കോഴിക്കോട്: മിന്നല്‍ ഹര്‍ത്താലിലെ നാശനഷ്ടത്തിന് പിഎഫ്‌ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ മുസ് ലിം ലീഗ് നേതാവ് കെഎം ഷാജി രംഗത്ത്. പതിനായിരകണക്കിന് ഹെക്ടര്‍ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവ് അലമാരയില്‍ ഇരിക്കുമ്പോഴാണ് പത്തും പതിനഞ്ചു സെന്‍റുള്ളവരുടെ ഭൂമി ജപ്തി ചെയ്യാനായി കയറി ഇറങ്ങുന്നത്. കോടതി വിധികള്‍ നടപ്പാക്കുന്നതില്‍ പോലും പക്ഷപാതിത്വം കാണിക്കുന്നതായും കെഎം ഷാജി പറഞ്ഞു.

പിഎഫ്‌ഐ വാദങ്ങളോട് എതിര്‍പ്പാണുള്ളത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ സ്വത്ത് ജപ്തി ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണ്. മക്കള്‍ പോപ്പുലര്‍ ഫ്രണ്ട് കാര്‍ ആയതിനു കുടുംബാംഗങ്ങള്‍ എന്താണ് പിഴച്ചുവെന്നും അദ്ദേഹം ചോദിച്ചു. പി കെ. ഫിറോസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ യൂത്ത് ലീഗ് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്തത് കൊണ്ട് സംസ്ഥാന സര്‍ക്കാരനെതിരായ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും ഷാജി വ്യക്തമാക്കി.
ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും കെ എം എ റഷീദ് നന്ദിയും പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം എ റസാക്ക് മാസ്റ്റർ,ദേശീയ ഓർഗനൈസിങ്ങ് ടി പി അഷ്‌റഫലി,സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ,ആഷിക് ചെലവൂർ,സി ജാഫർ സാദിക്ക്,എ ഷിജിത്ത് ഖാൻ.ഷഫീക് അരക്കിണർ,എം പി ഷാജഹാൻ,വി അബ്ദുൽ ജലീൽ,എസ് വി ഷൗലീക്ക്,കെ പി സുനീർ,എം കെ ഹംസ,റഫീഖ് കൂടത്തായി എന്നിവർ പ്രസംഗിച്ചു.
confiscation of property; KM Shaji says what the family did wrong for their children to be popular friends
