ഹത്രസ്: (truevisionnews.com) ഉത്തർപ്രദേശിലെ ഹത്രസിൽ 116 പേരുടെ മരണത്തിന് ഇടയാക്കിയ അപകടം സംഭവിച്ചത് ഭോലെ ബാബ എന്ന മതപ്രഭാഷകന്റെ വാഹനം കടത്തിവിടാനായി ജനങ്ങളെ തടഞ്ഞുവച്ചതിനാലെന്ന് റിപ്പോർട്ട്.
ആത്മീയപ്രഭാഷണത്തിനായി പ്രത്യേകം തയാറാക്കിയ കൂടാരത്തിൽനിന്ന് ആളുകൾ പുറത്തിറങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.
കനത്ത ചൂടിനിടെയായിരുന്നു പരിപാടി സംഘടിപ്പിച്ചതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അലിഗഡ് ഡിവിഷനിലെ കാസ്ഗഞ്ച് ജില്ലയിൽ നിന്നുള്ള ഭോലെ ബാബ പതിവായി പ്രഭാഷണങ്ങൾ നടത്തുകയും സത്സംഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്.
'നരേൻ സാകർ ഹരി' എന്ന് അഭിസംബോധന ചെയ്യുന്ന ബാബയുടെ ജനപ്രീതി വളരെ പെട്ടെന്നാണ് വളർന്നത്. വെള്ള സ്യൂട്ടും ടൈയും; ചിലപ്പോൾ പൈജാമയും കുർത്തയും- നാരായൺ സാകാർ ഹരി എന്ന ഹരി ഭോലെ ബാബ മുൻപ് യുപി പൊലീസിൽ ഉദ്യോഗസ്ഥനായിരുന്നു.
തൊണ്ണൂറുകളിലാണ് ആധ്യാത്മിക രംഗത്തെത്തിയത്. യുപി, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ അനുയായികളുണ്ട്.
കോവിഡ് കാലത്ത് 50 പേർക്ക് പങ്കെടുക്കാൻ അനുമതിയുള്ള പ്രാർഥനാ യോഗത്തിൽ 50,000 പേരെ പങ്കെടുപ്പിച്ചതിന് ബാബയ്ക്കെതിരെ കേസെടുത്തിരുന്നു.
അതേസമയം പ്രഭാഷകന്റെ വാഹനം കടന്നുപോകാനായി ജനങ്ങളെ തടഞ്ഞുവച്ചതാണ് 116 പേരുടെ മരണത്തിനിടയാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചടങ്ങുകൾക്കുശേഷം തിരിച്ചുപോകാൻ തിരക്കുകൂട്ടി.
എന്നാൽ പ്രഭാഷകന്റെ വാഹനം കടത്തിവിടാനായി ജനങ്ങളെ തടഞ്ഞുവച്ചു. തുടർന്നുണ്ടായ തിക്കിലും തിരക്കിലും ആളുകള്‍ക്ക് ശ്വാസം കിട്ടാതായതോടെ പലരും പുറത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും പലരും നിലത്തുവീണുപോയി.
ശ്വാസം കിട്ടാതെയും നിലത്തു വീണിടത്തുനിന്ന് എഴുന്നേൽക്കാൻ കഴിയാതെയുമാണ് ആളുകൾ മരിച്ചതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
#People #stopped #let #preacher #vehicle #pass #great #tragedy #Who #BholeBaba