തിരുവനന്തപുരം: (www.truevisionnews.com)തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേ വികസനത്തിനു സ്ഥലമേറ്റെടുക്കാനുള്ള നടപടികളുമായി സർക്കാർ.
വിമാനയാത്രയുടെ സുരക്ഷ ഉറപ്പാക്കാൻ 2024 സെപ്റ്റംബറിനുള്ളിൽ തിരുവനന്തപുരത്ത് റൺവേയുടെ ഇരുവശത്തെയും സ്ട്രിപ്പ് 150 മീറ്റർ വീതിയിൽ വികസിപ്പിക്കണമെന്നാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ.) നിർദേശിച്ചിരിക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തിൽ സ്ഥലമേറ്റെടുത്ത് നൽകിയില്ലെങ്കിൽ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിക്കും.ഇതിനായി ചാക്കയിൽ 12 ഏക്കറാണ് ഏറ്റെടുക്കേണ്ടത്.
ചാക്ക അഗ്നിരക്ഷാസേന സ്ഥിതിചെയ്യുന്ന 10.5 ഏക്കർ സംസ്ഥാന സർക്കാരിന്റെ കൈവശവും ബ്രഹ്മോസ് സ്ഥിതിചെയ്യുന്ന 1.5 ഏക്കർ കേന്ദ്രസർക്കാരിന്റെ കൈവശവുമാണ്. സ്ഥലം വിട്ടുനൽകുന്നതിൽ സർക്കാരിനുതന്നെ തീരുമാനമെടുക്കാവുന്നതാണ്. ഇക്കാര്യത്തിൽ പലതവണ വിമാനത്താവള അധികൃതർ സർക്കാരിന് അപേക്ഷ നൽകിയിരുന്നു.
സ്ഥലമേറ്റെടുത്തു നൽകണമെന്നാവശ്യപ്പെട്ട് ഇപ്പോൾ ഡി.ജി.സി.എ. സർക്കാരിനു നേരിട്ട് അന്ത്യശാസനം നൽകിയിരിക്കുകയാണ്.
തുടർന്നാണ് സർക്കാർ സ്ഥലമേറ്റെടുക്കാൻ നീക്കം ആരംഭിച്ചത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കായിരിക്കും സർക്കാർ സ്ഥലം കൈമാറുക. ചാക്ക-ശംഖുംമുഖം റോഡിന്റെ ഒരുഭാഗമാണ് വികസനത്തിനായി ഏറ്റെടുക്കേണ്ടത്.
ഇവിടെ പുതിയ പാത നിർമിക്കണം. സർക്കാർ നൽകുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരവും പുതിയ റോഡ് നിർമിക്കാനുള്ള തുകയും വിമാനത്താവള നടത്തിപ്പുചുമതലയുള്ള അദാനി ഗ്രൂപ്പ് വഹിക്കും.
അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേകളുടെ ഇരുവശത്തെയും സ്ട്രിപ്പ് 150 മീറ്റർ വീതിയിൽ വികസിപ്പിക്കണമെന്നാണ് മാനദണ്ഡം.
വലിയ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനുള്ള അനുമതി ലഭ്യമാകണമെങ്കിലും ഈ മാനദണ്ഡം പാലിക്കണം. 90 മീറ്ററായിരുന്നു നേരത്തെ വീതിയുണ്ടായിരുന്നത്. അദാനി ഗ്രൂപ്പ് ഇത് 110 മീറ്ററാക്കി വികസിപ്പിച്ചിട്ടുണ്ട്.
#Airport #runway #development #Govt #acquire #land
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)