കണ്ണൂര്‍:കെ റെയില്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ .സിൽവർ ലൈൻ കല്ല് പറിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ ആ കല്ല് താടിക്ക് തട്ടി പല്ല് പോകുമെന്നാണ് താൻ അന്ന് പറഞ്ഞത് .കല്ല് പറിക്കുന്നവരുടെ പല്ല് പറിക്കുമെന്നല്ല അതിന്റെ അർത്ഥമെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിൽ സമരം നടത്തിയവർ കേസ് നേരിടേണ്ടി വരും. പ്രതിഷേധ സമരം നടത്തിയാൽ കേസ് വരുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പ്രതിഷേധ സമരം നടത്തുന്നവർ നിയമ നടപടി കൂടി നേരിടണം. വീട്ടിൽ കല്ലിട്ടത് സർവേ നടത്താനാണെന്നും ജയരാജൻ പറഞ്ഞു.
കെ റെയില്‍ പദ്ധതി പ്രവർത്തനങ്ങൾ മരവിപ്പിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയെങ്കിലും പദ്ധതി പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കകൾ അവസാനിക്കുന്നില്ല. കെ റെയില്‍ വിരുദ്ധ സമരങ്ങളുടെ പേരില്‍ ചുമത്തിയ കേസുകളുടെ കാര്യത്തിലും സില്‍വര്‍ലൈന്‍ പാതയില്‍ ഉള്‍പ്പെട്ടതോടെ ക്രയവിക്രയം നിലച്ചു പോയ പുരയിടങ്ങളുടെ ഭാവിയെ കുറിച്ചും സർക്കാർ തുടരുന്ന മൗനമാണ് ജനങ്ങളുടെ ആശയക്കുഴപ്പത്തിന് കാരണം..
പൊതുമുതൽ നശീകരണം ഉൾപ്പെടെ ജാമ്യം കിട്ടാത്ത കേസുകളിൽ തൊഴിലന്വേഷിക്കുന്ന ചെറുപ്പക്കാർ മുതൽ സാധാരണക്കാരായ വീട്ടമ്മമാർ വരെ പ്രതികളാണ്. പുതിയ സാഹചര്യത്തിൽ ഈ കേസുകൾ കൂടി പിൻവലിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പ്രസക്തി ഏറുകയാണ്.
CPM Kannur District Secretary with an explanation on the previous remarks regarding K Rail Survey