പ്രയാഗ്‍രാജ്: (truevisionnews.com) 'എന്നെ തൊട്ടാൽ നിന്നെ 35 കഷ്ണമാക്കും' ...ആദ്യരാത്രി നവവരൻ മുറിയിലെത്തിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ . ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജിലാണ് ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കാമുകനൊപ്പം പോകണമെന്ന് പറഞ്ഞായിരുന്നു യുവതിയുടെ ഭീഷണി.
കഴിഞ്ഞ ഏപ്രിൽ 29നായിരുന്നു എഡിഎ കോളനിയിലുള്ള ക്യാപ്റ്റൻ നിഷാദും(26) കരച്ചാന ദീഹ ഗ്രാമത്തിലെ ലക്ഷ്മി നാരായണിന്‍റെ മകൾ സിതാരയും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത ദിവസം എഡിഎ കോളനിയിലുള്ള ഭർതൃവീട്ടിലേക്ക് വധുവിനെ കൊണ്ടുവരികയും ചെയ്തു. തുടര്‍ന്ന് മേയ് 2ന് ആഘോഷപൂര്‍വമായ വിവാഹ സത്കാരവും നടന്നു. എന്നാൽ അന്നേ ദിവസം രാത്രി ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നിഷാദിന്‍റെ വീട്ടിൽ സംഭവിച്ചത്.
.gif)

"എന്നെ തൊട്ടാൽ നിന്നെ 35 കഷ്ണങ്ങളാക്കും, ഞാൻ അമാന്‍റേതാണ്'' മുറിയുടെ ഒരു മൂലയിൽ ഇരിക്കുകയായിരുന്ന സിതാര മൂര്‍ച്ചയേറിയ കത്തി കാട്ടി നിഷാദിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ''ശരിക്കും ഞാൻ പേടിച്ചുപോയി, ആ രാത്രി മുഴുവൻ അവൾ ആ കത്തിയുമായി കട്ടിലിൽ കിടന്നു..ഞാൻ സോഫയിലും..മൂന്ന് ഭയാനകമായ രാത്രികൾ അങ്ങനെ കടന്നുപോയി...പേടി മൂലം എനിക്ക് ഉറങ്ങാൻ പോലും സാധിച്ചില്ല'' നിഷാദ് പറയുന്നു.
അര്‍ധരാത്രിക്ക് ശേഷമാണ് സിതാര ഉറങ്ങാറുള്ളതെന്നും യുവാവ് വിശദീകരിച്ചു. മാധ്യമങ്ങളിലെ തലക്കെട്ട് ആകാതിരിക്കാൻ ഒടുവിൽ താൻ ഇക്കാര്യങ്ങൾ തന്‍റെ മാതാപിതാക്കളോട് തുറന്നുപറയുകയായിരുന്നുവെന്ന് നിഷാദ് പറഞ്ഞു. "എനിക്ക് അമാനെ ഇഷ്ടമാണ്. വീട്ടുകാര്‍ നിർബന്ധിച്ചതുകൊണ്ടാണ് ഞാൻ വിവാഹം കഴിച്ചത്. എനിക്ക് അവനോടൊപ്പം ജീവിക്കണം - അവന് മാത്രമേ എന്നോടൊപ്പം ഒരു വിവാഹ രാത്രി ചെലവഴിക്കാൻ അവകാശമുള്ളൂ," എന്നാണ് യുവതി പറഞ്ഞത്.
സിതാരയുടെ കുടുംബത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മേയ് 25ന് സ്ഥലത്തെ പ്രധാന വ്യക്തികളുടെ നേതൃത്വത്തിൽ ഇരു കുടുംബങ്ങളും തമ്മിൽ ഒരു ഔപചാരിക കൂടിക്കാഴ്ച നടന്നു. കാമുകനെ മറക്കണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. ചര്‍ച്ചക്ക് ശേഷം സിതാര നിഷാദിനൊപ്പം താമസിക്കാമെന്ന് രേഖാമൂലം സമ്മതിക്കുകയും ചെയ്തു. എന്നാൽ വീട്ടിലെത്തിയപ്പോഴും സിതാര പഴയതുപോലെ തന്നെയാണ് തന്നോട് പെരുമാറിയതെന്ന് നിഷാദ് പറഞ്ഞു.
മേയ് 30ന് നിഷാദിന്‍റെ വീട്ടിൽ നിന്നും ഓടിപ്പോവുകയും ചെയ്തു. പ്രധാന ഗേറ്റ് പൂട്ടിയിരുന്നതിനാൽ മതില് ചാടിയാണ് രക്ഷപ്പെട്ടത്. സിതാര മുടന്തിമുടന്തിപ്പോകുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സിതാര തങ്ങളുടെ മുന്നിൽ വച്ച് അമാനെ വിളിക്കുകയും തന്‍റെ സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും നിഷാദിന്‍റെ സഹോദരി പൂനം പറഞ്ഞു.
തങ്ങൾ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും മകൾ കേട്ടില്ലെന്നും കുടുംബത്തിന് നാണക്കേടും വേദനയും ഉണ്ടാക്കിയെന്നും സിതാരയുടെ അച്ഛൻ ലക്ഷ്മി നാരായണൻ പറഞ്ഞു. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഇരു കുടുംബങ്ങളും പരസ്പരം രേഖാമൂലം ഒത്തുതീർപ്പ് തീരുമാനിച്ചതായും ഇൻസ്പെക്ടർ കിഷോർ ഗൗതം വ്യക്തമാക്കി. സിതാര തിരിച്ചുവന്നാൽ സ്വീകരിക്കില്ലെന്ന് നിഷാദും പറഞ്ഞു.
Dramatic scenes unfolded newlyweds entered room first night Uttar Pradesh
