കോഴിക്കോട്: ( truevisionnews.com ) കോഴിക്കോട് ജില്ലയിൽ നിപ സംശയിച്ച് മരിച്ച രണ്ട് പേരുടെ സമ്പർക്കപ്പട്ടികയിൽ 168 പേരുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആദ്യം മരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ 158 പേരാണ് ഉള്ളത്. ഇതിൽ 127 പേർ ആരോഗ്യപ്രവർത്തകരാണ്.

രണ്ടാമത്തെയാളുടെ സമ്പർക്കപ്പട്ടികയിലുള്ള 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ വിവരം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.കേരളത്തിലേക്ക് കേന്ദ്രസംഘം നാളെ എത്തും. സംസ്ഥാനത്തിന്റെ അഭ്യർഥന മാനിച്ച് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മൊബൈൽ ലാബും സജ്ജമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഇതിനൊപ്പം ചെന്നൈ ഐ.സി.എം.ആർ ടീമും സംസ്ഥാനത്തെത്തും. അതേസമയം, പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് രാത്രി എട്ടരയോടെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.നേരത്തെ കേരളത്തിൽ രണ്ട് പേർക്ക് നിപ സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചിരുന്നു.
പനി ബാധിച്ച് മരിച്ച രണ്ട് പേർക്കും നിപയാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിന് പിന്നാലെ പൂണെയിൽ നിന്നും നിപ സ്ഥിരീകരിച്ച് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് അറിയിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്തെത്തിയിരുന്നു.
#nipah #168people #contactlist #127 #healthworkers #VeenaGeorge
