രാജ്യാന്തര ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കിയ താരമെന്ന റെക്കോർഡുമായി പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിലാണ് റിസ്വാൻ റെക്കോർഡ് സ്ഥാപിച്ചത്.
മത്സരത്തിൽ 68 റൺസെടുത്ത റിസ്വാനായിരുന്നു പാകിസ്താൻ്റെ ടോപ്പ് സ്കോറർ. 52 ഇന്നിംഗ്സുകളിൽ നിന്നാണ് റിസ്വാൻ 2000 റൺസ് പൂർത്തിയാക്കിയത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനൊപ്പം ഈ റെക്കോർഡ് പങ്കിടുകയാണ് റിസ്വാൻ.
അസമും 52 ഇന്നിംഗ്സുകളിൽ നിന്ന് 2000 റൺസ് പൂർത്തിയാക്കിയിരുന്നു. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കോലിയുടെ റെക്കോർഡാണ് ഇരുവരും മറികടന്നത്. മത്സരത്തിൽ പാകിസ്താൻ പരാജയപ്പെട്ടിരുന്നു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ മുന്നോട്ടുവച്ച 159 റൺസ് വിജയലക്ഷ്യം 4 പന്തും 6 വിക്കറ്റും ബാക്കിനിൽക്കെ ഇംഗ്ലണ്ട് മറികടന്നു. മുഹമ്മദ് റിസ്വാൻ (68) പാകിസ്താൻ്റെ ടോപ്പ് സ്കോററായപ്പോൾ അലക്സ് ഹെയിൽസ് (53) ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ.
പാകിസ്താൻ്റെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ലുക്ക് വുഡ് ആണ് കളിയിലെ താരം. മികച്ച തുടക്കമാണ് പാകിസ്താനു ലഭിച്ചത്. ഓപ്പണിംഗിലെ മെല്ലെപ്പോക്കുകളുടെ പേരിൽ ഏറെ വിമർശനം നേരിട്ടിരുന്ന ബാബർ അസമും മുഹമ്മദ് റിസ്വാനും തുടക്കം മുതൽ ആക്രമിച്ചുകളിച്ചതോടെ സ്കോർ ഉയർന്നു.
പവർ പ്ലേയിൽ 51 റൺസ് കൂട്ടിച്ചേർത്ത സഖ്യം 85 റൺസിൻ്റെ കൂട്ടുകെട്ടിലാണ് പങ്കാളികളായത്. ഇതിനിടെ 32 പന്തുകളിൽ റിസ്വാൻ ഫിഫ്റ്റിയടിച്ചു. തൊട്ടടുത്ത ഓവറിൽ സഖ്യം വേർപിരിഞ്ഞു. 24 പന്തുകളിൽ 31 റൺസെടുത്ത അസമിനെ 10ആം ഓവറിൽ ആദിൽ റഷീദ് മടക്കി.
Pakistan player with the record of fastest to complete 2000 runs in T20