ കണ്ടെത്തുന്ന ക്രമക്കേടുകൾക്ക് പിഴയിടുന്നത് നീട്ടിവെക്കുകയായിരുന്നു. എന്നാൽ, ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കുമെന്ന് സർക്കാർ അറിയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമരം നടത്തുന്നത്.
നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ല. ഈ വിഷയത്തിൽ നിയമ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്.ഇതോടെ, സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എ.ഐ. ക്യാമറകള്‍ വഴി ജൂൺ മാസം അഞ്ചു മുതൽ പിഴ ഈടാക്കും.
മെയ് 20 മുതൽ പിഴയീടാക്കാനാണ് തീരുമാനിച്ചിരുന്നത്. മെയ് അഞ്ച് മുതൽ ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങി. ഈ സാഹചര്യത്തിൽ ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നൽകിയ ശേഷം പിഴയീടാക്കി തുടങ്ങിയാൽ മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.
നിയമലംഘനം ക്യാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസച്ച് തുടർ നടപടികളിലേക്ക് കടക്കും.
നിലവിൽ അനധികൃത പാർക്കിംഗിന് ഈടാക്കുന്ന 250രൂപയാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. അമിതവേഗം, സീറ്റ് ബെൽറ്റും- ഹെൽമറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കൽ എന്നിവയാണ് എ.ഐ ക്യാമറകള്‍ പിടികൂടുന്നത്. ട്രയൽ റണ്‍ നടത്തിയപ്പോള്‍ തന്നെ പ്രതിദിനം 95,000 വരെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.
UDF strike on June 5 in front of AI cameras