തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം ഇന്ന് മൂന്നാംദിവസം. കരുങ്കുളം, പുല്ലുവില ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തും.
ഇതേ മാതൃകയിൽ 31ആം തീയതി വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം. സ്ഥലത്തെ പൊലീസ് നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ ഭരണകൂടം ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും ക്രമസമാധാന വിഷയങ്ങളിൽ അല്ല ചർച്ച വേണ്ടത് എന്ന നിലപാടിലാണ് അതിരൂപത.
വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവസം പൂർത്തിയാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക, സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നിങ്ങനെ 7 ആവശ്യങ്ങൾ ഉന്നയിച്ചാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത ഉപരോധ സമരം നടത്തുന്നത്.
അടുത്ത തിങ്കളാഴ്ച കരമാർഗ്ഗവും കടൽമർഗ്ഗവും തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തും എന്ന് സമര സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് ശ്രീകൃഷ്ണ ജയന്തി, പതിനായിരത്തിലേറെ കേന്ദ്രങ്ങളിൽ ശോഭായാത്ര
തിരുവനന്തപുരം : ഇന്ന് ശ്രീകൃഷ്ണ ജയന്തി. ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പതിനായിരത്തിലേറെ കേന്ദ്രങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗുരുവായൂർ അടക്കമുള്ള പ്രധാന ശ്രീ കൃഷ്ണ ക്ഷേത്രങ്ങളിൽ എല്ലാം പ്രത്യേക ചടങ്ങുകൾ ഉണ്ട്.
കുട്ടികൾക്കായി വിവിധ സംഘടനകൾ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷം ഉള്ള ആദ്യ ശ്രീ കൃഷ്ണ ജയന്തി ആയതിനാൽ ആഘോഷങ്ങൾ വിപുലമാക്കിയിട്ടുണ്ട് ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയും ഇന്ന്.
രാവിലെ 11.30 ന് തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ കൊടിമരച്ചുവട്ടിൽ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യും. 401 പറ അരിയുടെ സദ്യയാണ് ഒരുക്കുന്നത്.
പതിനായിരക്കണക്കിന് ആളുകൾ അഷ്ടമി രോഹിണി വള്ളസദ്യയിൽ പങ്കെടുക്കും. വള്ളസദ്യക്കായി ചേനപ്പാടി കരയിൽ നിന്ന് ഇന്നലെ 13000 ലിറ്റർ പാളതൈര് എത്തിച്ചിരുന്നു.
Vizhinjam day and night strike third day; Fishermen without compromise