മുംബൈ : കൊവിഡ് വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകരാജ്യങ്ങളിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കി മുംബൈ കോർപ്പറേഷൻ. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തുന്നവർക്ക് ക്വാറൻ്റിൻ നിർബന്ധമാക്കി മുംബൈ കോർപ്പറേഷൻ.
പോസിറ്റീവായാൽ ജീനോം സീക്വൻസിംഗ് നടത്തും. കൊവിഡ് വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചു. ഒമിക്രോൺ വകഭേദം വിവിധ ലോകരാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുടർന്ന് വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് ജാഗ്രത കടുപ്പിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
കൊവിഡ് വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങൾ നീക്കിയ നടപടി പുനപരിശോധിക്കണമെന്ന് അവലോകനയോഗത്തിൽ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
പുതിയ വകഭേദത്തിലൂടെ ഉണ്ടാവുന്ന ഭീഷണി നേരിടണമെന്നും അതിനായി വേണ്ട നടപടികൾസ്വീകരിക്കണമെന്നും നരേന്ദ്രമോദി നിർദേശിച്ചു. ഒമിക്രോൺ വൈറസിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രതിരോധമുറപ്പിക്കാൻ കൊവിഡ് വാക്സീൻ രണ്ടാം ഡോസിൻ്റെ വിതരണം വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Omicron; Mumbai Corporation makes monitoring mandatory for those coming from South Africa