കാഞ്ഞാർ : പൂച്ചപ്രയില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. കല്ലംപ്ലാക്കൽ സനൽ (50) കുത്തേറ്റു മരിച്ച സംഭവത്തിലാണ് ചേലപ്പാക്കൽ അരുണിനെ (ഉണ്ണി – 33) പൊലീസ് അറസ്റ്റ് ചെയ്തത്. ശനി രാത്രി എട്ടിനാണു സംഭവം.
മരിച്ച സനലും അരുണും സുഹൃത്തുക്കളായിരുന്നു. സംഭവ ദിവസം ഇവരും സുഹൃത്തുക്കളും ചേർന്ന് അരുണിന്റെ വീട്ടിലിരുന്നു മദ്യപിച്ചു. മറ്റു സുഹൃത്തുക്കൾ പോയശേഷം, സനലിന്റെ ഫോൺ അരുൺ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി.
സ്ക്രൂ ഡ്രൈവർ പോലുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഉണ്ണി സനലിനെ കുത്തിയെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ സനൽ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഉണ്ണി അയൽവാസിയായ അനന്തുവിന്റെ വീട്ടിലെത്തി താൻ സനലിനെ കൊന്നു വീട്ടിൽ ഇട്ടിരിക്കുകയാണെന്നും വിവരം പൊലീസിനെ അറിയിക്കണമെന്നും പറഞ്ഞു.
കാഞ്ഞാർ പൊലീസ് ഉടനെത്തി പ്രതിയെ കസ്റ്റഡിയിൽലെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.മായയാണു സനലിന്റെ ഭാര്യ. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
A friend has been arrested in connection with the stabbing death of a young man