കോഴിക്കോട് : തികച്ചും അശാസ്ത്രീയവും മാനദണ്ഡങ്ങൾ പാലിക്കാതെയും എടച്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനം നടത്തിയെന്ന പരാതിയിൽ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ വാർഡ് വിഭജനം അശാസ്ത്രീയവും ഡി-ലിമിറ്റേഷൻ മാനദണ്ഡങ്ങൾക്ക് വിരുദ്ധവും ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും മുൻ ഗ്രാമപഞ്ചായത്ത് മെമ്പറുമായ യു.പി മൂസ അഡ്വക്കറ്റ് വി.കെ റഫീഖ് മുഖേന ഹൈക്കോടതിയിൽ നൽകിയ റിട്ട് ഫയലിൽ സ്വീകരിക്കുകയും വിഭജനം സംബന്ധമായ മേൽ നടപടികൾ മറ്റൊരു ഉത്തരവ് വരെ കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.
.gif)

കമ്മീഷന്റെ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി സി.പി എമ്മിലെ ചില വ്യക്തികളുടെ താൽപര്യത്തിനനുസരിച്ചാണ് വാർഡുകൾ വെട്ടിമുറിച്ചതെന്ന് ഹർജിക്കാരൻ ആരോപിച്ചു. ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരുടെ വീടുകൾ 16,17 എന്നീ വാർഡുകളിൽ കേന്ദ്രീകരിപ്പിക്കുന്നതിന് വേണ്ടി എട്ടു വാർഡുകളുടെ അതിർത്തി കടന്നാണ് ഒരു പുതിയ വാർഡ് രൂപീകരിച്ചത്.
സംസ്ഥാനപാതയുടെ ഇരു കരകളെയും വേർതിരിച്ചുകൊണ്ട് നാല് വാർഡുകൾ രൂപീകരിച്ചിട്ടുണ്ട്. ഒരു കോമ്പൗണ്ടിനുള്ളിലെ വീടുകൾ അവരുടെ രാഷ്ട്രീയം നോക്കി വിവിധ വാർഡുകളിൽ ചേർത്തിട്ടുണ്ട്. നരിക്കുന്ന് യു.പി സ്കൂളിന്റെ രണ്ട് ബ്ലോക്കുകൾ രണ്ടു വാർഡുകളിൽ യാതൊരു മാനദണ്ഡവും ഇല്ലാതെയാണ്ചേർത്തത്.
വടക്കുനിന്നും തെക്കോട്ട് ക്രമപ്രകാരം രൂപീകരിക്കണമെന്ന നിർദ്ദേശം ലംഘിക്കപ്പെട്ടിട്ടുണ്ട്. റോഡുകളും പാലങ്ങളും മറ്റു പ്രധാന വഴികളും അതിരുകളായി നിശ്ചയിക്കാതെ തോന്നിയത് പോലെയുള്ള അതിർത്തികളാണ് ചേർത്തിട്ടുള്ളത്. വോട്ടർമാർക്ക് ബൂത്തിലെത്താനും ഗ്രാമസഭകളുടെയും വികസന പ്രവർത്തനങ്ങളുടെയും സംഘാടനത്തിനും നിലവിലെ വിഭജനം വളരെ പ്രയാസമുണ്ടാക്കുമെന്ന് ഹർജിക്കാരൻ വാദിച്ചു.
ഹരജി ഫയലിൽ സ്വീകരിച്ച് നടപടികൾ താൽക്കാലികമായി തടഞ്ഞ കോടതി എതിർകക്ഷികളായ ഡി ലിമിറ്റേഷൻ കമ്മീഷനും എടച്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നോട്ടീസ് അയക്കാനും തീരുമാനിച്ചു.
Ward division unscientific High Court stays Edachery kozhikode ward division
