( www.truevisionnews.com) തൊട്ടതിനും പിടിച്ചതിനും കൊല്ലുന്നവര്‍, സഹജീവികളെ ചോരയില്‍ മുക്കുന്നവര്‍, ഈ ചോരക്കളികള്‍ക്ക് പിന്നിലെന്താണ്? തന്ത വൈബ് എന്ന് പേരിട്ട് പരിഹസിച്ചാലും വേണ്ടീല.. ചോരയോടും കൊലപാതകത്തോടുമുള്ള ഒടുങ്ങാത്ത ആർത്തി ഇതെവിടെ നിന്നാണ് ഇപ്പോഴത്തെ തലമുറയ്ക്ക് കിട്ടുന്നത്.. ?

2000 ത്തിന് ശേഷമുള്ള പുതു തലമുറയ്ക്ക് ഇതെന്താണ് സംഭവിക്കുന്നത്...?
ചിതറി തെറിക്കുന്ന ചോരയോടും അങ്ങേയറ്റം ക്രൂരമായ കൊലപാതകങ്ങളോടും ഇവർക്ക് തോന്നുന്ന ആസക്തി ഇത് വരെ മലയാളിക്ക് കണ്ട് പരിചയമില്ലാത്തതാണ്.. ഒന്നുടക്കി പിരിയേണ്ട കാരണം പോലുമില്ലാത്ത കൊലപാതകങ്ങൾ.... പലതും കൂട്ടക്കൊലകൾ, ഒന്ന് പറഞ്ഞു രണ്ടാമത്തെ നീക്കം കത്തിയും ചോരയും...
പിടഞ്ഞു വീഴുന്ന മനുഷ്യരെ കണ്ടിട്ടും ചിതറുന്ന രക്തം കണ്ടിട്ടും അറപ്പ് തീരാത്ത ഇവരിൽ എന്ത് ചേതോവികാരമാണ് പ്രവർത്തിക്കുന്നത്. ഡ്രഗ്സും,ഇൻസ്റ്റഗ്രാം, യുട്യൂബ് മീഡിയകളും, വയലൻസ് സിനിമകളും കൂടി പിരിയിളക്കി വിട്ടോ എല്ലാത്തിന്റെയും.... മനസിലാകുന്നില്ല പുതിയ ലോകത്തിന്റെ കാഴ്ചപ്പാടും നീക്കങ്ങളും....
മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരമായ അക്രമ സംഭവങ്ങളാണ് തുടര്‍ച്ചയായി കേരളത്തില്‍ കേട്ടുകൊണ്ടിരിക്കുന്നത്. കൂട്ടക്കൊലപാതകങ്ങളുടെ നീണ്ട ലിസ്റ്റ് ആളുകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
സ്വന്തം രക്തബന്ധത്തില്‍പ്പെട്ടവരെ തന്നെ പൈശാചികമായി കൊന്നുതള്ളുന്ന വാർത്തകളാണ് ദിനം പ്രതി വന്നുകൊണ്ടിരിക്കുന്നത്. എന്തു കൊണ്ടാണ് ഇങ്ങനെ തുടര്‍ച്ചയായി സംഭവിക്കുന്നത്?
അഫാൻ, ചെന്താമര, ഗ്രീഷ്മ.... ഇവർ ഇങ്ങനെ ചെയ്തതെന്തിന്?
6 മണിക്കൂർ, 5 കൊലപാതകങ്ങൾ. അതും പട്ടാപ്പകൽ. കൊലയ്ക്ക് ശേഷം നമ്മുടെ മുന്നിലൂടെ കൂസലില്ലാതെ ആ യുവാവ് നടന്നു, കുശലം പറഞ്ഞു. തിരുവനന്തപുരം വെഞ്ഞാറമൂടിലെ കൂട്ടക്കൊലയിൽ വിറങ്ങലിച്ചു നിൽക്കുകയാണു കേരളമാകെ.
കൊലപാതകത്തിന്റെ കാരണം എന്താണെന്ന് ഇതുവരെയും പൊലീസിന് വ്യക്തമായിട്ടില്ലെങ്കിലും സാമ്പത്തിക പ്രശ്നങ്ങളാണു കൊലപാതകത്തിനു പിന്നിലെന്നാണു നിഗമനം. ഒപ്പം ജീവിച്ച, കളിച്ചു വളര്‍ന്ന, എന്നും സ്നേഹത്തോടെ കണ്ടവരെ ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കാൻ അഫാന് എങ്ങനെ സാധിച്ചു എന്നാണു പലരും ചോദിക്കുന്നത്.
അഫാൻ അപവാദമല്ല, വെഞ്ഞാറമൂട് കൂട്ടക്കൊല ഒറ്റപ്പെട്ട സംഭവവും അല്ല. ഒരു വർഷത്തിൽ കേരളത്തിലുണ്ടായതു 335 കൊലപാതകങ്ങളാണെന്നാണു കണക്കുകൾ നമ്മെ പേടിപ്പിക്കുന്നു. ചെന്താമരയേയും ഗ്രീഷ്മയേയുമെല്ലാം കേരളം മറന്നു തുടങ്ങുന്നതേയുള്ളു. അപ്പാഴാണു വീണ്ടും കേരളത്തെ ഞെട്ടിച്ച കൊലപാതകം.
ഷഹബാസ്... അതായിരുന്നു ഒടുവിലെ നീറുന്ന മറ്റൊരു വേദന...
ചെറിയ പ്രശ്നങ്ങൾ പോലും പറഞ്ഞ് തീർക്കാൻ പറ്റാത്ത രീതിയിൽ പോയിക്കൊണ്ടിരുന്നു... കൂടെ കൂടി കളിച്ച് നടക്കേണ്ട പ്രായത്തിൽ കൂട്ടത്തിൽ ഒരുത്തന്റെ ആയുസ്സ് എടുത്തു. എന്തിന്? തീരാത്ത പകയോ, അല്ല....
കൊല്ലാൻ മാത്രം എന്ത് തെറ്റാ ഷഹബാസ് ചെയ്തത്... കരാട്ടെ പരിശീലിക്കുന്നവർ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ച് അതിക്രൂരമായി മർദ്ദിച്ചാണ് ആ പത്താംക്ലാസുകാരനെ ഇല്ലാതാക്കിയത്.
ട്യൂഷൻ ക്ലാസിലെ ഫെയർവെൽ പാർട്ടിക്കിടെ മൈക്ക് ഓഫ് ആയതുമായി ബന്ധപ്പെട്ട തർക്കം ആദ്യം സംഘർഷത്തിലും പിന്നീട് തീരാത്ത പകയായും മാറുകയായിരുന്നു. സോഷ്യൽ മീഡിയ വഴി കൊന്നുതള്ളാനുള്ള ആസൂത്രണം നടത്തി മർദ്ദിച്ച ശേഷം അതിലൂടെ ആഹ്ളാദിച്ചും കൊലവിളി നടത്തിയ ഒരു കൂട്ടും ചെറുപ്പക്കാർ...
എന്തിന്? ഒരു ജീവൻ ഇല്ലാതാക്കാൻ മാത്രം ഇവർ ആരാണ്...? കുട്ടികൾക്കിടയിലെ പ്രശ്നങ്ങൾ മനസിലാക്കി ഒത്തുതീർപ്പാക്കേണ്ട രക്ഷിതാക്കൾ എവിടെ? സത്യത്തിൽ ആരാണ് കുറ്റക്കാർ...? ആർക്കും ഒന്നിനും ഉത്തരമില്ല. പക്ഷെ ആ ചോരകൈകൾ ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്റെ സന്തോഷമാണ് . പൊലിഞ്ഞത് ഒരു ജീവന്റെ തുടിപ്പാണ്..
ഓരോ കൊലപാതകത്തിനു പിന്നാലെയും ഇനി ഇത്തരത്തിൽ ക്രൂരമായ കൊലപാതകങ്ങൾ നമ്മുടെ നാട്ടിലുണ്ടാവരുതെന്ന് ഓരോരുത്തരും ആഗ്രഹിക്കും. പക്ഷേ, ലഹരിയും പണത്തിനോടുള്ള ആർത്തിയുമെല്ലാം വീണ്ടും ആളുകളെ കൊലപാതകങ്ങളിലേക്കു തള്ളിവിടുകയാണ്. എന്തു കൊണ്ടാണ് കേരളത്തിൽ കുറ്റകൃത്യങ്ങൾ തടയാനാകാതെ പെരുകുന്നത് ?
ഇതിന് പിന്നിലെ കാരണങ്ങള്‍ പലതാണ്. മനുഷ്യരെ ക്രിമിനലുകളും കൊലപാതകികളുമാക്കുന്നതില്‍ മാനസികവും സാമൂഹികവുമായ നിരവധി കാരണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരം കൊലപാതകങ്ങളില്‍ ഏകദേശം 20 ശതമാനം മാത്രമാണ് പെട്ടെന്നുള്ള കൈയ്യബദ്ധത്തിലൂടെയുണ്ടാവുന്നത്. ബാക്കിയെല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നവയാണ്. ഇതിനു പിന്നിലെ കാരണങ്ങള്‍ പലതാകാം.
മാനസികനിലയുടെ താളം തെറ്റലുകൾ, ലഹരി
മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്. മനസിന്റെ സമനില സ്വന്തം കയ്യിൽ അല്ലാതെ വരുമ്പോൾ പലപ്പോഴും തങ്ങളുടെ അടുത്ത ബന്ധുക്കളെ ശത്രുക്കളായി കാണും. ഇത് പിന്നാലെ ഒരു കൊലപാതകത്തില്‍ കലാശിക്കും.
കൂടുതലായി ലഹരി ഉപയോഗിക്കുന്ന ആളുകൾ അത് കിട്ടാതെ വരുമ്പോൾ ലഹരിക്ക് വേണ്ടി എന്ത് കുറ്റകൃത്യങ്ങളും ചെയ്യാൻ മടിക്കാത്ത അവസ്ഥയിലേക്ക് എത്തുന്നു. ഇത്തരം ക്രൂരതകൾ അതവരെ ആനന്ദിപ്പിക്കും.
ലഹരിയുടെ ഉപയോഗം വലിയ വെല്ലുവിളിയാണ്. മദ്യത്തിന്റെയും സിന്തറ്റിക് ഡ്രഗ്ഗുകളുടെയും ഉപയോഗമാണ് വ്യക്തികളെ അതിക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. 80 ശതമാനം കുറ്റ കൃത്യങ്ങള്‍ക്കും കാരണം ലഹരിയുടെ ഉപയോഗമാണ്.
കുട്ടിക്കാലത്തെ മായാത്ത മുറിവുകള്‍
നിങ്ങൾ സീരിയൽ കില്ലർ എന്ന് കേട്ടിട്ടില്ലേ...? അത്തരം ആളുകൾ തങ്ങളുടെ കുട്ടിക്കാലത്തെയോ അല്ലാത്തതോ ആയ മായാതെ നിൽക്കുന്ന മുറിവുകളായ ഓർമകളെ മറ്റുള്ളവരെ വേദനിപ്പിച്ച് കൊണ്ട് മാറ്റാൻ ശ്രമിക്കും.
പാരനോയിഡ് സൈക്കോസിസ് ഉള്ള വ്യക്തികളാണ് സീരിയല്‍ കില്ലിങ്ങ് നടത്തുന്നത്. ഹണ്ടിങ്ങ് സ്‌കീസോഫ്രീനിയ, ഡില്യൂഷന്‍ സ്‌കീസോഫ്രീനിയ, മണി മാനിയ തുടങ്ങിയ മനോവൈകല്യങ്ങളുള്ള വ്യക്തികള്‍ കൊലപാതകം ചെയ്യുന്നതിനുള്ള സാധ്യത സൈക്കോളജിസ്റ്റുകള്‍ തള്ളിക്കളയുന്നില്ല.
കുടുംബത്തില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിട്ടവരും, ശാരീരികവും മാനസികവുമായി പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ക്രൂരതകള്‍ അനുഭവിച്ചവരും സമൂഹത്തില്‍ ധാരാളമുണ്ട്. ഇങ്ങനെ ശിഥിലമായ ബാല്യം ചിലപ്പോള്‍ മനുഷ്യരെ സ്വഭാവവൈകല്യമുള്ളവരാക്കും.
കുട്ടിയായിരിക്കെ ക്രൂരപീഡനങ്ങള്‍ നേരിടേണ്ടി വന്നവരില്‍ കുറ്റകൃത്യ വാസനയുണ്ടാകാം. ഇതിലൊരു വിഭാഗം അടങ്ങാത്ത പ്രതികാരം ഉള്ളില്‍ കൊണ്ടുനടക്കുന്നവരായിരിക്കാം. ഈ പക മിക്കവാറും അതിക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കുമാണ് നയിക്കുന്നത്. ഇങ്ങനെയുള്ള ചില ആളുകള്‍ പെട്ടന്ന് അക്രമാസക്തമായോ കാലങ്ങളെടുത്ത് ആസൂത്രണം ചെയ്‌തോ കൊലപാതകങ്ങള്‍ നടത്തിയ ചരിത്രമുണ്ട്.
സാമ്പത്തിക പ്രശ്നങ്ങൾ...
കയ്യിൽ പണമില്ലാതെ വരുമ്പോഴും , ആളുകളുടെ മുന്നിൽ നാണം കെടുന്ന സാഹചര്യം ഉണ്ടാവുമ്പോഴും പല വ്യക്തികളിലും ഒരു ക്രിമിനൽ മൈന്റ് ഉണ്ടാവുന്നതായി പഠനങ്ങൾ പറയുന്നു. ഇത്തരത്തിൽ നാര്‍സിസ്റ്റിക് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ അല്ലെങ്കില്‍ ആന്റി സോഷ്യല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്നിവ ഉള്ള ചിലര്‍അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിനോ പ്രശസ്തിക്കോ സാമ്പത്തിക നിലയ്‌ക്കോ തടസ്സമോ ഭീഷണിയോ ആയി നില്‍ക്കുന്നവരെ വകവരുത്താനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു.
ഇത്തരത്തില്‍ മനുഷ്യരെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇതിനെയൊക്കെ മറികടക്കാനുള്ള മാനസികാരോഗ്യം സമൂഹത്തിലെ വ്യക്തികള്‍ക്ക് നല്‍കേണ്ടത് അധികാരികളുടെ ഉത്തരവാദിത്തമാണ്..

Article by ATHIRA V
SENIOR SUB EDITOR TRUEVISIONNEWS BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad)
#What #is #behind #blood #games #Those #who #drown #their #fellow #creatures #blood #what #is #really #happening #generation
