(truevisionnews.com) പലവട്ടം ഈ പംക്തിയിലെഴുതിയ വിഷയംതന്നെ വീണ്ടും ആവർത്തിക്കേണ്ടിവരികയാണ്. കേരളത്തിൽ വർദ്ധിച്ചുവരുന്ന മനുഷ്യ - വന്യമൃഗ സംഘർഷം തന്നെയാണ് വിഷയം.
കഴിഞ്ഞ ദിവസം മാനന്തവാടി നഗരത്തിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ ബേലൂർ മഗ്ഖന എന്ന മോഴയാനയുടെ ആക്രമണത്തിൽ കർഷകനും ട്രാക്ടർ ഡ്രൈവറുമായ പനച്ചിയിൽ അജീഷ് ദാരുണമായി കൊല്ലപ്പെട്ട സംഭവം ഈ സംഘർഷം എത്രമാത്രം രൂക്ഷമായിരിക്കുന്നു എന്നതിന് തെളിവാണ്.
അതിനു തൊട്ടു മുൻപുള്ള ദിവസമായിരുന്നു തണ്ണീർ കൊമ്പനെന്ന ആനയെ ഈ പരിസരത്ത് തന്നെ മയക്കുവെടിവെച്ച് പിടിച്ചതും അത് പിന്നീട് ദാരുണമായി ചെരിഞ്ഞതും. ആനകൾക്കു പുറമെ കടുവ, പുലി, കാട്ടുപന്നി തുടങ്ങി നിരവധി വന്യമൃഗങ്ങൾ കാടിറങ്ങി വരുന്നു.
നിരവധി ജീവനുകൾ ഇതിനകം നഷ്ടപ്പെട്ടു. സ്വന്തം വീട്ടിൽ ജീവിക്കാനും പുരയിടത്തിൽ കൃഷി ചെയ്യാനുമാവാതെ ആത്മഹത്യവരെയുണ്ടായി. ഇപ്പോഴുണ്ടായ രണ്ടു സംഭവങ്ങളിലും കേരള-കർണ്ണാടക വനംവകുപ്പുകൾക്ക് വീഴ്ചകളുണ്ടായിട്ടുണ്ട്. രണ്ടു ആനകളും കർണാടക സർക്കാർ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചവയാണ്.
എന്നാൽ അതുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങൾ കേരളത്തെ കൃത്യമായി അറിയിച്ചില്ലെന്ന പരാതിയുണ്ട്. ബേലൂർ മഗ്ഖനയുടെ കാര്യത്തിലും അതുതന്നെയാണ് അവസ്ഥ. തണ്ണീർ കൊമ്പനൊപ്പം റേഡിയോ കോളർ ഘടിപ്പിച്ച ഒരാനകൂടി എത്തിയിട്ടുണ്ടെന്ന് അന്നേ വനംവകുപ്പ് സ്ഥാരീകരിച്ചിരുന്നു.
സംഭവം നടന്നയന്ന് പുലർച്ചെ മുതൽ ആന ജനവാസ സ്ഥലത്തുമായിരുന്നു. എന്നിട്ടും ആവശ്യമായ മുന്നറിയിപ്പുകളും നടപടികളുമെടുത്ത് ദുരന്തം തടയാൻ വകുപ്പിനായില്ല എന്നതിനെ വീഴ്ച എന്നല്ലാതെ മറ്റെന്താണ് വിളിക്കുക?
സംഭവം നടന്ന് ഏറെ സമയം കഴിഞ്ഞാണ് വനം വകുപ്പിന്റെയോ മറ്റ് ഉത്തരവാദപ്പെട്ട വകുപ്പുകളിലെയോ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയതെന്നും ആരോപണമുണ്ട്. അതിനാൽ തന്നെ അതുമായി ബന്ധപ്പെട്ടുണ്ടായ ജനകീയ പ്രതിഷേധത്തെ കുറ്റപ്പെടുത്താനാവില്ല.
ഈ ദുരിതം നേരിടുന്നവരിൽ ഭൂരിപക്ഷവും ആദിവാസികളും കർഷക തൊഴിലാളികളും ദരിദ്ര കർഷകരുമാണെന്നതും മറക്കാനാകില്ലല്ലോ. മറ്റൊരു വിഷയം കൂടി ഇവിടെ പരാമർശിക്കാതിരിക്കാനാവില്ല.
ചരിത്രപരമായി വനത്തെ ആശ്രയിച്ചുകഴിയുന്നവർക്ക് ഭൂമിയുടെ മേൽ അവകാശം നിഷേധിക്കപ്പെടുന്നു എന്നതാണ്. പല പല കാരണങ്ങളാൽ അവർ നിരന്തരമായി കുടിയിറക്കപ്പെടുന്നു.
ഗോത്രവർഗക്കാരടക്കമുള്ള, വനവുമായി പൊക്കിൾക്കൊടി ബന്ധമുള്ള മനുഷ്യരോടുള്ള ചരിത്രപരമായ നീതിനിഷേധം വനത്തോടും മൃഗങ്ങളോടുമുള്ള നീതിനിഷേധം കൂടിയാണിത്.
വികസനത്തിന്റെ പേരിൽ നടക്കുന്ന വൻതോതിലുള്ള വനനാശം, കുടിയേറ്റം, തുടർന്നുള്ള സംഘർഷങ്ങൾ, സാംസ്‌കാരിക നാശം, പട്ടിണി എന്നിവയും മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ കാരണങ്ങളാണ്.
#historical #injustice #people #who #umbilically #connected #forest; #forests #animals