ദിണ്ഡിഗൽ : തമിഴ്‌നാട് ദിണ്ഡിഗലില്‍ സഹോദരിയെ വിവാഹം കഴിച്ച് നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ സഹോദരനെ യുവാവ് വെട്ടിക്കൊന്നു. കാസംപട്ടി സ്വദേശി ജോതിയാണ് മരിച്ചത്. പ്രദേശവാസിയായ തെങ്ങുകയറ്റ തൊഴിലാളി പ്രഭാകരനെ പൊലീസ് അറസ്റ്റുചെയ്തു.
വിദേശത്തായിരുന്ന ജോതി സഹോദരി പ്രിയയുടെ വിവാഹത്തിനാണ് നാട്ടിലെത്തിയത്. സഹോദരിക്ക് മധുരയിലുള്ള യുവാവുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. വിവാഹത്തിന്റെ ആവശ്യങ്ങള്‍ക്കായുള്ള തിരക്കിലായിരുന്നു ജോതി.
ഇതിനിടെ ഇന്നലെ രാത്രി സമീപത്തെ തോട്ടത്തിലേക്ക് ഉറങ്ങാനായി പോയ ജോതിയെ രാവിലെ ഏറെ വൈകിയിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ഥലത്തെത്തി നത്തം പൊലീസ് നടത്തിയ അന്വേഷണത്തില്‍, പ്രഭാകരന് പ്രിയയെ വിവാഹം ചെയ്യാന്‍ ഇഷ്ടമായിരുന്നെന്നും വിവാഹം കഴിച്ച് നല്‍കാത്തതിന്റെ പേരില്‍ ജോതിയോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നെന്നും മനസിലാക്കി.
തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തോട്ടത്തില്‍ ഒറ്റയ്ക്കായിരുന്ന ജോതിയോട് സഹോദരിയെ വിവാഹം കഴിച്ച് നല്‍കണമെന്ന് പ്രഭാകരന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ താന്‍ കീഴ്ജാതിയാണെന്നും വിവാഹത്തിന് സമ്മതിക്കില്ലെന്നും പ്രഭാകരനോട് ജോതി പറഞ്ഞതോടെയാണ് തെങ്ങുകയറുമ്പോള്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് കൊല നടത്തിയത് എന്നും പ്രഭാകരന്‍ പൊലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Rivalry for not marrying sister; The young man killed his brother