മലപ്പുറം: (truevisionnews.com) തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ മകനും കുടുംബത്തിനുമെതിരെ നടപടി. റവന്യൂ അധികൃതർ മകനെ വീട്ടിൽ നിന്ന് പുറത്താക്കി അമ്മക്ക് വീട് നൽകി.ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അമ്പലപ്പടി സ്വദേശി രാധക്ക് വീട് ലഭിച്ചത്.

78 വയസുള്ള രാധയെയാണ് മകന്‍ വീട്ടില്‍ നിന്ന് പുറത്താക്കിയത്. 2021ലാണ് രാധ ഇതുമായി ബന്ധപ്പെട്ട് ആര്‍ഡിഒക്ക് പരാതി നല്‍കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷത്തിലധികമായി മകനില്‍ നിന്ന് ശാരീരിക ആക്രമണങ്ങള്‍ നേരിട്ടെന്നും അമ്മയുടെ പരാതിയുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മകന്‍ ജില്ലാകലക്ടറെ സമീപിക്കുകയും ചെയ്തു. എന്നാല്‍ ജില്ലാ കലക്ടറും അമ്മക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു.അമ്മയെ വീട്ടില്‍ കയറ്റണമെന്ന ജില്ലാകലക്ടറുടെ ഉത്തരവിനെതിരെ മകന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതിയും അമ്മക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു.
ഹൈക്കോടതി വിധി അറിയിച്ചെങ്കിലും താമസം മാറാന്‍ സമയം അനുവദിക്കണമെന്നായിരുന്നു മകന്‍റെ ആവശ്യം.ഇതിന്‍റെ അടിസ്ഥാനത്തില്‍ അഞ്ചുദിവസം സമയം നല്‍കിയെങ്കിലും മകന്‍ മാറാന്‍ തയ്യാറായില്ല. ഇതോടെയാണ് ഇന്നലെ വൈകിട്ട് സബ് കലക്ടര്‍ ദിലീപിന്‍റെ നേതൃത്വത്തിലുള്ള ഉന്നത റവന്യൂ ഉദ്യോഗസ്ഥരും തിരൂരങ്ങാടി പൊലീസുമെത്തി.എന്നാല്‍ ഈ സമയത്ത് രാധയുടെ മകന്‍റെ മകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ വാതിലടച്ച് വീട്ടിലിരുന്നു. ഒടുവില്‍ ഉദ്യോഗസ്ഥര്‍ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്.
Son throws mother out of house; Revenue officials throw son out and give house to mother
