---
title: "ഗോവിന്ദച്ചാമി ആദ്യം പോയത് തളിപ്പറമ്പയിലേക്ക്, റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി തെറ്റി വീണ്ടും ജയിലിന് മുന്നിൽ; ദൃശ്യങ്ങള്‍ പുറത്ത്"
english_title: "After Govindachamy escaped from Kannur Central Jail, he first went to the Taliparamba area"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/305037/after-govindachamy-escaped-from-kannur-central-jail-he-first-went-to-the-taliparamba-area"
published_at: "2025-07-28T11:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68870defb6cc1_chami.jpg"
keywords: []
---

# ഗോവിന്ദച്ചാമി ആദ്യം പോയത് തളിപ്പറമ്പയിലേക്ക്, റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി തെറ്റി വീണ്ടും ജയിലിന് മുന്നിൽ; ദൃശ്യങ്ങള്‍ പുറത്ത്

> **Lead Summary:** **കണ്ണൂർ : **കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ആദ്യം പോയത് തളിപ്പറമ്പ പുതിയതെരു ഭാഗത്തേക്ക്. പള്ളിക്കുളത്ത് നിന്നുള്ള സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി തെറ്റിയെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍.

## Article Content

**കണ്ണൂർ : **കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ആദ്യം പോയത് തളിപ്പറമ്പ പുതിയതെരു ഭാഗത്തേക്ക്. പള്ളിക്കുളത്ത് നിന്നുള്ള സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി തെറ്റിയെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍.

റെയില്‍വേ സ്റ്റേഷന്റെ എതിര്‍ദിശയിലേക്കാണ് ആദ്യം നടന്നത്. വഴി തെറ്റിയെന്ന് മനസ്സിലാക്കി തിരിച്ചു നടക്കുകയായിരുന്നു. രണ്ട് തവണ ജയിലിന് മുന്നിലൂടെ വഴി തെറ്റി വരുന്നതായും സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആറ് മണിക്കാണ് ഗോവിന്ദച്ചാമി ജയിലിന് മുൻ വശത്തുകൂടെ പോകുന്നത്. ഈ സമയത്താണ് ജയിലിൽ പതാക ഉയർത്തുന്നത്.

പുലര്‍ച്ചെ 1.15 നാണ് ജയില്‍ ചാടിയത്. ആദ്യം ഒരു തുണി പുറത്തേക്കിട്ടു. പിന്നീട് സെല്ല് മുറിച്ച് മാറ്റിയ ഗ്യാപ്പിലൂടെ നിരങ്ങിയാണ് ഇയാൾ സെല്ലിന് പുറത്തേക്കിറങ്ങിയത്.സെല്ലിന് പുറത്തേക്കിറങ്ങിയതിന് ശേഷം മൂന്നു തവണയായി തുണി ഉൾപ്പെടെയുള്ള ചില സാധനങ്ങൾ എടുത്തു. 1.20 കഴിയുന്നതോടെയാണ് ഇയാൾ പുറത്തേക്ക് ഇറങ്ങുന്നത്. പിന്നീട് പത്താം ബ്ലോക്കിന്‍റെ മതില്‍ ചാടിക്കടന്നു.ശേഷം വലിയ മതിലായ പുറം മതില്‍ ചാടിക്കടന്നു. മതില്‍ ചാടിക്കടക്കുമ്പോഴേക്കും നാലമണി കഴിഞ്ഞിരുന്നു. കഴിഞ്ഞ ഒന്നരമാസമായികൃത്യമായി ആസൂത്രണം ചെയ്തായിരുന്നു ജയില്‍ച്ചാട്ടം. ജയിൽചാടാൻ ആരുടെയുo സഹായം ലഭിച്ചില്ലെന്നാണ് ഗോവിന്ദചാമി പൊലീസിന് നല്‍കിയ മൊഴി.

തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ കഴിഞ്ഞ ദിവസം പിടികൂടിയത്. ഇയാൾ ആദ്യം ഒളിച്ചിരുന്ന കെട്ടിടത്തിൽ പൊലീസ് വളഞ്ഞിരുന്നു. നാട്ടുകാർ തടിച്ചുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളെ പിടിച്ചില്ലെന്നാണ് പിന്നീട് പൊലീസ് പറഞ്ഞത്. പക്ഷെ അപ്പോഴേക്കും സ്ഥലത്ത് ആൾക്കാർ എത്തി. ഇതിനിടെ കെട്ടിടത്തിൽ നിന്ന് പുറത്തുചാടിയ ഗോവിന്ദചാമി അടുത്തുള്ള കിണറ്റിലേക്ക് ചാടി ഒളിച്ചിരുന്നു. എന്നാൽ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിലാണ് ഗോവിന്ദച്ചാമിയെ കുറിച്ച് വിവരം ലഭിച്ചത്. കണ്ണൂർ നഗരത്തിന് പുറത്തേക്ക് കോഴിക്കോടും കാസർകോടുമടക്കം സംസ്ഥാനത്തെ പല ഭാഗത്തും ഗോവിന്ദച്ചാമിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് തളാപ്പിലെ വീട്ടിൽ നിന്ന് ഇയാൾ പിടിയിലായത്. ഇതോടെ കണ്ണൂർ ജയിലിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയിലേക്കാണ് ചോദ്യങ്ങൾ നീളുന്നത്. പക്ഷെ പ്രതിയെ വേഗത്തിൽ പിടികൂടാനായത് സർക്കാരിനും ആഭ്യന്തര വകുപ്പിനും വലിയ ആശ്വാസമാണ്.

അതേസമയം , ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ജയിൽ ഡിഐജി വി. ജയകുമാറിൻ്റെ അന്വേഷണ റിപ്പോർട്ട് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായക്ക് ഇന്ന് സമർപ്പിക്കും. ജയിൽ ഡിജിപിയുടെ നിലപാടിന് അനുസരിച്ചായിരിക്കും തുടർനടപടികൾ. കണ്ണൂർ സെൻട്രൽ ജയിലിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത.

ജയിൽ ചാട്ടത്തെക്കുറിച്ച് സെൻട്രൽ ജയിലിലെ മറ്റു തടവുകാർക്ക് നേരത്തെ അറിയാമായിരുന്നു എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ തടവുകാരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.. ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന പത്താം നമ്പർ ബ്ലോക്കിലുള്ള തടവുകാരുടെ മൊഴിയാണ് രേഖപ്പെടുത്തുക.

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ മാധ്യമങ്ങളോട് സംസാരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിന് എതിരെയാണ് നടപടിയെടുത്തത്.ഗോവിന്ദ ചാമി ജയിൽ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിൻ്റെ പ്രതികരണം.മാധ്യമ പ്രതികരണങ്ങളിലൂടെ വകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തിയെന്ന് കാണിച്ചാണ് നടപടി.സൗത്ത് സോൺ ജയിൽ ഡിഐജിയുടേതാണ് ഉത്തരവ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/305037/after-govindachamy-escaped-from-kannur-central-jail-he-first-went-to-the-taliparamba-area)