ബഹ്‌റായിച്ച്: ( www.truevisionnews.com ) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ ഐഫോണ്‍ മോഷ്ടിക്കുന്നതിനു വേണ്ടി പത്തൊമ്പതുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി . ഇന്‍സ്റ്റാഗ്രാമില്‍ കൂടുതല്‍ ലൈക്ക് കിട്ടുന്നതിനായി മികച്ച നിലവാരമുള്ള റീലുകള്‍ ഉണ്ടാക്കാനാണ് കുട്ടികള്‍ കൊലപാതകത്തിന് മുതിര്‍ന്നതെന്ന് പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബഹ്‌റായിച്ചിലാണ് സംഭവം.
ബെംഗളൂരു സ്വദേശിയായ ഷദാബാണ് (19) ദാരുണമായി കൊലചെയ്യപ്പെട്ടത്. അമ്മാവന്റെ വിവാഹത്തിനായി നാഗൗര്‍ ഗ്രാമത്തിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഷദാബ്. സംഭവത്തില്‍ പതിനാലും പതിനാറും വയസുള്ള രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു.
.gif)

ജൂണ്‍ 20-ാം തീയതി രാത്രിയാണ് കൊലപാതകം നടന്നതെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് രാമാനന്ദ് പ്രസാദ് കുശ്‌വാഹ പറഞ്ഞു. ജൂണ്‍ 21-നാണ് ഷദാബിനെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തുടര്‍ന്ന് നടന്ന തിരച്ചിലില്‍ ഗാമത്തിന് പുറത്തുള്ള പേരക്കത്തോട്ടത്തിലെ തകര്‍ന്ന കുഴല്‍ക്കിണറിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഷദാബിന്റെ കഴുത്തറുത്ത നിലയിലും തല ഇഷ്ടിക കൊണ്ട് അടിച്ച നിലയിലുമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് ശനിയാഴ്ച പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെയും ഇവരുടെ രണ്ട് കുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റാഗ്രാമില്‍ കൂടുതല്‍ ലൈക്ക് കിട്ടുന്നതിനായി മികച്ച നിലവാരമുള്ള റീലുകള്‍ ഉണ്ടാക്കാന്‍ വേണ്ടി ഐഫോണ്‍ മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ രണ്ടുപേരും സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഷദാബിന്റെ ഐഫോണ്‍ ലക്ഷ്യമിട്ട് നാല് ദിവസം മുമ്പു തന്നെ ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു.
സംഭവം നടന്ന രാത്രി റീല്‍സ് എടുക്കാനെന്ന വ്യാജേന ഇരുവരും ഷദാബിനെ ഗ്രാമത്തിന് പുറത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെവെച്ച് പിന്നിലൂടെ ആക്രമിച്ച് കഴുത്തറുക്കുകയും ഇഷ്ടിക കൊണ്ട് തല തകര്‍ക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട ഷദാബിന്റെ ഐഫോണും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇഷ്ടികയും പോലീസ് കണ്ടെടുത്തു. ഭാരതീയ ന്യായ് സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 103(1) (കൊലപാതകം), 238 (തെളിവുകള്‍ മറച്ചുവെക്കല്‍) എന്നിവ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത രണ്ട് പ്രതികളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഷദാബിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ പ്രതികളും അവരുടെ കുടുംബാംഗങ്ങളും വീട്ടിൽനിന്നു മാറിയിരുന്നു. എന്നാല്‍, വ്യാഴാഴ്ച തന്നെ പോലീസ് ഇവരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ ഗോണ്ടയിലെ ഡിവിഷണല്‍ ജുവനൈല്‍ റിഫോം ഹോമിലേക്ക് അയച്ചതായി പോലീസ് വ്യക്തമാക്കി.
Nineteen year oldboy murdered slitting throat stealing iPhone
