തിരുവനന്തപുരം : (truevisionnews.com) സാമ്പത്തിക തട്ടിപ്പെന്ന നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ പരാതിയിൽ മൂന്ന് ജീവനക്കാരികൾക്കും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി. ഇന്നലെ മൊഴിയെടുക്കാൻ രണ്ടു തവണ പൊലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നെങ്കിലും വക്കീൽ ഓഫീസിൽ പോയെന്നായിരുന്നു ബന്ധുക്കളുടെ മറുപടി.
ഇന്നോ നാളെയോ ഹാജരാക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. ബന്ധുക്കൾ അടക്കമുള്ളവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ രേഖകൾ ശേഖരിക്കാൻ പൊലീസ് ഇന്ന് വീണ്ടും ബാങ്കിലെത്തും.
.gif)

ക്യൂ ആർ കോഡ് വഴി 66 ലക്ഷം രൂപ ജീവനക്കാരികളുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഓൺലൈൻ ബിസിനസും ഉണ്ടായിരുന്നതിനാൽ കൂടുതൽ പരിശോധന വേണമെന്നു പൊലീസ് വ്യക്തമാക്കി.2024 ജനുവരി മുതൽ 66 ലക്ഷം രൂപയുടെ ഇടപാടുകളാണ് വിനീത, ദിവ്യ, രാധാമണി എന്നിവർ വലിയതുറ എസ് ബി ഐ ബാങ്കിൽ നടത്തിയിട്ടുള്ളത്. ഇതിൽ 'ഒ ബൈ ഒസി'യിലെ കസ്റ്റമേഴ്സിൽ നിന്ന് കൈപ്പറ്റിയ പണം എത്രയാണെന്ന് പൊലീസ് പരിശോധിക്കുകയാണ്.
സാധനങ്ങൾ വിൽപ്പന നടത്തുമ്പോൾ ബിൽ ബുക്കിൽ തുക രേഖപ്പെടുത്താറുണ്ട്. ബിൽ ബുക്കും അക്കൗണ്ട് ഇടപാടുകളും പരിശോധിച്ചാൽ സ്ഥാപനത്തിൻറെ പേരിൽ ലഭിച്ച തുക എത്രയാണെന്ന് വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അക്കൗണ്ട് വഴിയല്ലാതെ നേരിട്ടും ജീവനക്കാർ പണം കൈപ്പറ്റിയതായി കസ്റ്റമേഴ്സിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ നേരിട്ട് എത്ര തുക വാങ്ങിയതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുകയാണ്.
O by OC financial fraud case update
