നിലമ്പൂര്‍: (truevisionnews.com) നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്. ഡിസിസി അധ്യക്ഷൻ വി.എസ്. ജോയിയെ മറികടന്ന് ആര്യാടന്‍ ഷൗക്കത്തിന് നറുക്കുവീണേക്കും. കെപിസിസി ഹൈക്കമാൻഡിന് പട്ടിക കൈമാറും. ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ പരിഗണിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശം കെപിസിസി ഹൈക്കമാന്‍ഡിന് മുന്നില്‍വെച്ചതായാണ് സൂചന. ജോയിയുമായും ഷൗക്കത്തുമായി പലതവണ ചര്‍ച്ചചെയ്താണ് അന്തിമ തീരുമാനം എഐസിസിയെ അറിയിച്ചത്. മുസ്ലിംലീഗ് ഉള്‍പ്പെടെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചയുടെ ഭാഗമായി.
.gif)
വി.എസ്. ജോയ് സ്ഥാനാര്‍ഥിയാവട്ടെ എന്നായിരുന്നു മുന്‍ എംഎല്‍എ പി.വി. അന്‍വർ സ്വീകരിച്ചിരുന്ന നിലപാട്. അന്‍വര്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് നേരത്തേ അറിയിക്കുകയും ചെയ്തിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പി.വി. അന്‍വറിനുണ്ടായ എതിര്‍പ്പുകൂടി പരിഹരിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇടതുമുന്നണി അംഗമായിരുന്ന പി.വി.അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂണ്‍ 19-നാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന് നടക്കും. മേയ് 26-ന് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കും. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പാണിത്. ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ചേലക്കരയില്‍ ഇടതുപക്ഷം സിറ്റിങ് സീറ്റില്‍ വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കേ, ഇരുമുന്നണികള്‍ക്കും അഭിമാനപ്രശ്നമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്.
Aryadanshaukat may be UDF candidate Nilambur by election announced today
