ശ്രീനഗര്‍: ( www.truevisionnews.com ) ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. മേഖലയിൽ രണ്ടു ഭീകരർ ഒളിച്ചിരിക്കുന്നതായാണ് സംശയം. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് തീവ്രവാദികളും സുരക്ഷാ ഏജൻസികളും തമ്മിൽ വെടിവെപ്പ് നടക്കുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ പാകിസ്താനെതിരായ സംഘര്‍ഷത്തിനിടെ പഞ്ചാബിലുള്ള ആദംപുര്‍ വ്യോമത്താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ഇങ്ങോട്ടേക്കെത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു.
വ്യോമത്താവളത്തിലെ സേനാംഗങ്ങളുമായി പ്രധാനമന്ത്രി സംവദിക്കുകയും രാജ്യത്തിന്റ നന്ദി അറിയിക്കുകയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.
ആണവശേഷിയുടെ പേരില്‍ പാകിസ്താന്‍ ഭീഷണിയും വിലപേശലും നടത്തുന്നത് ഇന്ത്യ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് വെറുമൊരു പേരല്ല, നയമാണ്. ഇന്ത്യന്‍ സൈനികരുടെ കരുത്തില്‍ തോല്‍വികണ്ട പാകിസ്താന്‍ സഹായത്തിനായി പരക്കംപായുകയായിരുന്നു.
പാകിസ്താനെതിരായ സൈനികനടപടി തത്കാലം മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഭീകരതയും ചര്‍ച്ചയും ഒന്നിച്ചുപോകില്ലെന്നും മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരത, പാക് അധിനിവേശ കശ്മീര്‍ എന്നീവിഷയങ്ങളില്‍മാത്രമേ പാകിസ്താനുമായി ചര്‍ച്ചയുള്ളൂവെന്നും മോദി വ്യക്തമാക്കുകയുണ്ടായി.
Encounter breaks out between security forces terrorists Jammu and Kashmir Shopian four terrorists killed
