തിരുവനന്തപുരം: ( www.truevisionnews.com ) തപാൽവോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വിവാദ വെളിപ്പെടുത്തലിൽ മുന്‍ മന്ത്രി ജി സുധാകരൻ നിയമക്കുരുക്കിലേക്ക്. സുധാകരന്‍റെ വെളിപ്പെടുത്തലിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്താൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നൽകി. വിശദമായ അന്വേഷണം നടത്താനാണ് നിര്‍ദേശം.

അടിയന്തര നടപടി സ്വീകരിക്കാനാണ് ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നൽകിയത്. വെളിപ്പെടുത്തലിൽ തുടര്‍ നടപടിക്കുള്ള നിയമ വശം പരിശോധിക്കുകയാണെന്നും അത്യന്തം ഗൗരവമുള്ള കാര്യമാണിതെന്നും കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസെടുക്കാൻ നിര്‍ദേശം നൽകിയത്.
ആലപ്പുഴയിൽ എൻജിഒ യൂണിയൻ സമ്മേളനത്തിൽ നടത്തിയ വെളിപ്പെടുത്തലാണ് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന് കുരുക്കാകുന്നത്. തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തി വോട്ട് സിപിഎം സ്ഥാനാര്‍ഥിക്ക് അനുകൂലമാക്കിയെന്നാണ് വെളിപ്പെടുത്തൽ. കമ്മീഷൻ കേസെടുത്താലും കുഴപ്പമില്ലെന്നാണ് ജി.സുധാകരൻ പറഞ്ഞത്.
തെരഞ്ഞെടുപ്പ് ക്രമക്കേടിനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് കമ്മീഷന് അവഗണിക്കാനാകില്ല . ഈ സാഹചര്യത്തിലാണ് തുടര്‍ നടപടിയുടെ നിയമവശം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നത്. 1989ൽ കെ.വി. ദേവദാസ് ആലപ്പുഴയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ പോസ്റ്റൽ ബാലറ്റ് ശേഖരിച്ച് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ കൊണ്ടുവന്നുവെന്നാണ് സുധാകരൻ പറഞ്ഞത്.
താൻ ആയിരുന്നു അന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി. സർവീസ് സംഘടന അംഗങ്ങളുടെ പോസ്റ്റൽ ബാലറ്റുകളിൽ 15 ശതമാനം മറിച്ചു ചെയ്തു. തങ്ങളുടെ പക്കൽ തന്ന പോസ്റ്റൽ ബാലറ്റുകൾ വെരിഫൈ ചെയ്ത് തിരുത്തിയിട്ടുണ്ടെന്നും ജി. സുധാകരൻ പറഞ്ഞു.
36 വര്‍ഷം മുമ്പുനടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടില്‍ തിരിമറി നടത്തിയെന്ന ജി.സുധാകരന്‍റെ വിവാദ പരാമർശം തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധിക്കുകയാണ്. നിയമ വശങ്ങള്‍ കണക്കിലെടുത്താവും തുടര്‍നടപടികള്‍. കമീഷന്‍റെ തീരുമാനം വന്നശേഷം എന്തു നടപടികള്‍ സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ജി.സുധാകരന്‍റെ പരാമർശം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
g sudhakaran controversial statement postal vote electioncommission orders file case
