ചിത്തിരത്തോണിയിൽ അക്കരെ പോകാം......... ചവറ ഗ്രാമം ഗൾഫ്‌ കുടിയേറ്റക്കാരായ കഥ

ചിത്തിരത്തോണിയിൽ അക്കരെ പോകാം......... ചവറ ഗ്രാമം ഗൾഫ്‌ കുടിയേറ്റക്കാരായ കഥ
Jun 27, 2025 11:27 AM | By VIPIN P V

( www.truevisionnews.com ) കൊല്ലത്ത് നിന്നും 14 കിലോമീറ്റർ അകലെ കരിമണൽ സമ്പത്തിന് പേരു കേട്ട നാടാണ് ചവറ. ചവറയുടെ തെക്കുഭാഗത്തായി പച്ച പകിട്ടാർന്ന അഷ്ടമുടിക്കായലും , പടിഞ്ഞാറ് അറബി കടലും സ്ഥിതി ചെയ്യുന്നു. ചവറ എന്ന ഗ്രാമത്തിൻ്റെ വളർച്ചയിൽ ഗൾഫ് രാജ്യങ്ങളുടെ പങ്ക് ചെറുതല്ല.

1970 കളിലും 1980 കളിലും കേരളത്തിൽ നിന്നും ഗൾഫിലേക്കും ഉണ്ടായ കുടിയേറ്റത്തിന് പ്രധാന കാരണം ഗൾഫ് മേഖലയിൽ കണ്ടെത്തിയ എണ്ണ നിക്ഷേപമാണ്. ഓയിൽ ഷോക്ക് എന്ന് വിശേഷിപ്പിക്കപ്പെട്ട 73 ലെയും 79ലെയും എണ്ണയുടെ വില വർധനവും ക്ഷാമവും എണ്ണയ്ക്ക് വേണ്ടി ഗൾഫ് രാജ്യങ്ങളെ മറ്റുള്ളവർക്ക് ആശ്രയിക്കാതെ വയ്യ എന്ന അവസ്ഥയിൽ എത്തിച്ചു.


ഈ കേരളത്തിലെ ഗൾഫ് സ്വാധീനം ചില പ്രദേശങ്ങളിൽ കൂടുതൽ പ്രകടമായിരുന്നു. ചവറ പാലക്കടവ് , കുളങ്ങര ഭാഗം പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ആണ് ആദ്യകാല ഗള്‍ഫ് പ്രവാസികളില്‍ കൂടുതലും. ഈ പ്രദേശത്ത് നിന്നുള്ള ഈഴവ, മുസ്ലീം സമുദായങ്ങളിൽ ഉള്ളവരായിരുന്നു ഇവരില്‍ ഭൂരിപക്ഷവും.

ഇതിനു പിന്നാലെയാണ് ചവറ ഗ്രാമത്തിൽ നിന്നും ആദ്യ കാല പ്രവാസികൾ ഗൾഫ് രാജ്യങ്ങളിൽ എത്തുന്നത് . അതാകട്ടെ 80 കളുടെ തുടക്കത്തിലും. ചവറയുടെ ഹൃദയഭാഗത്താണ് ചവറ ജുമാ മസ്ജിദ് പളളി സ്ഥിതി ചെയ്യുന്നത്. ഏതോ സൂഫി വര്യന്‍റെ സാന്നിധ്യമുണ്ടെന്ന് പഴമക്കാർ വിശ്വസിക്കപ്പെടുന്ന ഇവിടേക്ക് ഗള്‍ഫ് ബൂമിന്‍റെ കാലത്ത് വിസ മോഹികളുടെ പ്രവാഹമായിരുന്നു. കാരണം വളരെ ലളിതം.

അറബ് രാജ്യങ്ങളാണല്ലോ വിസ അനുവദിക്കേണ്ടത്, അതിന് അറബി അറിയാവുന്ന തങ്ങള്‍ വഴി പ്രാര്‍ത്ഥിച്ചിട്ടേ കാര്യമുള്ളു. അങ്ങനെ ജാതിമതഭേദമന്യേ വിസമോഹികളായ വിശ്വാസികള്‍ ചവറ ജുമാ മസ്ജിദിലേക്ക് ഒഴുകി. ആദ്യം ഒരു ചെറിയ പള്ളിയായി കാണപ്പെട്ട ഇവിടെ ഗള്‍ഫ് പണവും നിര്‍മ്മാണത്തിന് സഹായകമായിട്ടുണ്ടാവാം എന്ന് വിശ്വസിച്ചു പോരുന്നു .

വിസയും വിശ്വാസവും അവിടെ നില്‍ക്കട്ടെ. നമുക്ക് ചവറ തോടിൻ്റെ അന്നത്തെ അവസ്ഥ ഒന്നറിയാം . ചവറ കായൽ എന്നറിയപ്പെടുന്ന ഇതിൻ്റെ അരിക് ചേർന്ന് പോകുമ്പോള്‍ തൊണ്ട് ചീയുന്ന ഗന്ധം അറിയാം. 1979 ല്‍ പുറത്തിറങ്ങിയ കായലും കയറിലെ രണ്ട് ഗാനങ്ങള്‍ ചവറ പ്രദേശത്തെ ഗള്‍ഫ് കുടിയേറ്റക്കാരായ ചെറുപ്പക്കാരുടെ വികാരമായി അന്ന് മാറുകയായിരുന്നു.

ചിത്തിരത്തോണിയിൽ അക്കരെ പോകാം, ശരറാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍ എന്നീ പാട്ടുകള്‍ ലേബര്‍ ക്യാമ്പുകളിലെ നാഷണല്‍ പാനസോണിക് പ്ലേയറില്‍ ഇട്ട് കേട്ട ചവറക്കാർ നാടിനെ ഓര്‍ത്തും അവിടെ കാത്തിരിക്കുന്നവരെ ഓര്‍ത്തും നെടുവീര്‍പ്പിടുകയും കോരിത്തരിക്കുകയും ചെയ്‍തു. ഈ പാട്ടുകളിലും ദൃശ്യങ്ങളിലും കായലോരത്തെ ജീവിതവും പ്രണയവും അതേ പടി പകര്‍ത്തി വച്ചിരുന്നു.

അമ്മമാരുടെ കയര്‍ പിരിച്ചു തഴമ്പിച്ച കൈകളില്‍ ഷേഖിന്‍റെ പടം പതിച്ച ദിനാറും റിയാലും കൊണ്ട് വച്ച് കൊടുക്കുമ്പോള്‍ അവരുടെ കണ്ണും നിറഞ്ഞിട്ടുണ്ടാവാം. അതായിരുന്നു ആദ്യ കാല ചവറയിലെ ഗൾഫ് പ്രവാസികളുടെ അനുഭവം. പ്രതീക്ഷകളുടെ കടൽ ദൂരം താണ്ടിയാണ് ചവറയിലെ ഓരോ പ്രവാസികളും അക്കരെ എത്തിയിരുന്നത്.

പ്രവാസികളുടെ ലോകത്ത് ഇവർ കണ്ട ആഡംബരങ്ങളുടെ പറുദീസയും , ആകുലതകളുടെ ഇടനാഴിയും ഇന്ന് ചവറ എന്ന ഗ്രാമത്തിൻ്റെ മുഖം തന്നെ മാറ്റിയിരിക്കുന്നു. അറബി റൊട്ടിയിൽ പ്രാതലും , അത്താഴവും സമ്പന്നമാക്കിയ ഇവർ തന്നെയാണ് ചവറ എന്ന നാടിനെ സമ്പന്നമാക്കിയത് എന്ന് പറയേണ്ടതായി വരുന്നു.

ചവറക്കാർക്കിടയിൽ പെട്ടി കെട്ടുക എന്നൊരു പ്രയോഗ മുണ്ട്. പ്രവാസികളുടെ ജീവിതത്തിൻ്റെ ഭാഗമാണിത്. കന്നിയാത്രക്കാർക്ക് നാട് നൽകുന്ന സ്‌നേഹാദരവ്. പെട്ടി പൊട്ടിക്കുക എന്നതാണ് മറ്റൊരു വാക്ക്. അത് മടങ്ങി വരവിൻ്റെ ആഘോഷമാണ്. ഗൾഫ് നാടിൻ്റെ സുഗന്ധവും , മധുരം നിറഞ്ഞ ഈന്ത പഴവും പിന്നെ വസ്ത്രങ്ങളും , സുഗന്ധദ്രവ്യങ്ങളും ഇതാണ് പെട്ടി പൊട്ടിക്കുമ്പോൾ പരക്കുന്ന മണം.

അതെ ചവറ എന്ന നാട് എന്നെന്നും ഗൾഫ് രാജ്യങ്ങളോട് കടപ്പെട്ടിരിക്കുന്നു. പിന്നെ അവിടുത്തെ പ്രവാസി ജീവിതത്തോടും.

Let go other side Chithirathoniyal Chavara village story Gulf immigrants

Next TV

Related Stories
ഓർമ്മകൾ വാഴുന്ന കോവിലായി കൊല്ലം

May 23, 2025 08:12 PM

ഓർമ്മകൾ വാഴുന്ന കോവിലായി കൊല്ലം

കൊല്ലം പഴമയുടെ ഓർമകൾ...

Read More >>
മധു, വേടൻ, ബിന്ദു..ഇനിയാര്?...കറുത്തവൻ കള്ളനാകുമോ?

May 23, 2025 07:56 PM

മധു, വേടൻ, ബിന്ദു..ഇനിയാര്?...കറുത്തവൻ കള്ളനാകുമോ?

ദളിതർക്കെതിരെയുള്ള അതിക്രമം...

Read More >>
തരൂരിനെ കോൺഗ്രസ്സിൽ നിന്ന് പടിയിറക്കാനുള്ള കരുക്കൾ നീക്കുന്ന ബിജെപി

May 17, 2025 10:57 PM

തരൂരിനെ കോൺഗ്രസ്സിൽ നിന്ന് പടിയിറക്കാനുള്ള കരുക്കൾ നീക്കുന്ന ബിജെപി

വിദേശ പര്യടനത്തിനുള്ള ക്ഷണം തരൂരിനെ ബിജെപിയിലേക്കുള്ള ക്ഷണമാണോ...

Read More >>
Top Stories










Entertainment News