കോഴിക്കോട് : തിരക്കുകളിൽ ഒറ്റപ്പെട്ട് പോയപ്പോൾ ഉണ്ടായ ഒരു വല്ലാത വിങ്ങലിൽ വർണ്ണങ്ങളുടെ വൈവിധ്യങ്ങൾ തീർത്ത് വിസ്മയമാവുകയാണ് എം.ബി.എ ബിരുദധാരിയായ പ്രീതി രാധേഷ്. ജീവിതത്തിൽ ആദ്യമായി തനിക്ക് വേണ്ടി എന്തൊക്കെയെ ചെയ്യാൻ കഴിഞ്ഞതിൻ്റെ ആഹ്ലാദത്തിലാണ് ഈ വീട്ടമ്മ.
വളയം ചെക്കോറ്റ ക്ഷേത്രത്തിന് സമീപത്തെ രവികിരണം വീട് ഇപ്പോൾ അധികമാരും കാണാത്ത ഒരു ആർട്ട് ഗ്യാലറിയാണ്. വരകളും വർണങ്ങളും ഇഷ്ടപ്പെടുന്നവർക്കൊക്കെ വിസ്മയമാവുകയാണ് ആലപ്പുഴ ചേർത്തല സ്വദേശിനി കൂടിയായ പ്രീതിയുടെ കലാസൃഷ്ടികൾ. ഒരു വേള വീട്ടകത്ത് തനിച്ചായി പോയ പ്രീതിക്കിപ്പോൾ ലോകത്തിൻ്റെ നാനാദിക്കിലുമുള്ള ഇരുന്നൂറിലധികം ശിക്ഷ്യഗണങ്ങളുണ്ട്.
ഒന്നിനൊന്നോട് സാമ്യമില്ലാത ചിത്രങ്ങളും ശില്പങ്ങളുമായി മുന്നൂറോളം കലാസൃഷ്ടികളാൾ രവികിരണമെന്ന ഈ വലിയ വീട് നിറഞ്ഞിരിക്കുകയാണ്. കോഫി പെയിൻ്റിംഗ് , മിക്സഡ് മീഡിയ ,ഫാബ്രിക്ക് പെയിൻ്റിംഗ് ,പ്രിൻ്റ് വർക്ക്, ഗ്ലാസ് പെയിൻ്റിംഗ് ,ബോട്ടിൽ ആർട്ട്, കേരള മ്യൂറൽ , ഫിങ്കർ പെയിൻ്റിംഗ്, മോണോക്രോമാറ്റിക്സ്, ത്രീഡി ലൈനർ വർക്ക്, നൈഫ് പെയിൻ്റിംഗ് ,താഞ്ചോർ ആർട്ട് തുടങ്ങി വ്യത്യസ്ഥ കലാവൈഭവങ്ങളുടെ ഉടമയാണ് ഗുരക്കൻമാർ ആരുമില്ലാത പ്രീതി രാധേഷ്.
ചേർത്തലയിലെ ഫെഡറൽ ബാങ്ക് മനേജർ ശശിധര പ്രസാദിൻ്റെയും ബിഎസ്എൽഎൽ ജീവനക്കാരി വിജയകുമാരിയുടെയും രണ്ട് പെൺമക്കളിൽ മൂത്തവളാണ് പ്രീതി. ഹ്യൂമൺ റിസോഴ്സ് മാനേജ്മെൻ്റിലും കസ്റ്റമർ റിലേഷനിലുമായി രണ്ട് എം ബി എ ബിരുദ നേടി തിരുവനന്തപുരം ടെക്നോപാർക്കിലെ ഒരു മൾടിനേഷണൽ കമ്പനിയിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് 2010ൽ പ്രവാസി ബിസിനസ്സുകാരനായ വളയം നരിപുതിയോട്ടിൽ ആർ ആർ രാധേഷുമായുള്ള വിവാഹം.
തുടർന്ന് മൂന്ന് വർഷം ബഹറൈയിനിലെ യുനൈറ്റഡ് എൻ്റർപ്രണൻസ് എന്ന കമ്പനിയിൽ എച്ച് ആർ മാനേജറായി ജോലി ചെയ്തു. പിന്നീട് നാട്ടിലെത്തിയ ശേഷം വടകര കാപ്കോസ് സഹകരണ ബാങ്കിൽ ജീവനക്കാരിയായി പ്രവർത്തിച്ചു. ഇതിനിടയിൽ 2013 ൽ ചേർത്തലയിൽ എച്ച്ഡിസി വിദ്യാർത്ഥിനിയായിരിക്കെ ആറാമത് സംസ്ഥാന സഹകരണ കോൺഫറൻസിൻ്റെ ഭാഗമായി സഹകരണ വകുപ്പ് നടത്തിയ ചിത്രരചനാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി.
2016 - 17 ഇളയ മകനെ ഗർഭം ധരിച്ചപ്പോൾ ഉണ്ടായ ശാരീരിക അസ്വസ്ഥത കാരണം ബാങ്ക് ജോലി ഉപേക്ഷിച്ചു. ഗൾഫിലേക്ക് മടങ്ങി. വീണ്ടും മൂന്ന് വർഷത്തോളം പഴയ കമ്പനിയിൽ തന്നെ ജോലി ചെയ്തു. പിന്നീട് തിരക്കുകൾ ഒഴിവാക്കി നാട്ടിൽ വന്നപ്പോൾ ആദ്യം അത് ആസ്വദിച്ചു. ആളുകൾ നിറഞ്ഞ ലോകത്ത് നിന്നുള്ള പിൻമാറ്റം പിന്നീട് അസ്വസ്ഥതയായി. വീട്ടിലെ ഏകാന്തത തീർത്ത വിരസത വല്ലാതെ അലട്ടി.
ഇതിനിടെ 2021 ലെ ഏപ്രിൽ വെക്കേഷനിൽ ചേർത്തലയിലെ സ്വന്തം വീട്ടിലേക്കുള്ള യാത്രയാണ് പ്രീതിയിലെ കലാപ്രതിഭയെ തട്ടി ഉണർത്തിയത്. വീട് തൂത്തുവാരുന്നതിനിടയിൽ 2001 ൽ സ്കൂൾ പOന സമയത്ത് താൻ വരച്ച ഏഴ് ചിത്രങ്ങളുള്ള ഒരു ആർട്ട് ബുക്ക് കൈയിൽ കിട്ടി. സ്കൂൾ പഠന സമയത്തൊക്കെ കളറുകളോട് ഭയമായതിനാൽ പെൻസിൽ ഡ്രോയിംഗ് ആയിരുന്നെന്ന് പ്രീതി ഓർക്കുന്നു.
മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രോത്സാഹനം ഉണ്ടായിരുന്നു എന്നല്ലാതെ കല അഭ്യസിപ്പിക്കാൻ ഗുരുക്കൻമാരൊ പൈതൃകമായോ ആരുമുണ്ടായിരുന്നില്ല. ഒന്നര വർഷം മുമ്പത്തെ ആ അവധിക്കാലത്താണ് ആദ്യമായി നിറങ്ങളെ പ്രണയിക്കാൻ തുടങ്ങിയത്. ആ ഛായാചിത്ര പുസ്തകമായി കോഴിക്കോട് നാദാപുരത്തെ വീട്ടിലേക്ക് മടങ്ങിയ ശേഷം ആദ്യമായായി നിറം പകർന്ന ശ്രീ ബുദ്ധൻ്റെ മിക്സഡ് മീഡിയാ ചിത്രം പൂർത്തിയാക്കാൻ ഒന്നര മാസമെടുത്തു.
പിന്നീടാണ് കലയുടെ മഴവില്ലുകൾ വിരിയാൻ തുടങ്ങിയത്. ചിത്രങ്ങൾ പലരും ശ്രദ്ധിക്കാൻ തുടങ്ങി. മനസ്സിന് വല്ലാത സന്തോഷവും സുഖവും ജീവിതത്തിൽ മറ്റുള്ളവർക്ക് വേണ്ടിയല്ലാതെ തനിക്ക് വേണ്ടി എന്തൊക്കെയോ ചെയ്തതിൻ്റെ ആത്മസംതൃപ്തിയിൽ പിറക്കുകയായിരുന്നു തുടർന്നുള്ള ഒരോ സൃഷ്ടികളും. എല്ലാ ചിത്രങ്ങൾക്കും വർക്കുകൾക്കും പിന്നിൽ ഒരു ഐഡിയയും വിഷനു മുണ്ടെന്ന് പ്രീതി രാധേഷ് പറയുന്നു.
ഇപ്പോൾ ഗൂഗിളാണ് വഴികാട്ടിയും ഗുരുവും. കോവിഡ് കാലം തീർത്ത വീട്ടിലെ ഏകാന്തതയ്ക്കിടയിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ചിത്രകാരൻമാരുടെ ഓൺലൈൽ കൂട്ടായ്മയുടെ ഭാഗമാകാൻ പ്രീതിക്ക് കഴിഞ്ഞു. പിഡിലൈറ്റ് കമ്പനിയുടെ സർട്ടിഫൈഡ് ആർട്ട് പ്രെഫഷണലായി. ഒരു മണിക്കൂറിനിടയിൽ ഒരു കൂട്ടം ചിത്രകാരൻമാർ നടത്തിയ ലൈവ് ചിത്രം രചനയ്ക്ക് ഗോൾഡ് മെഡലും സർട്ടിഫിക്കറ്റും അടങ്ങിയ ഇൻ്റർനേഷനൽ പുരസ്കാരം ഇതിനകം പ്രീതിയെ തേടിയെത്തി.
ഇതു കൂടാതെ ഇൻ്റർനാഷണൽ കലാ രക്തന അവാർഡും ലഭിച്ചു. പാർവ്വതിയുടെ ചുമലിൽ മയങ്ങി കിടക്കുന്ന ഗണപതിയുടെ ചിത്രത്തിനും കദളി രൂപത്തിനുമായിരുന്നു അംഗീകാരം. ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും കലാവിദ്യാർത്ഥികൾ പ്രീതിക് സ്വന്തമായുണ്ട് .ആറുവയസ്സുകാരൻ മുതൽ എഴുപത്തിയഞ്ച് വയസ്സുള്ള അമ്മൂമ്മ വരെ തൻ്റെ ശിഷ്യതയുണ്ടെന്ന് അഭിമാനത്തോടെ പ്രീതി പറയുന്നു.
ഇതിനിടയിൽ ആർട് തെറാപ്പിയെന്ന ചികിത്സയെ കുറിച്ചും പഠിച്ചു. സ്ട്രോക്ക് വന്ന് കൈകൾ തളർന്ന രണ്ട് പേരിൽ വലിയ മാറ്റം ഉണ്ടാക്കാൻ തനിക്ക് കഴിഞ്ഞതായി പ്രീതി സാക്ഷ്യപ്പെടുത്തുന്നു. ഗണപതിമാരും കൃഷ്ണനുമൊക്കെ പൂജാമുറികളിലേക്ക് ആളുകൾ കൊണ്ടുപോകാൻ തുടങ്ങിയത് തെല്ലൊരു അഭിമാനത്തൊടെയാണ് അകത്തളത്തിൽ നിന്ന് പുന:ർ ജനിച്ച ഈ കലാകാരി കാണുന്നത്.
ഇന്ന് തൻ്റെ കലാസൃഷ്ടികൾ വില കൊടുത്ത് വാങ്ങിക്കാൻ ആവശ്യക്കാർ ഏറെയുണ്ട്. അടുക്കളയിലെയും മറ്റും വെയിസ്റ്റ് മെറ്റീരലുകളാണ് പ്രീതി കലാസൃഷ്ടിക്കായി ഉപയോഗിച്ചതിൽ ഏറെയും. തവകൾ, പാത്രങ്ങൾ, ബൾബ്, പൂട്ട്, പൊട്ടിയ ചിരാതുകൾ, ചിരട്ട, തുടങ്ങി അനാവശ്യമായെതൊന്നും പാഴാക്കാറില്ല. ഇവ മാറുന്നത് വിസ്മയ രൂപങ്ങളായി. കൊറിയൻ, ജപ്പാനീസ് ആർടുകളും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും കരകൗശലങ്ങളിലും പരമ്പരാഗത കലകളിലും പ്രീതി കൈവെച്ചിട്ടുണ്ട്.
വീട്ടിലിരുന്ന് ലോകത്തിൻ്റെ പ്രശംസ നേടുമ്പോൾ താൻ ഇവിടെ ഉണ്ട് എന്നൊരു അടയാളപ്പെടുത്തലാക്കുകയാണെന്ന് പ്രീതി പറയുന്നു.ഗുരുവായൂർ ക്ഷേത്ര സന്ദർശനവേളയിൽ സംഘടിപ്പിച്ച നൂലുകളും മെറ്റീരിയലുകളും കൊണ്ട് തികവാർന്ന നെറ്റി പട്ടങ്ങൾ അഞ്ചെ എണ്ണം ഇതിനകം ഉണ്ടാക്കിയിട്ടുണ്ട്. നാലും ആവശ്യക്കാർ കൊണ്ടുപോയി. വിദ്യാർത്ഥികളായ കൃഷ്ണപ്രസാദും കാർത്തികേയനും അമ്മയെ സഹായിക്കാറുണ്ട്.
സ്കൂൾ മേളകളിൽ കൃഷ്ണപ്രസാദും സമ്മാനങ്ങൾ വാരി കൂട്ടാൻ തുടങ്ങിയിട്ടുണ്ട്.തന്നെ പോലെ ഒരു വേള വീടിൻ്റെ അകത്തളങ്ങളിൽ കഴിയുന്ന വീട്ടമ്മമാർക്ക് തൻ്റെ അറിവുകൾ പങ്കുവെക്കാൻ പ്രീതി ഒരുക്കമാണ്. അതിനേറെ താല്പര്യമുണ്ട്. കുട്ടികൾക്കായി അബാക്കസ് ക്ലാസും എടുക്കുന്നുണ്ട്. കലാപരിശീലനവും നടത്തുന്നു.
art medicine; Preeti Radesh is amazing with the variety of colors