(truevisionnews.com) അഷ്ടമുടിക്കായലിൻ്റെ ഓരവും നിറയെ കേര വൃക്ഷങ്ങളുമായി പൂത്തുലഞ്ഞ കൊല്ലം ഒരിക്കൽ ഇവിടെ ഉണ്ടായിരുന്നു . കാറ്റിനും മണ്ണിനും കശുമാവിൻ്റെ സുഗന്ധം പൊഴിക്കുന്ന മണ്ണ് . ഇവിടെ കുയിൽ പാട്ടിന് പോലും സംഗീതത്തിൻ്റെ മധുരം ആയിരുന്നു . മാത്രമല്ല കഥകളി ഉൾപ്പടെ നിറയെ സാംസ്ക്കാരിക ഗരിമയും ഈ മണ്ണിൽ കരുത്താർജിച്ചിരുന്നു.
ഓരോ പൂവിന്റെ ഗന്ധം ഓരോ ഋതുക്കളിലും ഈ നാട്ടിൽ പൊഴിയാറുണ്ടായിരുന്നത്രെ. വേനല്‍ക്കാലത്ത് മാമ്പൂവിന്റെയും പച്ചമാങ്ങയുടെയും ഗന്ധം, വൃശ്ചിക സന്ധ്യയിൽ പാലപ്പൂവിന്റെ ഗന്ധം. ചിലപ്പോള്‍ ചെമ്പകത്തിന്റെയും മറ്റു ചിലപ്പോള്‍ അശോകത്തിന്റെയും ഭ്രമിപ്പിക്കുന്ന സുഗന്ധം.
.gif)
ശ്വസിച്ച കാറ്റിനോടും കുടിച്ച വെള്ളത്തിനോടും സൂര്യനോടും ചന്ദ്രനോടും ഇവിടെ ഉള്ളവർ അന്ന് ഏറെ കടപ്പെട്ടിരുന്നു . കിളികളെയും പൂക്കളെയും മരങ്ങളെയും സ്‌നേഹിച്ച് ഒപ്പം കൂട്ടിയവർ ഇവിടെ ധാരാളം ഉണ്ടായിരുന്നു . എന്നാൽ ഇപ്പോൾ അതെല്ലാം നഷ്ടമായി . ചില ശബ്ദങ്ങളും അതോടെപ്പം പഴമയും നമുക്കിടയില്‍ നിന്നും ഇല്ലാതായിരിക്കുന്നു.
പകരം പുതിയത് കടന്നു വന്നിരിക്കുന്നു. കൊയ്ത്തു കഴിഞ്ഞു പോകുന്ന കര്‍ഷകത്തൊഴിലാളികളുടെ, കശു പരിപ്പ് വേർതിരിച്ചിരുന്ന കശുവണ്ടി തൊഴിലാളികളുടെ പാട്ടോ സന്ധ്യാ നേരത്തെ കുളക്കോഴികളുടെ പതം പറച്ചിലോ ഒന്നും ഇന്ന് ഇവിടെ കേള്‍ക്കാനില്ല. പത്ത് വര്‍ഷം മുമ്പ് ഇവിടെ നിരത്തുകളില്‍ കൂടി ഇത്രയധികം ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കി ചീറിപ്പാഞ്ഞിരുന്നില്ല, 25 വര്‍ഷം മുമ്പ് മൊബൈല്‍ ഫോണുകള്‍ ഇത്രത്തോളം വ്യാപകമായി ചിലച്ചിരുന്നില്ല.
നമ്മൾ ഒരു ദിവസം ഇവിടെ കേൾക്കുന്ന ശബ്ദ വൈവിധ്യം ഒന്ന് ആലോചിച്ചു നോക്കൂ. ആരവമില്ലാത്ത കടലും, നിശബ്ദം പെയ്യുന്ന മഴയും കുളമ്പടിയൊച്ചയില്ലാത്ത കാളകളും നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല ഇപ്പോൾ . പ്രകൃതിയും ഇന്ന് നമ്മോട് പല തരത്തില്‍ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. പകല്‍ ചിലയ്ക്കുന്നത് പോലെയാവില്ല ഒരു പക്ഷി രാത്രിയില്‍ ചിലയ്ക്കുന്നത്.
മഴയുള്ള രാത്രിയിലെ കാറ്റിനും നട്ടുച്ചയ്ക്ക് വീശുന്ന വേനല്‍ക്കാറ്റിനും രണ്ട് ശബ്ദമാണ്.കോൺക്രീറ്റ് ഇട്ട കെട്ടിടങ്ങളും ചൂളം വിളിച്ച് പായുന്ന ബസ്സുകളും , വഴി വാണിഭക്കാരുടെ കച്ചവട ആരവങ്ങളും , പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് കൊല്ലം കടപ്പുറവും , മാലിന്യം ചീറ്റുന്ന ടി.എസ് കനാൽ തോടും , പായൽ തിങ്ങി നിറഞ്ഞ ശാസ്താംകോട്ട കായലും എല്ലാം കൊല്ലത്തിൻ്റെ പുതിയ മുഖമായി മാറിയിരിക്കുന്നു . മലീമസമായ കൊല്ലം നഗരത്തിന് എല്ലാ പഴമയും പ്രൗഢിയും എന്നന്നേക്കുമായി നഷ്ടമായിരിക്കുന്നു .അങ്ങനെ ഓർമ്മകൾ വാഴുന്ന കോവിലായി കൊല്ലം നഗരവും .
ഹരികൃഷ്ണൻ. ആർ
Kollam memories
