തിരുവനന്തപുരം: അസ്വാഭാവികമായി വിദ്യാർഥികളടക്കം ഒട്ടേറെപ്പേർ കിള്ളിപ്പാലത്തെ ലോഡ്ജിലെ മുറിയിലെത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് നർക്കോട്ടിക് വിഭാഗം കിള്ളിപ്പാലത്ത് നിരീക്ഷണം തുടങ്ങിയത്.
വിദ്യാർഥികളെയും വിദ്യാർഥിനികളെയും ലഹരി ഉപയോഗിച്ച നിലയിൽ ഈ ഭാഗത്ത് കാണാറുണ്ടെന്ന് നാട്ടുകാരും വിവരം നൽകിയിരുന്നു. ഇവിടെ മുറിയെടുത്തിട്ടുള്ള സംഘത്തിലുള്ളവർക്ക് കിള്ളിപ്പാലത്തു നടന്ന രണ്ട് കൊലപാതകങ്ങളിലെ പ്രതികളുമായുള്ള ബന്ധവും പോലീസ് കണ്ടെത്തി.
ഈ രണ്ട് കൊലപാതകങ്ങൾക്കു പിന്നിലും ലഹരിമാഫിയയുടെ സ്വാധീനമുണ്ടായിരുന്നു. ബി.എസ്.എൻ.എൽ. പരിസരത്തുവച്ച് യുവാവിനെ ഒരു ദിവസം മുഴുവൻ മർദിച്ച് കൊലപ്പെടുത്തിയതിലും കിള്ളിപ്പാലം ബണ്ട് റോഡിൽ അടുത്തിടെ നടന്ന കൊലപാതകത്തിലും പ്രതികളായവരുടെ സുഹൃത്തുക്കളാണ് ഈ സംഘത്തിലുമുണ്ടായിരുന്നത്.
കിള്ളിപ്പാലം ബണ്ട് റോഡ് കേന്ദ്രീകരിച്ച് നഗരത്തിലെ പ്രധാന ലഹരിമാഫിയ ശക്തിപ്രാപിക്കുന്നതായ വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്. കിള്ളിപ്പാലം ടൂറിസ്റ്റ് ഹോമിലെത്തുന്നവർക്ക് ലഹരിവസ്തുക്കളുടെ വിതരണമുണ്ടെന്നും കണ്ടെത്തിയതോടെയാണ് പോലീസ് പരിശോധന നടത്തിയത്. എന്നാൽ, പോലീസോ മറ്റ് സംഘങ്ങളോ എത്തിയാൽ തിരിച്ചാക്രമിക്കാനും രക്ഷപ്പെടാനുമുള്ള ഒരുക്കങ്ങളെല്ലാം ഇവർ തയ്യാറാക്കിയിരുന്നു.
സാധാരണ കഞ്ചാവും ലഹരിയും കണ്ടെത്താറുണ്ടെങ്കിലും എയർഗണ്ണുകളും പടക്കുകളും അടക്കമുള്ള ആയുധശേഖരം കണ്ടെത്തുന്നത് ആദ്യമായാണെന്ന് പോലീസ് പറയുന്നു. പരിശോധനയ്ക്കിടെ പോലീസിനു നേരേ നാടൻ പടക്കമെറിഞ്ഞു രക്ഷപ്പെട്ട രണ്ടുപേരിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.
എന്നാൽ, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ചെറുകിട കച്ചവടക്കാർക്കും ഇവർ ലഹരിസാധനങ്ങൾ നൽകിയിരുന്നു. ലഹരികടത്ത് കൂടാതെ ക്വട്ടേഷൻ ജോലികളും ഇവർ ഏറ്റെടുത്തു നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്. ഇവരുടെ സംഘത്തിലുള്ള കൂടുതൽ പേർക്കായും പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Large group of students, including drunken men; Relationship with murder accused