കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ തീപിടിത്തമുണ്ടായ കാലിക്കറ്റ് ടെക്സ്റ്റയിൽസിന് എൻഒസി ഇല്ലെന്ന് ജില്ലാ ഫയർ ഓഫീസർ കെ. എം അഷ്റഫ് അലി. തകര ഷീറ്റുകൾ കൊണ്ട് അടച്ചതാണ് രക്ഷപ്രവർത്തനം ദുഷ്കരമാക്കിയത്. ഇടനാഴികളിൽ സാധനങ്ങൾ നിറച്ചിരുന്നു.

അഗ്നിരക്ഷാ വിഭാഗത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും തീപിടിത്തത്തിന്‍റെ കാരണം ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂവെന്നും ജില്ലാ ഫയർ ഓഫീസർ പറഞ്ഞു. പരിശോധന റിപ്പോർട്ട് ജില്ലാ കലക്ടർക്ക് ഇന്ന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തീപിടിത്തത്തിൽ ഫയർ ഫോഴ്സ് , പൊലീസ്, ഫോറൻസിക് , ഇലക്ടിക്കൽ കമ്മീഷ്ണറേറ്റ് തുടങ്ങിയവർ പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലെന്ന് പൊലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി.
അതേസമയം, കത്തിയ വസ്ത്രവ്യാപാര സ്ഥാപനത്തിൻ്റെ ഉടമകൾ തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു ഇതും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കെട്ടിടത്തിലെ അനധികൃത നിർമ്മാണമാണ് അപകടത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചതെന്ന പരാതി അന്വേഷിക്കുമെന്ന് മേയർ ബീനാ ഫിലിപ്പ് പറഞ്ഞു . കെട്ടിട നിർമ്മാണത്തിലെ പിഴവ് തൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും മേയർ പറഞ്ഞു.
തീപിടിത്തത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. കോഴിക്കോട് കോർപറേഷനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ആവശ്യപ്പെട്ടു.
Kozhikode fire District Fire Officer says textile shop does not have NOC
