കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് കൊടുവള്ളിയിൽ വിവാഹസംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ 3 പ്രതികൾ പിടിയിലായി. കൊളവയൽ അസീസ്, ആട് ഷമീർ, അജ്മൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ പിന്തുടർന്ന് പിടികൂടുന്നതിനിനിടയിൽ മൂന്ന് പൊലീസുകാർ പരിക്കേറ്റു.

വിവാഹ സംഘം സഞ്ചരിച്ച ബസിന് നേർക്ക് പടക്കമെറിഞ്ഞാണ് പ്രതികൾ ആക്രമണം നടത്തിയത്. പുറത്തിറങ്ങിയവരെ ക്രൂരമായി മർദിച്ചു. ബസ് ഉരസിയതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. കൊടുവള്ളി വെണ്ണക്കാടാണ് സംഭവമുണ്ടായത്.
ആട് ഷമീർ, കൊളവയൽ അസീസ് എന്നിവർക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൊടുവള്ളിയിൽ ഇവർക്കെതിരെ മുമ്പ് വധശ്രമത്തിനും കേസുണ്ട്.
അജ്മലിനെതിരെയുള്ളത് 11 കേസുകളാണ്. അക്രമത്തിൽ പങ്കാളിയായ അമൽ എന്നയാളെയാണ് ഇനി പിടികൂടാനുളളത്. പ്രതികൾ എങ്ങോട്ടാണ് സഞ്ചരിച്ചത് എന്ന കാര്യം പരിശോധിക്കുകയാണ്. നാട്ടുകാർക്ക് നേരെ എറിഞ്ഞ ബോംബ് പോലെയുള്ള സ്ഫോടക വസ്തു എന്താണെന്ന് വിശദമായി പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
പിടികൂടാൻ ശ്രമിച്ചപ്പോൾ പ്രതികൾ പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ വളരെ സാഹസികമായിട്ടാണ് പ്രതികളെ പിടികൂടിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
attack towards wedding group kozhikode three accused arrested
