കൊച്ചി: (truevisionnews.com) ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ വിധിയില്‍ നടന്‍ സിദ്ദിഖിനെതിരെ ഹൈക്കോടതിയുടെ ഗുരുതര പരാമര്‍ശങ്ങള്‍.
സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അറസ്റ്റ് അനിവാര്യമാണ്. പോലീസ് കസ്റ്റഡിയില്‍ ചോദ്യംചെയ്യണം.
കസ്റ്റഡിയില്‍ തന്നെ വൈദ്യപരിശോധനയടക്കം പൂര്‍ത്തീകരിക്കണമെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരിയെ അവിശ്വസിക്കേണ്ട കാര്യമില്ല.
പ്രതി തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. സിദ്ദിഖിനെതിരെ മതിയായ തെളിവുകളുണ്ടെന്ന് കോടതി പരാമര്‍ശിച്ചു. സിദ്ദിഖിന്റെ ലൈംഗികശേഷി പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
പരാതിക്കാരിയെ കോടതിയില്‍ കടന്നാക്രമിച്ചതില്‍ സിദ്ദിഖിന്റെ അഭിഭാഷകനെ കോടതി കണക്കറ്റ് വിമര്‍ശിച്ചു. പരാതിക്കാരിയെ സ്വഭാവഹത്യചെയ്യാന്‍ പാടില്ല.
പരാതിക്കാരിക്കെതിരായ നീക്കം അവരെ നിശബ്ദയാക്കാനാണെന്നും കോടതി നിരീക്ഷിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി വൈകിപ്പിച്ചതിനെതിരെ സര്‍ക്കാരിനെതിരേയും കോടതി വിമര്‍ശനമുന്നയിച്ചു.
2019-ല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ അഞ്ചുവര്‍ഷം തന്ത്രപരമായ മൗനം പാലിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
#prima #facie #evidence #siddique #complainant #disbelieved #court #warns